സി.പി.എം ബംഗാള്‍ ഘടകം കോണ്‍ഗ്രസ് സഖ്യത്തിന്

ന്യൂഡല്‍ഹി: കേരളത്തിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ സി.പി.എം തീരുമാനം. ശനിയാഴ്ച അവസാനിച്ച നിര്‍ണായക സംസ്ഥാനസമിതിയാണ് സഖ്യത്തിന് പ്രമേയം പാസാക്കിയത്. ഫെബ്രുവരി 16 മുതല്‍ 18 വരെ നടക്കുന്ന പോളിറ്റ്ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗം ബംഗാള്‍ ഘടകത്തിന്‍െറ ആവശ്യം പരിഗണിക്കാനിരിക്കെ ഇക്കാര്യത്തില്‍ പാര്‍ട്ടി രണ്ടുചേരിയിലാണ്. കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നതിനെതിരെ പാര്‍ട്ടി കേരള നേതാക്കളും രംഗത്തത്തെി. കോണ്‍ഗ്രസുമായും ബി.ജെ.പിയുമായും യാതൊരുവിധ സഖ്യവുമില്ളെന്ന വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ നിലപാടിന് വിരുദ്ധമാണ് പ്രമേയം.

വിശാഖപട്ടണം പ്രമേയത്തിന്‍െറ ശില്‍പികൂടിയായ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും മറ്റും ബംഗാള്‍ ഘടക നിലപാടിന് വിരുദ്ധമാണ്. അതേസമയം, ബംഗാള്‍ ഘടക പിന്തുണയോടെ ജനറല്‍ സെക്രട്ടറിയായ സീതാറാം യെച്ചൂരി ബംഗാളിനൊപ്പമാണ്. കൊല്‍ക്കത്തയില്‍ ചേര്‍ന്ന രണ്ടുദിവസത്തെ സംസ്ഥാനസമിതിയില്‍ യെച്ചൂരിയും കാരാട്ടും പങ്കെടുത്തിരുന്നു. സഖ്യത്തിന് അനുകൂലമായി ശക്തമായ വാദങ്ങളാണ് സംസ്ഥാനസമിതിയില്‍ ഉണ്ടായത്. കോണ്‍ഗ്രസുമായി ചേര്‍ന്നില്ളെങ്കില്‍ ബംഗാളില്‍ പാര്‍ട്ടി വീണ്ടും തകരുമെന്നും ചരിത്രപരമായ മണ്ടത്തരത്തിന്‍െറ ആവര്‍ത്തനമാകുമെന്നുമായിരുന്നു ഉയര്‍ന്ന വാദം. കേരളത്തില്‍ പ്രശ്നമാകുമെന്ന് കരുതി ബംഗാള്‍ പാര്‍ട്ടിയുടെ നിലനില്‍പിനുള്ള സഖ്യം തടയരുതെന്നും ആവശ്യമുയര്‍ന്നു.

സഖ്യം സംബന്ധിച്ച് തീരുമാനമായിട്ടില്ളെന്നും കേന്ദ്രകമ്മിറ്റി ചര്‍ച്ചചെയ്യുമെന്നും കൊല്‍ക്കത്ത യോഗത്തിനുശേഷം ഡല്‍ഹിയിലത്തെിയ സീതാറാം യെച്ചൂരി പറഞ്ഞു. 80 അംഗ സംസ്ഥാനസമിതിയില്‍ 20ഓളം പേരൊഴികെയുള്ളവരെല്ലാം സഖ്യമില്ലാതെ തെരഞ്ഞെടുപ്പ് നേരിടാനാവില്ളെന്ന നിലപാടാണ് മുന്നോട്ടുവെച്ചത്. യോഗത്തില്‍ പങ്കെടുത്ത യെച്ചൂരിയൂം കാരാട്ടും യോഗത്തില്‍ നിലപാട് വ്യക്തമാക്കിയില്ല. പി.ബിയിലും കേന്ദ്രകമ്മിറ്റിയിലും ഇവര്‍ നിലപാട് പറയുമ്പോള്‍ ആര്‍ക്കാണ് മുന്‍തൂക്കം ലഭിക്കുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

15 അംഗ പോളിറ്റ്ബ്യൂറോയില്‍  ബംഗാളില്‍നിന്നുള്ള നാലുപേരും യെച്ചൂരിയുമാണ് കോണ്‍ഗ്രസ് സഖ്യത്തിന് അനുകൂലമായി നില്‍ക്കുന്നവര്‍. കേന്ദ്രകമ്മിറ്റിയിലും സമാനമായ സാഹചര്യം. കോണ്‍ഗ്രസ് വിരുദ്ധ നിലപാടിനാണ് മേല്‍ക്കൈ. കോണ്‍ഗ്രസിനെതിരെ പാര്‍ട്ടി ഇക്കാലമത്രയും പറഞ്ഞത് വിഴുങ്ങേണ്ടിവരുമെന്ന് പറഞ്ഞ് കേരളം ഉന്നയിക്കുന്ന എതിര്‍പ്പ് മറികടക്കുക ബംഗാള്‍ ഘടകത്തിന് എളുപ്പമല്ല. പ്രതിപക്ഷമുന്നണി ഉണ്ടാക്കിയില്ളെങ്കില്‍ മമതയുടെ സര്‍വാധിപത്യം അരക്കിട്ടുറപ്പിക്കുന്ന, സി.പി.എമ്മിനെ കൂടുതല്‍ നാശത്തിലേക്ക് നയിക്കുന്ന ഫലമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കാത്തിരിക്കുന്നതെന്നാണ് ബംഗാള്‍ ഘടകം കേന്ദ്രകമ്മിറ്റിയില്‍ വിശദീകരിക്കുക. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.