വസ്തുതകളെയും ആശയങ്ങളെയും വിയോജിപ്പുകളെയും ഭയമാണ് ഫാഷിസ്റ്റുകൾക്ക്. അതുകൊണ്ടുതന്നെ നമ്മുടെ രാജ്യത്തിന്റെ പോക്കിനെപ്പറ്റി ജനാധിപത്യവാദികൾ ചൂണ്ടിക്കാട്ടിയ ദുർലക്ഷണങ്ങൾ ഗൗരവത്തിൽ എടുക്കേണ്ടതാണെന്ന് അടിവരയിട്ടു പറയുന്നുണ്ട് ഓരോ ദിവസവുമെന്നോണം വാർത്തയിലെത്തുന്ന സംഭവങ്ങൾ. അശോക സർവകലാശാലയിൽനിന്ന് പ്രഫ. സബ്യസാചി ദാസ് രാജിവെക്കേണ്ടിവന്ന സാഹചര്യത്തെപ്പറ്റി കഴിഞ്ഞ ദിവസത്തെ മുഖപ്രസംഗത്തിൽ ഞങ്ങൾ പ്രതിപാദിച്ചിരുന്നു. 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നിരിക്കാനുള്ള സാധ്യത കണക്കുകളിലൂടെ ചൂണ്ടിക്കാട്ടിയ പ്രബന്ധത്തോട് സർവകലാശാല അതൃപ്തി പ്രകടിപ്പിച്ചതിൽനിന്ന് സ്വാഭാവികമായും അനുമാനിക്കാവുന്നത്, ഇപ്പോഴത്തെ യൂനിയൻ സർക്കാറിനെതിരായി വരാവുന്ന അക്കാദമിക പഠനങ്ങളിലും സംവാദങ്ങളിലും പോലും ഉന്നതങ്ങളിൽനിന്നുള്ള ഇടപെടലുണ്ടാകുന്നു എന്നാണ്. ഈ അനുമാനത്തെ ശരിവെക്കുന്നതാണ് ഡൽഹിയിൽ സി.പി.എം പഠനകേന്ദ്രത്തിലെ സെമിനാർ മുടക്കാൻ കേന്ദ്ര സർക്കാറിനു കീഴിലുള്ള ഡൽഹി പൊലീസ് ഇടപെട്ട സംഭവം. പാർട്ടി കെട്ടിടത്തിനകത്ത് നടക്കുന്ന സെമിനാറിൽ പങ്കെടുക്കാനെത്തുന്നവരെ തടയാൻ പൊലീസ് ഗേറ്റ് പൂട്ടിയിട്ടു. തലസ്ഥാനത്ത് നടക്കാനിരിക്കുന്ന ജി20 സമ്മേളനത്തെ ജനപക്ഷത്തു നിന്ന് വിമർശനാത്മകമായി വിലയിരുത്തി വി20 എന്നപേരിൽ സംഘടിപ്പിച്ച ത്രിദിന സെമിനാറാണ് പൊലീസ് രണ്ടാം ദിവസം വിലക്കിയത്. ഗവേഷണ പ്രബന്ധമാകട്ടെ, സെമിനാറാകട്ടെ, വിയോജിപ്പിന്റെ ഒരു സ്വരവും ഉയരാൻ സമ്മതിക്കില്ലെന്നു തീരുമാനിച്ച, സംവാദങ്ങളെയും ആശയ വൈവിധ്യങ്ങളെയും ഭയപ്പെടുന്നവരുണ്ടെന്ന സൂചന ആപത്കരമാണ്. ഒറ്റപ്പെട്ട സംഭവങ്ങളല്ല ഇവ; ശക്തിപ്പെട്ടുവരുന്ന പ്രവണതകളാണ്. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ‘ബ്രേക് ദ സൈലൻസ്’ എന്ന വിദ്യാർഥിക്കൂട്ടായ്മ സംഘടിപ്പിച്ച ഒരു പ്രഭാഷണ പരിപാടി ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ വിലക്കിയത് കഴിഞ്ഞ ദിവസമാണ്.
‘വർഗീയ സൗഹാർദവും നീതിയും’ എന്ന വിഷയത്തിൽ ടീസ്റ്റ സെറ്റൽവാദ് എന്ന മനുഷ്യാവകാശ പ്രവർത്തക എന്തെല്ലാം പറയാൻ സാധ്യതയുണ്ടെന്ന് ഊഹിച്ചിട്ടാവാം ആരൊക്കെയോ ഇടപെട്ട് വേദി വിലക്കിയത്; ഒടുവിൽ പുറത്തെ പൂന്തോട്ടത്തിൽ പരിപാടി നടത്തിയാണ് വിദ്യാർഥികളും അധ്യാപകരും പിരിഞ്ഞത്. ഒരു മാസം മുമ്പ് പൗരത്വ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്ത് ജയിൽ വരിച്ച രണ്ടു പേരുടെ പ്രഭാഷണം ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ റദ്ദാക്കിയിരുന്നു. വിദ്യാസമ്പന്നരായ സ്ഥാനാർഥികൾക്ക് വേണം വോട്ടുനൽകാനെന്ന് വിദ്യാർഥികളെ ഉപദേശിച്ച അധ്യാപകനെ ‘അൺ അക്കാദമി’ പിരിച്ചുവിട്ടതും ഈയിടെ തന്നെ.
സുരക്ഷ ഭീഷണി എന്ന കാരണം പറഞ്ഞാണ് പലേടത്തും പൊലീസ് അക്കാദമിക ചർച്ചകൾ പോലും വിലക്കുന്നത്. എന്നാൽ, സ്വതന്ത്ര സംവാദങ്ങൾക്ക് സുരക്ഷ നൽകുകയാണ് പൊലീസിന്റെ ചുമതല. മാത്രമല്ല, ഡൽഹിയിൽ സി.പി.എമ്മിന്റെ പാർട്ടി കേന്ദ്രമായ സുർജിത് ഭവൻ എന്ന സ്വകാര്യ വളപ്പിലെ പരിപാടി ഒരുനിലക്കും ക്രമസമാധാന പ്രശ്നമുണ്ടാക്കുന്നതായിരുന്നില്ല. പൗരത്വ പ്രക്ഷോഭങ്ങളെപ്പറ്റി അഭിപ്രായപ്രകടനങ്ങൾപോലും വിലക്കപ്പെടുന്നുണ്ട്. ‘കശ്മീർ ഫയൽസ്’ സിനിമയെപ്പറ്റി ജാമിഅ മില്ലിയയിൽ നടക്കേണ്ടിയിരുന്ന ശിൽപശാല വിലക്കപ്പെടുന്നു. മൊത്തത്തിൽ, സർക്കാറിനെതിരെ നേരിയ ശബ്ദം പോലുമുയരാവുന്ന പരിപാടികൾ അനുവദിക്കാതിരിക്കാൻ പൊലീസിനെയും ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരെയും ഉപകരണമാക്കുകയാണ്. യൂനിയൻ സർക്കാർ ഏകപക്ഷീയമായി തീരുമാനിച്ച ദേശീയ വിദ്യാഭ്യാസ നയം അംഗീകരിച്ചാലേ യൂനിവേഴ്സിറ്റികൾക്ക് ധനസഹായം നൽകൂവെന്ന നിലപാടും അന്തിമമായി ചെന്നെത്തുന്നത് അക്കാദമിക ഫാഷിസത്തിലാണ്.
അറിവും വസ്തുതകളും സത്യം കണ്ടെത്താനുള്ള വഴികളാണ്. സത്യമാകട്ടെ, വ്യക്തികളെയും സമൂഹത്തെയും ആരോഗ്യത്തോടെ നിലനിർത്തുന്ന ആധാരവും. വസ്തുതകളോട് മുഖംതിരിച്ചുനിന്നുകൊണ്ട് ഒരു രാജ്യത്തിനും മുന്നേറാനാകില്ല. അതിൽ കക്ഷിരാഷ്ട്രീയത്തിനല്ല സ്ഥാനം. പക്ഷേ, എൻ.ഡി.എ ഭരണം പ്രത്യേകിച്ചും വസ്തുതകളെയും വസ്തുനിഷ്ഠ യാഥാർഥ്യങ്ങളെയും ശത്രുപക്ഷമായാണ് കാണുന്നതെന്ന് തോന്നിപ്പോകുന്നു. ചൈനീസ് സേന ഇന്ത്യൻ പ്രദേശത്തേക്ക് കടന്നിട്ടില്ല എന്നമട്ടിൽ പ്രധാനമന്ത്രി ഒന്നിലേറെ തവണ പ്രഖ്യാപനം നടത്തിയിരുന്നു. പക്ഷേ, ഇപ്പോൾ ചൈനയുമായി നടക്കുന്ന ചർച്ചകളിൽ ഇന്ത്യൻ ഭാഗത്തുനിന്നുള്ള ഒരു ആവശ്യം, പങ്ങോങ്സോയിൽ ഇന്ത്യൻ പ്രദേശത്തുനിന്ന് ചൈന പിൻവാങ്ങണമെന്നാണ്. തൊഴിലില്ലായ്മ പെരുകിയെന്ന വസ്തുത മറച്ചുവെക്കാൻ നാഷനൽ സാമ്പ്ൾ സർവേയുടെ കണക്കുകൾ പുറത്തുവിടാതെ പിടിച്ചുവെച്ചതും കോവിഡ് കാലത്ത് സംസ്ഥാനാന്തര തൊഴിലാളികൾ നിരത്തുകളിൽ മരിച്ചതിന്റേതടക്കം പല കണക്കുകളും ഇല്ലെന്നു പറഞ്ഞതും ഉദാഹരണങ്ങളാണ്. നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ കമീഷനിൽനിന്ന് ആക്ടിങ് ചെയർമാൻ അടക്കം രണ്ടുപേർ രാജിവെച്ച സംഭവം വരെ ഉണ്ടായി. തൊഴിലില്ലായ്മ, ജി.ഡി.പി, കർഷക ആത്മഹത്യ തുടങ്ങി പലതിന്റെയും കൃത്യമായ വിവരങ്ങൾ ലഭ്യമാക്കുന്നില്ലെന്ന് വിദഗ്ധർ പറയുന്നു. 13.5 കോടി ഇന്ത്യക്കാർ പട്ടിണിയിൽനിന്ന് മുക്തരായി എന്ന് സ്വാതന്ത്ര്യദിന സമ്മേളനത്തിൽ പ്രധാനമന്ത്രിക്ക് അവകാശപ്പെടാനായത്, അത്രയും പട്ടിണി കുറഞ്ഞതുകൊണ്ടല്ല, മറിച്ച് പട്ടിണി അളക്കുന്ന മാനദണ്ഡം മാറ്റിയതുകൊണ്ട് മാത്രമാണെന്നും അവർ നിരീക്ഷിക്കുന്നു. അന്തിമമായി സത്യവും വസ്തുതകളുമാണ് രാജ്യത്തെ രക്ഷിക്കുക എന്നിരിക്കെ അവക്കെതിരായും അവയിലേക്കുള്ള വഴികളായ വീക്ഷണ വൈജാത്യങ്ങൾക്കെതിരായും അധികാരം പ്രയോഗിക്കുന്നത് രാജ്യത്തെയാണ് തോൽപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.