ബി.ജെ.പി അനുകൂല ട്രേഡ് യൂനിയനായ ബി.എം.എസ് ഒഴികെ ഏതാണ്ടെല്ലാ പ്രധാന തൊഴിലാളിപ്രസ്ഥാനങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാജ്യവ്യാപകമായി സംഘടിപ്പിച്ച പണിമുടക്ക് പുതിയ പലതരം സംവാദങ്ങൾക്കും തിരികൊളുത്തിയിട്ടുണ്ട്. വർഷത്തിൽ ഒരു പണിമുടക്ക് എന്നത് ട്രേഡ് യൂനിയനുകൾ ആചാരമെന്നപോലെ കഴിഞ്ഞ കുറേക്കാലമായി നടത്തിപ്പോരുന്നുണ്ട്. ദേശീയ പണിമുടക്ക് എന്നാണ് പറയാറെങ്കിലും കേരളത്തിലും പശ്ചിമബംഗാളിലും മാത്രമാണ് അതു ജനജീവിതത്തെ ബാധിക്കും വിധം ശക്തമാകാറുള്ളത്. ബാങ്കിങ്, ഇൻഷുറൻസ്, കൽക്കരി തുടങ്ങിയ ചില തൊഴിൽ മേഖലകളിൽ അതു രാജ്യവ്യാപകപ്രതിഫലനങ്ങൾ ഉണ്ടാക്കാറുണ്ട്. കേരളത്തിൽ സമ്പൂർണ ബന്ദിന്റെ പ്രതീതി സൃഷ്ടിച്ചുകൊണ്ടാണ് പണിമുടക്കുകൾ ആചരിക്കപ്പെടുന്നത്. ഇത്തവണ അതു തുടർച്ചയായ രണ്ടു ദിവസമായത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കി. സ്വാഭാവിമായും ഈ സമരത്തിനെതിരെ വലിയ തോതിലുള്ള ജനവികാരം നാട്ടിലുയരുകയും ചെയ്തിട്ടുണ്ട്. പണിമുടക്കിനെയും അതു നടത്തിയ രീതിയെയും പിന്താങ്ങി സി.പി.എം നേതൃത്വവും വിമർശിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തുവന്നത് തർക്കങ്ങളെ കൂടുതൽ സജീവമാക്കിയിട്ടുണ്ട്.
സമരങ്ങളെയും പണിമുടക്കുകളെയും അപ്പാടെ തള്ളിക്കളയുന്ന അരാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നയാളുകൾ നമുക്കിടയിലുണ്ട്. നാവടക്കൂ, പണിയെടുക്കൂ എന്ന സിദ്ധാന്തക്കാരാണവർ. ജനാധിപത്യവാദികൾക്ക് അതിനെ ഒരു നിലക്കും പിന്തുണക്കാനാവില്ല. സമരങ്ങളും പണിമുടക്കുകളും ജനാധിപത്യത്തിന്റെ ഭാഗമാണ്. വിവിധയിനം സമരങ്ങളിലൂടെയാണ് നമ്മുടെ ദേശീയതതന്നെ രൂപപ്പെട്ടിട്ടുള്ളത്. ജനാധിപത്യത്തെ കൂടുതൽ സമ്പന്നമാക്കാനും വികസിപ്പിക്കാനും ഏതാണ്ടെല്ലാ സമരങ്ങളും ഉപകാരപ്പെട്ടിട്ടുണ്ട്. അതിനാൽ സമരംതന്നെ അശ്ലീലം എന്ന നിലപാട് നമ്മുടെ ദേശീയപൈതൃകത്തെയും ചരിത്രത്തെയും റദ്ദ് ചെയ്യുന്നതാണ്.
സമരങ്ങൾ ജനാധിപത്യപരമായിരിക്കണം എന്നതും വളരെ പ്രധാനമാണ്. ഗൗരവ പ്രാധാന്യമുണ്ട് എന്നു കരുതപ്പെടുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങളെ ബോധവത്കരിക്കുക, സംഘടിപ്പിക്കുക, ഭരണകൂടങ്ങളെ തിരുത്തിക്കുക എന്നിവയൊക്കെയാണല്ലോ സമരങ്ങൾകൊണ്ട് ഉദ്ദേശിക്കുന്നത്. അത് അന്തിമമായി ജനങ്ങൾക്കുവേണ്ടിയുള്ളതാണ്. ജനങ്ങൾക്കുവേണ്ടിയുള്ള സമരം ജനവിരുദ്ധമാകുന്നതും അക്രമസ്വഭാവം കൈക്കൊള്ളുന്നതും എങ്ങനെയാണ് അംഗീകരിക്കാൻ കഴിയുക? കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പണിമുടക്കിനെതിരായ ജനവികാരം ഉയരാനുള്ള പല കാരണങ്ങളിലൊന്ന് പലേടത്തുമായി നടന്ന അക്രമങ്ങൾതന്നെയാണ്. കുടുംബത്തെയുംകൊണ്ട് പോകുന്ന വാഹനം തടഞ്ഞുനിർത്തി കാറ്റഴിച്ചു വിടുക, ഡ്രൈവറെ മർദിക്കുക തുടങ്ങിയ പരിപാടികൾ പലേടത്തും അരങ്ങേറി. അങ്ങനെ സംഭവിച്ചുവെന്ന് മാത്രമല്ല, അതിനെ ന്യായീകരിക്കുന്ന സ്വഭാവത്തിൽ ചില നേതാക്കൾ സംസാരിക്കുകയും ചെയ്തു. ആറു മാസം മുമ്പ് പ്രഖ്യാപിക്കുകയും വ്യാപകപ്രചാരണം നൽകുകയും ചെയ്ത സമരമാണിത് എന്നതാണ് നേതാക്കളുടെ ന്യായം. എത്ര മാസം പ്രചാരണം നൽകിയ സമരമാണെങ്കിലും അതിൽ പങ്കാളിയാകാൻ താൽപര്യമില്ലാത്തവർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. പണിമുടക്ക് ദിവസം പണിക്കു പോകുന്നവരെ മാത്രമല്ല, യാത്രചെയ്യുന്നവരെ പോലും ആക്രമിക്കുന്നത് അങ്ങേയറ്റം അപരിഷ്കൃതവും ജനാധിപത്യവിരുദ്ധവുമായ ഏർപ്പാടാണ്. അതിനെ ന്യായീകരിക്കുന്നതാകട്ടെ, അതിനേക്കാൾ മാരകവും. പണിമുടക്കിന്റെ പേരിലുള്ള അതിക്രമങ്ങളെ എതിർക്കുന്നവരെ മുഴുവൻ വലതുപക്ഷക്കാർ, അരാഷ്ട്രീയവാദികൾ തുടങ്ങിയ പദാവലികൾകൊണ്ട് അഭിഷേകം ചെയ്തതുകൊണ്ട് കാര്യമില്ല.
ട്രേഡ് യൂനിയനുകളോടും സർവിസ് സംഘടനകളോടും അവർ നടത്തുന്ന സമരങ്ങളോടും ജനങ്ങൾക്ക് പുച്ഛമുണ്ടാകാൻ കാരണമെന്ത്, സമരം വിജയിപ്പിക്കാൻ അക്രമം നടത്തേണ്ടിവരുന്നതെന്തുകൊണ്ട് എന്നൊക്കെയുള്ള കാര്യങ്ങളിൽ ആത്മപരിശോധന നടത്തേണ്ടത് ട്രേഡ് യൂനിയൻ നേതാക്കൾതന്നെയാണ്. ഭരണകൂടങ്ങളുടെ തൊഴിലാളിവിരുദ്ധ സമീപനങ്ങളെയും ജനവിരുദ്ധ നയങ്ങളെയും ചെറുക്കേണ്ടതുതന്നെയാണ്. പക്ഷേ, ജനങ്ങളുടെ വെറുപ്പ് സമ്പാദിച്ചുകൊണ്ട് അതു സാധ്യമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.