സാമ്പത്തിക െനാബേൽ ജേതാക്കളുടെ പട്ടികയിൽ അമർത്യസെന്നിനുശേഷം ഇപ്പോൾ മറ്റൊരു ഇ ന്ത്യൻ വംശജൻകൂടിയായിരിക്കുന്നു -അഭിജിത് ബാനർജി. അമേരിക്കയിലെ മസാചൂസറ്റ്സ് ഇ ൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രഫസറായ അഭിജിത്, ഭാര്യയും സഹപ്രവർത്ത കയുമായ എസ്തർ ഡഫ്ലോ, ഹാർവഡിലെ അധ്യാപകനായ മൈക്കൾ ക്രെമർ എന്നിവരോടൊപ്പമാണ് ഇത്തവണത്തെ സാമ്പത്തിക നൊബേൽ പങ്കിട്ടിരിക്കുന്നത്. ആഗോളതലത്തിൽ ദാരിദ്ര്യനിർമാ ർജനത്തിനായി നടത്തിയ പരീക്ഷണാത്മക സമീപനങ്ങളാണ് മൂവരെയും പുരസ്കാരത്തിനർ ഹമാക്കിയത്. ‘ഡെവലപ്മെൻറ് ഇക്കണോമിക്സി’ൽ രണ്ടു പതിറ്റാണ്ടിനിടെ അടിമുടി മാറ്റങ്ങൾ സൃഷ്ടിക്കാൻ ഇവരുടെ ഗവേഷണങ്ങളിലൂടെ കഴിഞ്ഞുവെന്ന് നൊബേൽ സമിതി വിലയിരുത്തുേമ്പാൾ അതിൽ ലോകത്തിന് പ്രതീക്ഷക്കു വകനൽകുന്ന കാര്യങ്ങൾ ഏറെയാണ്.
ലോകബാങ്കിെൻറ കണക്കുപ്രകാരം, ലോകത്ത് 70 കോടി ജനങ്ങളെങ്കിലും കടുത്ത ദാരിദ്ര്യത്തിലാണ് കഴിയുന്നത്. അത്രതന്നെ ആളുകൾ, മിനിമം വേതനംപോലും ലഭിക്കാതെ നരകിക്കുന്നുമുണ്ട്. ലോകജനസംഖ്യയുടെ ആറിലൊന്ന് വരുന്ന ഈ ജനതയെ സാമ്പത്തിക ഞെരുക്കത്തിെൻറയും ദാരിദ്ര്യത്തിെൻറയും ദൈന്യതയിൽനിന്ന് രക്ഷിച്ചെടുക്കാനായുള്ള ഗവേഷണ പരിപാടികളാണ് അഭിജിത്ത് ബാനർജിയുടെ നേതൃത്വത്തിൽ നടന്നത്. മുതലാളിത്ത ലോകക്രമം സൃഷ്ടിച്ച കടുത്ത സാമ്പത്തിക അസമത്വത്തിെൻറ ഈ പുതിയ കാലത്ത്, അതിൽ ഇരകളാക്കപ്പെട്ട കോടിക്കണക്കിന് സാധാരണക്കാർക്ക് മാന്യമായും ആരോഗ്യത്തോടെയും ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്തുക എന്ന മഹത്തായ മനുഷ്യാവകാശ പ്രവർത്തനംകൂടിയായിരുന്നു അത്.
ഇതുപോലൊരു ഉദ്യമത്തിന് ഒരിന്ത്യക്കാരൻ നേതൃത്വം നൽകുന്നുവെന്നതിൽ തീർച്ചയായും നമുക്ക് അഭിമാനിക്കാൻ വകയുണ്ട്. അതേസമയം, അഭിജിത്തിെൻറ നേട്ടങ്ങളിൽ ഇന്ത്യക്കാർ തലകുനിക്കേണ്ട സന്ദർഭങ്ങളുമുണ്ട്. ലോകത്തിെൻറ ദാരിദ്ര്യം അഭിജിത് മനസ്സിലാക്കിയത് ഇന്ത്യയിൽനിന്നുതന്നെയാണ് എന്നതാണ് അതിൽ ആദ്യത്തേത്. കൊൽക്കത്തയിലെയും മുംബൈയിലെയും ചേരികളിലെ ഇന്ത്യൻ യാഥാർഥ്യങ്ങളിൽനിന്നാണ് അദ്ദേഹം ദാരിദ്ര്യത്തെക്കുറിച്ചുള്ള തെൻറ സിദ്ധാന്തങ്ങൾ രൂപപ്പെടുത്തുന്നതെന്നറിയുേമ്പാൾ അത് ചില ആത്മവിമർശനങ്ങളിലേക്ക് നമ്മുടെ ഭരണകൂടത്തെ നയിക്കേണ്ടതുണ്ട്. നോക്കൂ, കഴിഞ്ഞവർഷത്തെ ആഗോള വിശപ്പുസൂചികയിൽ ഇന്ത്യ നൂറാം സ്ഥാനത്താണ്.
ആഭ്യന്തരയുദ്ധവും വംശീയ കലാപവും അഭയാർഥി പ്രതിസന്ധിയുെമാക്കെ അഭിമുഖീകരിക്കുന്ന രാജ്യങ്ങളിലേതിനേക്കാൾ ഇന്ത്യയുടെ സ്ഥിതി മോശമാണെന്ന് പ്രസ്തുത റിപ്പോർട്ട് വിവരിക്കുന്നുണ്ട്. നൈജീരിയയും കോംഗോയും കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ദരിദ്രർ ജീവിക്കുന്നത് ഇന്ത്യയിലാണത്രെ. ലോകബാങ്കിെൻറ മറ്റൊരു കണക്കനുസരിച്ച്, ഇന്ത്യയിലെ 58 ശതമാനം ജനങ്ങളുടെയും പ്രതിദിനവരുമാനം 200 രൂപയിൽ താഴെയാണ്. ഏതാനും മാസങ്ങൾക്കുമുമ്പ്, ഏഷ്യൻ ഡെവലപ്മെൻറ് ബാങ്ക് പുറത്തുവിട്ട മറ്റൊരു റിപ്പോർട്ടിൽ ഇവിടത്തെ ദരിദ്രജനകോടികൾ 22 ശതമാനമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതിനേക്കാൾ ദയനീയമാണ് സാമ്പത്തിക അസമത്വത്തിെൻറ കാര്യവും. രാജ്യത്തിെൻറ മൊത്തം സമ്പത്തും കൈയടക്കിവെച്ചിരിക്കുന്നത് കേവലം ഒരു ശതമാനം ആളുകളാണെന്നാണ് പറയുന്നത്. ഈ കണക്കുകളിൽനിന്നുതന്നെ കാര്യം വ്യക്തമാണ്.
ഊതിപ്പെരുപ്പിച്ച് കാണിക്കാറുള്ള ‘സാമ്പത്തിക വളർച്ച’യുടെയും മറ്റും കണക്കുകളിലല്ല, മെട്രോ നഗരങ്ങളുടെ പുറംപോക്കുകളിലെ ചേരികളിലാണ് ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നതെന്നാണ് ഇതിൽനിന്ന് മനസ്സിലാകുന്നത്. ആ ആത്മാവ് തേടിയുള്ള അന്വേഷണങ്ങളിൽ അഭിജിത് ബാനർജിക്കും സംഘത്തിനും ഒരുപാടു പേരെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരാനായി. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ സർക്കാറുകളും സന്നദ്ധ സംഘടനകളും ചെലവഴിക്കുന്ന കോടികൾ എങ്ങനെ കൃത്യമായി വിനിയോഗിക്കാമെന്ന് രാജസ്ഥാനിലും കൊൽക്കത്തയിലും മുംബൈയിലും നടത്തിയ പരീക്ഷണ മാതൃകകളിലൂടെ അദ്ദേഹം തെളിയിച്ചു. എന്നാൽ, ഈ മാതൃകകൾക്ക് തുടർച്ച സൃഷ്ടിക്കുന്നതിൽ നമ്മുടെ ഭരണാധികാരികൾ പൂർണമായും പരാജയപ്പെടുകയും ചെയ്തു.
വലിയൊരു സാമ്പത്തികമാന്ദ്യത്തിെൻറ പടുകുഴിയിൽ നമ്മുടെ രാജ്യം വീണുപോയ സന്ദർഭത്തിൽകൂടിയാണ് അഭിജിത് ബാനർജിയുടെ പുരസ്കാര ലബ്ധി എന്നതും ശ്രദ്ധേയമാണ്. ഇക്കഴിഞ്ഞ ആഗസ്റ്റിൽ, ആഗോള ജി.ഡി.പി (മൊത്ത ആഭ്യന്തര ഉൽപാദനം) റാങ്കിങ്ങിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തുനിന്ന് ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്ന ലോകബാങ്ക് റിപ്പോർട്ട് പുറത്തുവന്നതു മുതലാണ് രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച ചർച്ച സജീവമായതെങ്കിലും അഭിജിത് ബാനർജിയെപ്പോലുള്ള ആളുകൾ ഇക്കാര്യം മുന്നേ പ്രവചിച്ചതും അധികാരികളെ പലവട്ടം ഓർമിപ്പിച്ചതുമാണ്. നോട്ട് നിരോധനം അമ്പത് ദിവസം പിന്നിട്ടപ്പോൾ തന്നെ അതിനെതിരെ അദ്ദേഹം രംഗത്തുവന്നിരുന്നു.
പിന്നീട് ജി.എസ്.ടി അടക്കം മോദി സർക്കാർ നടപ്പാക്കിയ മുഴുവൻ ‘സാമ്പത്തിക പരിഷ്കരണ’ പദ്ധതികളുടെയും ന്യൂനതകൾ തുടക്കത്തിലേ ചൂണ്ടിക്കാണിച്ചിട്ടുണ്ട് അദ്ദേഹം. ഇത്തരം വിമർശനങ്ങളുടെ പേരിൽ അദ്ദേഹത്തെ ‘രാജ്യദ്രോഹി പട്ടിക’യിൽ പെടുത്താനാണ് ബന്ധപ്പെട്ടവർ ശ്രമിച്ചത്. ഏറ്റവും ഒടുവിൽ, സാമ്പത്തിക വളർച്ച സംബന്ധിച്ച കള്ളക്കണക്കുകൾ തുറന്നുകാട്ടി പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയപ്പോഴും അദ്ദേഹം ‘രാജ്യദ്രോഹി’യായി. ഇപ്പോൾ, അദ്ദേഹത്തിെൻറ മുന്നറിയിപ്പുകളത്രയും യാഥാർഥ്യമായി നമ്മുടെ മുന്നിലുണ്ട്. പുരസ്കാര പ്രഖ്യാപനത്തിനുശേഷം നടത്തിയ വാർത്തസമ്മേളനത്തിലും ഈ മുന്നറിയിപ്പുകൾ അദ്ദേഹം ആവർത്തിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇനിയെങ്കിലും അദ്ദേഹത്തെപ്പോലുള്ളവരെ കേൾക്കാൻ നമ്മുടെ ഭരണകൂടം തയാറാകുമോ എന്നതാണ് ഈ സന്ദർഭത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.