സ്വാതന്ത്ര്യസമര സേനാനിയും മുതിർന്ന അഭിഭാഷകനുമായിരുന്ന ജി. വസന്ത പൈ 1964-ൽ മദ്രാസ് ഹൈകോടതിയിൽ ഒരു ഹരജി ഫയൽ ചെയ്തു. അന്നത്തെ ഹൈകോടതി ചീഫ് ജസ്റ്റിസ് എസ്. രാമചന്ദ്ര അയ്യർ വിരമിക്കൽ പ്രായം നീട്ടിക്കിട്ടുന്നതിനായി ജനനത്തീയതി തിരുത്തിയെന്നായിരുന്നു ആരോപണം. 64 വയസ്സുകാരനായിരുന്ന എസ്. രാമചന്ദ്ര അയ്യരുടെ സർട്ടിഫിക്കറ്റിൽ പ്രായം 60 എന്നായിരുന്നു കാണിച്ചിരുന്നത്. വ്യക്തമായ രേഖകളും തെളിവുകളും സഹിതം വസന്ത പൈ നൽകിയ പരാതി സത്യസന്ധമാണെന്ന് ബോധ്യപ്പെട്ട അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി.ബി. ഗജേന്ദ്രഗഡ്കർ, കേസ് കോടതിയുടെ പരിഗണനയിൽ വരുന്നതിന് മുൻപ് തന്നെ രാജിവെക്കാൻ അയ്യരോട് നിർദേശിച്ചു. ഒരു പക്ഷേ, ഇതായിരുന്നിരിക്കാം ഇന്ത്യയിലെ ആദ്യത്തെ പൊതുതാൽപര്യ ഹരജി. അക്കാലം വരെയും ഇന്ത്യയിലെ കോടതികൾ ഏതെങ്കിലും പ്രവൃത്തിയോ സംഭവമോ നേരിട്ടോ അല്ലാതെയോ ബാധിച്ച വ്യക്തികളുടെ പരാതികൾ മാത്രമേ സ്വീകരിച്ചിരുന്നുള്ളൂ. കോടതികളാവട്ടെ തങ്ങളുടെ യഥാർഥ അപ്പീൽ അധികാരപരിധിയിലുള്ള കേസുകൾ മാത്രമാണ് വിചാരണ ചെയ്ത് തീർപ്പ് കൽപ്പിച്ചിരുന്നത്.
ബിഹാറിലെ ജയിലുകളിൽ വിചാരണയില്ലാതെ കഴിയുന്ന തടവുകാരുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി 1979-ൽ അഡ്വ. കപില ഹിംഗോറാണി സുപ്രീം കോടതിയിൽ ഹരജി നൽകി. ചീഫ് ജസ്റ്റിസ് പി.എൻ. ഭഗവതിയും ജസ്റ്റിസ് ഇ.എസ്. വെങ്കിട്ടരാമയ്യയും ഉൾപ്പെട്ട ബെഞ്ച് തടവുകാർക്ക് സൗജന്യ നിയമസഹായം നൽകണമെന്നും വിചാരണ വേഗത്തിലാക്കണമെന്നും ഉത്തരവിട്ടു. ഹുസൈനാരാ ഖാത്തൂൺ എന്ന തടവുകാരിയുടെ പേരിൽ ഫയൽ ചെയ്ത ‘ഹുസൈനാരാ ഖാത്തൂൺ വേഴ്സസ് സ്റ്റേറ്റ് ഓഫ് ബിഹാർ’ എന്നറിയപ്പെടുന്ന കേസിനെത്തുടർന്ന് 40,000-ത്തിലധികം തടവുകാരെ ജയിലുകളിൽ നിന്ന് മോചിപ്പിക്കാൻ കോടതി ഉത്തരവിട്ടു. ഈ കേസ് മുന്നിൽ നിന്ന് നയിച്ച അഡ്വ. കപില ഹിംഗോറാണിയെ ‘ഇന്ത്യയിലെ പൊതുതാൽപര്യ ഹരജികളുടെ മാതാവ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
1980-കളിൽ സുപ്രീം കോടതി ഒരു കേസിൽ നേരിട്ട് ബന്ധമില്ലാത്തവർക്കും പൊതുതാൽപര്യമുള്ള വിഷയങ്ങളിൽ ഹരജി നൽകാൻ അനുവാദം നൽകി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി.എൻ. ഭഗവതിയും ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരും ഇതിനായി വലിയ പിന്തുണയേകി. ഹരജി പരിഗണിക്കണമോ വേണ്ടയോ എന്നത് കോടതിയുടെ വിവേചനാധികാരമായി മാറി. ഹരജിക്കാർക്ക് വിഷയത്തിലുള്ള നേരിട്ടുള്ള ബന്ധത്തേക്കാൾ (Locus Standi) കോടതികൾ പ്രാധാന്യം നൽകിയത് പൊതുനന്മയ്ക്കാണ്.
കഴിഞ്ഞ നാലര പതിറ്റാണ്ടുകളായി, ലക്ഷക്കണക്കിന് വരുന്ന ദരിദ്ര-പാർശ്വവൽകൃത മനുഷ്യർക്കും, ദുർബല ജനസമൂഹങ്ങൾക്കും ജയിലുകളിൽ വിചാരണ കാത്തു കഴിയുന്ന ആയിരക്കണക്കിന് തടവുകാർക്കുമെല്ലാം ഇത് പകർന്ന ആശ്വാസം വളരെ വലുതാണ്. സാധാരണക്കാരും സന്നദ്ധസംഘടനകളും പൊതുതാൽപര്യമുള്ള വിഷയങ്ങളിൽ ഹരജിയുമായി കോടതിയെ സമീപിച്ച് നീതി തേടി.
അത്തരത്തിലെ പ്രമാദമായ കേസുകളിലൊന്ന് ഭാഗൽപൂർ പൊലീസ് നടത്തിയ ക്രൂര അതിക്രമത്തെക്കുറിച്ചുള്ളതായിരുന്നു. കണ്ണിലേക്ക് ആസിഡ് ഒഴിച്ച് 32 യുവാക്കളുടെ കാഴ്ച നശിപ്പിച്ച പൊലീസ് അതിക്രമ സംഭവം ഈ ലേഖകൻ റിപ്പോർട്ട് ചെയ്തിരുന്നു. 1980 ഡിസംബർ രണ്ടിന്, കാഴ്ച നശിച്ച സാലിഗ്രാം സഹാ, ബൽജിത് സിംഗ് എന്നിവരെ സുപ്രീം കോടതി ബെഞ്ചിന് മുന്നിൽ ഹാജരാക്കി. ഇവരുടെ അവസ്ഥ കണ്ട് ഞെട്ടിയ കോടതി, ഇവർക്ക് എയിംസിലെ രാജേന്ദ്ര പ്രസാദ് ഒഫ്താൽമിക് സെന്ററിൽ സർക്കാർ ചെലവിൽ ചികിത്സ നൽകാൻ ഉത്തരവിട്ടു. ജയിൽ അധികൃതർ സുനിൽ ബത്ര കേസിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും കോടതി ആവർത്തിച്ചു. തടവുകാരുടെ അവകാശങ്ങൾ ജയിലിനുള്ളിൽ പ്രദർശിപ്പിക്കുക, പരാതിപ്പെട്ടി സ്ഥാപിക്കുക, സൗജന്യ നിയമസഹായം ഉറപ്പാക്കുക തുടങ്ങിയവയായിരുന്നു അവ.
ഭരണഘടനയുടെ ആർട്ടിക്കിൾ 39A (തുല്യനീതിയും സൗജന്യ നിയമസഹായവും) എന്ന ആശയത്തിൽ നിന്നാണ് പൊതുതാൽപര്യ ഹരജി ഉടലെടുത്തത്. ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം സുപ്രീം കോടതിയിലും ആർട്ടിക്കിൾ 226 പ്രകാരം ഹൈകോടതിയിലും സി.ആർ.പി.സി സെക്ഷൻ 133 പ്രകാരം മജിസ്ട്രേറ്റ് കോടതിയിലും പൗരജനങ്ങൾക്ക് പൊതുതാൽപര്യ ഹരജികൾ ഫയൽ ചെയ്യാം. ഒരു കത്തോ ടെലിഗ്രാമോ പോലും പൊതുതാൽപര്യ ഹരജിയായി സ്വീകരിക്കാൻ കോടതികൾ തയ്യാറായിട്ടുണ്ട്. എന്നാൽ, വ്യക്തിപരമായ താൽപ്പര്യങ്ങൾക്കോ സാമ്പത്തിക നേട്ടത്തിനോ വേണ്ടിയുള്ള വ്യാജ ഹരജികൾക്കെതിരെ കോടതി കർശന നിലപാട് സ്വീകരിച്ചു. അനാവശ്യമായ ഹരജികൾ നൽകുന്നവർക്ക് വൻതുക പിഴ ചുമത്തുമെന്ന് 38-ാമത് ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയ വ്യക്തമാക്കിയിരുന്നു.
പാവപ്പെട്ടവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലൂടെ കോടതികൾ തങ്ങളുടെ അധികാരപരിധി ലംഘിക്കുന്നു എന്ന ആരോപണം ജസ്റ്റിസ് ജി.എസ്. സിംഗ്വിയും അശോക് കുമാർ ഗാംഗുലിയും തള്ളി. എല്ലാവർക്കും അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കുക എന്നത് കോടതിയുടെ കടമയാണെന്ന് അവർ വ്യക്തമാക്കി.
ഇപ്പോഴിതാ, 2026 ഏപ്രിൽ എട്ടിന് പൊതുതാൽപര്യ ഹരജി തന്നെ നിർത്തലാക്കണമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിനോട് ആവശ്യപ്പെട്ടിരിക്കുന്നു. ശബരിമല കേസുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹരജികൾ പരിഗണിക്കുന്ന വേളയിലാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
എന്നാൽ, പൊതുതാൽപര്യ ഹരജികൾ പരിഗണിക്കുന്ന കാര്യത്തിൽ കോടതികൾ ഇപ്പോൾ വളരെ ജാഗ്രത പുലർത്തുന്നുവെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൾക്കിടയിൽ ഈ മേഖലയിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും, വ്യക്തമായ തെളിവുകളുള്ള ഹരജികൾ മാത്രമേ ഇപ്പോൾ സ്വീകരിക്കുന്നുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. പൊതുതാൽപര്യ ഹരജി എന്ന പൊതുതത്വത്തെക്കുറിച്ച് കേന്ദ്രത്തിന്റെ വാദം കേൾക്കാൻ പോലും താല്പര്യമില്ലെന്നും സി.ജെ.ഐ കൂട്ടിച്ചേർത്തു. കോടതി ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാട് ആശ്വാസകരം തന്നെ. പക്ഷേ, പൊതുതാൽപര്യ ഹരജി എന്ന ജനാവകാശം നശിപ്പിക്കണമെന്ന കേന്ദ്രസർക്കാറിന്റെ ആ ദുഷ്ടലാക്ക് അപകടകരമാണ്, ഒരിക്കലും വകവെച്ചുകൊടുക്കാനാവാത്തതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.