ഗുരുഗ്രാം സെക്ടർ 37ൽ നമസ്കാരത്തിന് നേതൃത്വം നൽകാനെത്തിയ മൗലവിയെ തടയുന്ന ഹിന്ദുത്വ സംഘടന പ്രവർത്തകൻ ഫോട്ടോ- Vipin Kumar/Hindustan Times 2021
ന്യൂനപക്ഷങ്ങളെയും ജനാധിപത്യ വിശ്വാസികളെയും സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ രാഷ്ട്രീയയാഥാർഥ്യം അടിമുടി മാറിയിരിക്കുന്നു എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല. എന്നാൽ, സൂക്ഷ്മാർഥത്തിൽ അതെത്ര ഭയാനകമാവുന്നുവെന്ന് ബോധ്യപ്പെടുത്തുന്ന സംഭവങ്ങളാണ് ഇപ്പോൾ പരക്കെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വാർത്താപ്രാധാന്യംപോലും ഇല്ലാത്തവിധം അതൊക്കെ സാധാരണവത്കരിക്കപ്പെടുകയും ചെയ്യുന്നു.
ഇപ്പോൾ ഏറ്റവും ഒടുവിലായി നമസ്കാരം സംബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബി.ജെ.പി സർക്കാറുകൾ കൊണ്ടുവരുന്ന അധികനിയന്ത്രണങ്ങൾ പൊതുയിടങ്ങളുടെ ഉപയോഗം, മതപരമായ ദൃശ്യത, ന്യൂനപക്ഷ അനുഷ്ഠാനങ്ങളുടെ പാർശ്വവത്കരണം എന്നിവയെക്കുറിച്ചുള്ള വിഭാഗീയമായ ഒരു സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഇതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. ഗതാഗതം, ക്രമസമാധാനം തുടങ്ങിയ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പലപ്പോഴും ഇത്തരം അനാവശ്യ നിയന്ത്രണങ്ങളെ ന്യായീകരിക്കുന്നത്. എന്നാൽ, സമാനമായ മാനദണ്ഡങ്ങൾ എല്ലാ മതങ്ങൾക്കും ഒരേപോലെ ബാധകമാക്കുന്നുമില്ല.
റോഡുകളിലും പൊതുവഴികളിലും നമസ്കരിക്കരുതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവർത്തിച്ചു പറയുന്നുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ച ഇലക്ഷൻ ഫലങ്ങളെക്കുറിച്ചുള്ള ഒരു ഓൺലൈൻ ചർച്ചയിൽ എനിക്കൊപ്പം പങ്കെടുത്ത ബംഗാളിൽനിന്നുള്ള ഒരു സുഹൃത്ത്, സുവേന്ദു അധികാരിയും സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിനെക്കുറിച്ച് സൂചിപ്പിക്കുകയുണ്ടായി. റോഡുകൾ ഗതാഗതത്തിനുള്ളതാണെന്നും മതപരമായ ആവശ്യങ്ങൾക്കായി അവ തടസ്സപ്പെടുത്താൻ കഴിയില്ലെന്നും യോഗിയും സുവേന്ദുവും ഒരു മതത്തെ മാത്രം നോക്കി പറയുമ്പോൾ, അത് കേവലമായ പൊതുമര്യാദയുടെ പ്രശ്നമല്ലെന്ന് ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.
പള്ളികളിൽ സൗകര്യം തികയാതെവരുന്ന സാഹചര്യങ്ങളിൽ, പൊതുയിടങ്ങൾ ഉപയോഗിക്കുന്നതിനുപകരം, ഷിഫ്റ്റുകളായി പ്രാർഥന നടത്തണമെന്നും യോഗി നിർദേശിക്കുന്നു. പെരുന്നാൾ നമസ്കാരം, ജുമുഅ, മറ്റ് ഒത്തുചേരലുകൾ എന്നിവയുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിൽ കാലങ്ങളായി നിലനിൽക്കുന്ന ഇടപെടലുകളുടെ തുടർച്ചയാണ് ഈ പുതിയ നീക്കവും. ഇന്ത്യയെപ്പോലെ മതവൈവിധ്യം നിലനിൽക്കുന്ന ഒരു രാജ്യത്ത് പൊതുവിൽ മതാനുഷ്ഠാനങ്ങൾ, ഉത്സവങ്ങൾ, മതാഘോഷങ്ങൾ എന്നിവക്കൊക്കെ പൊതുയിടങ്ങൾ എല്ലാ മതങ്ങളും ഉപയോഗിക്കാറുണ്ട്.
ആർ.കെ. ലക്ഷ്മണിന്റെ പ്രശസ്തമായ ഒരു കാർട്ടൂണാണ് മനസ്സിൽ വരുന്നത്. റോഡിന് കുറുകെ കിടക്കുന്ന രണ്ട് പശുക്കൾക്ക് ശല്യമുണ്ടാവാതിരിക്കാൻ നൂറുകണക്കിന് വാഹനങ്ങൾ ഇരുവശത്തും മൃഗങ്ങൾ സ്വയം എഴുന്നേറ്റു പോകുന്നതും കാത്തുകിടക്കുന്ന ദൃശ്യമാണ് അദ്ദേഹം കാരിക്കേച്ചർ ചെയ്തത്-ഇത്തരം സ്ഥിതിവിശേഷം അന്യമല്ലാത്ത ഇന്ത്യയിൽ-കേരളത്തിൽത്തന്നെ പൂരങ്ങളും ആറ്റുകാൽ പൊങ്കാലയുമെല്ലാം നാം കാണുന്നതാണ്. എന്നിരിക്കെ, ഇസ്ലാം മത വിശ്വാസികളുടെ ആരാധനകൾക്കും ആചാരങ്ങൾക്കും മേലുള്ള അമിത നിയന്ത്രണങ്ങളിലെ മതവിഭാഗീയ സമീപനം നിഷ്കളങ്കമല്ല.
ഈ വിഷയത്തെ ക്രമസമാധാനത്തിന്റെ ഭാഗമായും പൗരനിയമങ്ങൾ തുല്യമായി നടപ്പാക്കുന്നതിന്റെ ഉദാഹരണമായും ചിത്രീകരിക്കുന്നതിൽ അർഥമില്ല. പൊതുയിടങ്ങളിലെ പ്രാർഥനകൾ അസ്വീകാര്യമാണെങ്കിൽ, റോഡുകളും പൊതുയിടങ്ങളും കൈയേറി നടത്തുന്ന എല്ലാ മതപരമായ ഘോഷയാത്രകൾക്കും ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും ഇതേ തത്ത്വം ബാധകമല്ലേയെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി ഉൾപ്പെടെയുള്ളവർ ചോദിക്കുന്നുണ്ട്. റോഡ് ഉപരോധിച്ചും വൻ ജനക്കൂട്ടത്തെ പങ്കെടുപ്പിച്ചും പല മതവിഭാഗങ്ങളും പതിവായി പൊതുപരിപാടികൾ നടത്താറുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഉവൈസി, നമസ്കാരത്തെ മാത്രം കേന്ദ്രീകരിക്കുന്നതിനെ ഇരട്ടത്താപ്പ് എന്നാണ് വിശേഷിപ്പിച്ചത്.
2026 മാർച്ചിൽ, ഒരു പള്ളിയിൽ നമസ്കരിക്കാൻ അനുമതിയുള്ള വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്തിക്കൊണ്ട് സംഭാൽ ജില്ല ഭരണകൂടം പുറപ്പെടുവിച്ച ഉത്തരവ് അലഹബാദ് ഹൈകോടതി റദ്ദാക്കിയിരുന്നു. ക്രമസമാധാന പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മാത്രം അധികാരികൾക്ക് മതപരമായ അനുഷ്ഠാനങ്ങളെ തടയാൻ കഴിയില്ലെന്ന് നിരീക്ഷിച്ച കോടതി, സമാധാനം നിലനിർത്തുകയെന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും ഓർമിപ്പിച്ചിരുന്നു.
മറ്റൊരു സംഭവം അക്ഷരാർഥത്തിൽ ഞെട്ടിക്കുന്നതാണ്: ബറേലിയിൽ, ഒരു വ്യക്തി സ്വന്തം വീട്ടിൽ മറ്റ് വിശ്വാസികളോടൊപ്പം നമസ്കരിക്കുന്നത്, അനുമതിയില്ലാത്തതാണെന്നു പറഞ്ഞ് പൊലീസ് തടഞ്ഞെന്ന ആരോപണമാണ് കോടതിയിലെത്തിയത്! തുടർന്ന് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയ ഹൈകോടതി ഔദ്യോഗിക അനുമതിയില്ലാതെതന്നെ സ്വകാര്യ ഇടങ്ങളിൽ പ്രാർഥന നടത്താമെന്ന് വ്യക്തമാക്കുന്ന മുൻകാല വിധികൾ ചൂണ്ടിക്കാണിച്ചു. കേസിലെ സാഹചര്യങ്ങൾ പരിശോധിക്കുമ്പോൾ, ‘‘സംസ്ഥാന ഗവൺമെന്റിന്റെ യാതൊരുവിധ അനുമതിയും കൂടാതെ തന്റെ സ്വന്തം സ്വകാര്യസ്ഥലത്ത് സൗകര്യപ്രദമായി പ്രാർഥന നടത്താൻ ഹരജിക്കാരന് അവകാശമുണ്ട്” എന്നും കോടതി പറഞ്ഞത് വ്യക്തമാക്കി. വീടുകൾക്കുള്ളിലെ മുസ്ലിം പ്രാർഥനകൾക്കുപോലും വിലക്ക് കൽപിക്കുന്ന സാഹചര്യമാണ് വിവിധ ബി.ജെ.പി സർക്കാറുകൾ സൃഷ്ടിക്കുന്നത് എന്നത് ന്യൂനപക്ഷ പാർശ്വവത്കരണം ഇന്നത്തെ ഇന്ത്യയിൽ എത്രത്തോളമായി എന്നതിലേക്ക് വിരൽചൂണ്ടുന്നു.
കുറച്ചുവർഷങ്ങളായി, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മുസ്ലിം മതാചാരങ്ങളും പെരുന്നാളുകളും സൂക്ഷ്മമായ മേൽനോട്ടങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. പല സംസ്ഥാനങ്ങളിലും ബക്രീദ് സമയത്ത് മൃഗബലി, കന്നുകാലികളുടെ ഗതാഗതം, അറവുശാലകളിലെ രീതികൾ എന്നിവ അധികൃതർ കർശനമായി നിരീക്ഷിക്കുകയും അതിന്റെ പേരിൽ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു.
വിശ്വസിക്കാൻ പ്രയാസമുണ്ടെങ്കിലും പറയാതെ വയ്യ. ടൈംസ് ഓഫ് ഇന്ത്യ ഒരാഴ്ച മുമ്പ് റിപ്പോർട്ട് ചെയ്തതാണ്, കഴിഞ്ഞ മാസം മുഴുവൻ കൊൽക്കത്തയിലെ പൊലീസുകാർ മസ്ജിദ് ഭാരവാഹികളെ അച്ചടക്കം പഠിപ്പിക്കാൻ നിരന്തരം മതസ്ഥാപനങ്ങൾ കയറിയിറങ്ങുകയായിരുന്നുവത്രേ. പെരുന്നാളിന് മുന്നോടിയായി അവർ ഇമാമുമാരെയും മസ്ജിദ് കമ്മിറ്റി ഭാരവാഹികളെയും പ്രത്യേകം വിളിച്ചു വരുത്തിയിരുന്നു. അതായത്, പെരുന്നാൾ അക്ഷരാർഥത്തിൽത്തന്നെ പൊലീസ് രാജായി മാറി എന്നർഥം.
വിശ്വാസികളുടെ നിര റോഡുകളിലേക്ക് നീളാതിരിക്കാൻ കൊൽക്കത്തയിൽ, പല പള്ളികളും ഒന്നിലധികം ഷിഫ്റ്റുകളായാണ് പെരുന്നാൾ നമസ്കാരം സംഘടിപ്പിച്ചത്. അതുപോലെ, മുഹർറം ഘോഷയാത്രകളുടെ റൂട്ടുകൾ, ഉച്ചഭാഷിണികൾ, സമയക്രമം, അനുമതികൾ എന്നിവയിൽ അമിതമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ടെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. വർഗീയ സംഘർഷങ്ങൾ തടയുന്നതിനുള്ള മുൻകരുതൽ നടപടിയായാണ് ഇത്തരം നിയന്ത്രണങ്ങളെ ന്യായീകരിക്കുന്നതെങ്കിലും, മറ്റ് മതപരമായ ഘോഷയാത്രകൾക്ക് ഏർപ്പെടുത്തുന്നതിനേക്കാൾ കൂടുതൽ കർശനമായ നിയന്ത്രണങ്ങളാണ് സമുദായത്തിനുമേൽ ചുമത്തുന്നതെന്ന് മുസ്ലിം സംഘടനകൾ തെളിവുകൾ സഹിതമാണ് ചൂണ്ടിക്കാണിക്കുന്നത്.
അടുത്തകാലത്തായി, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രാർഥനാ സ്ഥലങ്ങളെച്ചൊല്ലിയും തർക്കങ്ങൾ സൃഷ്ടിക്കാൻ ശ്രമങ്ങളുണ്ടായിട്ടുണ്ട്. ലഖ്നോ സർവകലാശാലയിൽ ചരിത്ര പ്രസിദ്ധമായ ഒരു പള്ളിക്കെട്ടിടം അധികൃതർ പൂട്ടി മുദ്രവെച്ചതിനെതിരെ വിദ്യാർഥികളുടെ വലിയ പ്രതിഷേധമാണുണ്ടായത്. തുടർന്ന് അടച്ചുപൂട്ടിയ കെട്ടിടത്തിനുപുറത്ത് സഹപാഠികൾ തീർത്ത സംരക്ഷണ വലയത്തിനുള്ളിൽ നിന്നാണ് മുസ്ലിം വിദ്യാർഥികൾ നമസ്കരിച്ചത്. പൊതുസ്ഥാപനങ്ങളിൽ മുസ്ലിം ദൃശ്യതക്കെതിരെ ഉയരുന്ന വിപുലമായ ആശങ്കകളുടെ പ്രതീകമായി ഈ സംഭവത്തെ കാണാൻ കഴിയും.
പ്രാർഥനയുമായി നേരിട്ട് ബന്ധമില്ലെങ്കിലും, മതപരമായ ഉത്സവങ്ങളുടെയും മറ്റും സമയങ്ങളിൽ മുസ്ലിംകളുടെ ഉപജീവനമാർഗത്തെ ബാധിക്കുന്ന നിയന്ത്രണങ്ങളെച്ചൊല്ലിയും പല വിവാദങ്ങളും ഉയർന്നുവന്നിട്ടുണ്ട്. 2024ൽ, ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും ചില ഭാഗങ്ങളിലെ അധികാരികൾ തീർഥാടന റൂട്ടുകളിലുള്ള ഭക്ഷണശാലകളോട് അവയുടെ ഉടമസ്ഥരുടെയും ജീവനക്കാരുടെയും പേരുകൾ പ്രദർശിപ്പിക്കാൻ ഉത്തരവിട്ടിരുന്നു. ഈ നടപടി മുസ്ലിം വ്യവസായങ്ങളെ തിരിച്ചറിയുന്നതിനും അവരെ മാറ്റിനിർത്തുന്നതിനും ലക്ഷ്യമിട്ടുള്ളതാണെന്ന് വ്യക്തമായിരുന്നു. സുതാര്യത ഉറപ്പാക്കാനുള്ള നടപടിയാണിതെന്നായിരുന്നു ഗവൺമെന്റുകളുടെ ന്യായീകരണം. മുസ്ലിംകളെ സാമ്പത്തികമായി ബഹിഷ്കരിക്കാനുള്ള നീക്കത്തിന്റെ മുന്നോടിയാണ് ഇതെന്നത് വ്യക്തമാണ്. സമാനമായ ബഹിഷ്കരണ ഭീഷണികളുടെ ചരിത്രം കേരളത്തിൽപ്പോലും നാം കണ്ടിട്ടുണ്ട്.
നമസ്കാര വിവാദവും ന്യൂനപക്ഷ മതാനുഷ്ഠാനങ്ങളിലേക്കുള്ള നിരന്തരമായ കടന്നുകയറ്റങ്ങളും ഗതാഗത മാനേജ്മെന്റ് പ്രശ്നമായോ സിവിൽ ഭരണപരമായ തർക്കമായോ മാത്രം കാണാൻ കഴിയില്ല. സമകാലിക ഇന്ത്യയിലെ മതം, പൊതുയിടം, ഭരണകൂടാധികാരം എന്നിവ തമ്മിലുള്ള ബന്ധത്തിലുണ്ടായ വലിയൊരു മാറ്റത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. പ്രാർഥനകൾ, പെരുന്നാളുകൾ, ഘോഷയാത്രകൾ, പള്ളിഭരണം, ഭക്ഷണരീതികൾ, മതചിഹ്നങ്ങൾ തുടങ്ങി മുസ്ലിം സ്വത്വത്തിന്റെ പരസ്യമായ പ്രകടനങ്ങൾ കടുത്ത നിയമനിയന്ത്രണങ്ങൾക്ക് കൂടുതൽ വിധേയമായിക്കൊണ്ടിരിക്കുകയാണ്.
ഏകീകൃത പൗരനിയമം അടിച്ചേൽപിക്കുന്നതിന്റെ ഭാഗമാണ് ഈ നടപടികളെന്നത് തള്ളിക്കളയാൻ പറ്റുന്ന സാധ്യതയല്ല. ഈ മേൽനോട്ട ഇടപെടലുകൾ സമകാലിക ഇന്ത്യയിലെ ഭരണഘടനാപരമായ മതേതരത്വം, ന്യൂനപക്ഷ അവകാശങ്ങൾ, പൊതുയിടങ്ങളുടെ മാനേജ്മെന്റ്, പൗരത്വത്തിന്റെ സ്വഭാവം എന്നിവയെക്കുറിച്ചുള്ള വിപുലമായ സംവാദങ്ങൾ ആവശ്യപ്പെടുന്നുണ്ട്. കേവലമായ ന്യൂനപക്ഷ വിരുദ്ധതയുടെ സങ്കുചിത രാഷ്ട്രീയത്തിന് പ്രസക്തി നഷ്ടപ്പെടുകയാണ്.
sreekumartt@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.