'എല്ലാവരെയും എക്കാലവും കളിപ്പിക്കാനാവില്ല'
എല്ലാ തെരഞ്ഞെടുപ്പു കാലത്തും പക്ഷം ചേർന്നാണെങ്കിൽപോലും കൃത്യമായി നിലപാടുകൾ വ്യക്തമാക്കുന്നതിൽ മടി കാണിക്കാറില്ല എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അതോടൊപ്പം എല്ലാ മുന്നണികളെയും പിണക്കാതിരിക്കാൻ േവണ്ട അനിതരസാധാരണമായ കഴിവും അദ്ദേഹത്തിനുണ്ട്. എന്നാൽ, ഇത്തവണ പതിവിന് വിരുദ്ധമായി പരസ്യനിലപാട് പ്രകടിപ്പിക്കുന്നതിൽ വെള്ളാപ്പള്ളി അമാന്തം കാണിക്കുകയാണ്. തെൻറ പതിവു നിലപാടുകൾക്ക് അപ്പുറം ഒന്നും വിട്ടുപറയുന്നില്ല. 'മാധ്യമ'ത്തിന് അനുവദിച്ച അഭിമുഖത്തിൽ നിന്ന്...
കേരളരാഷ്ട്രീയം എങ്ങോട്ടാണ്?
കോവിഡ് ബാധിതനായശേഷം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പൊതുപരിപാടികൾ എല്ലാം വേണ്ടെന്നുവെച്ച് വീട്ടിൽ വിശ്രമത്തിലാണ്. സ്വസ്ഥം. എല്ലാം കണ്ടുംകേട്ടും ഇരിക്കുന്നു. പ്രത്യേകിച്ച് ഒന്നും പറയാനില്ല.
മുന്നണികളുടെ സ്ഥാനാർഥി നിർണയത്തിൽ തൃപ്തനാണോ?
എെൻറ തൃപ്തിക്ക് എന്ത് പ്രസക്തി? സ്ഥാനാർഥികൾ എല്ലാവരും മികച്ചവർതന്നെ. അതിനെക്കുറിച്ച് അഭിപ്രായമോ അഭിപ്രായവ്യത്യാസമോ ഇല്ല. കൊള്ളാമെന്ന് തോന്നിയതിനാലാണല്ലോ അവരെ ബന്ധപ്പെട്ട പാർട്ടികൾ സ്ഥാനാർഥികളാക്കിയത്. എന്നാൽ, അതുകൊണ്ട് മാത്രമായില്ല. ഇനി അത് വോട്ടായി മാറണം. എങ്കിൽ മാത്രമാണല്ലോ ജയപരാജയങ്ങൾ നിശ്ചയിക്കപ്പെടുക. എന്നെ സംബന്ധിച്ചിടത്തോളം ഒരു സ്ഥാനാർഥിയോടും അഭിപ്രായ വ്യത്യാസമില്ലെന്ന് ആവർത്തിക്കട്ടെ.
സ്ഥാനാർഥിനിർണയത്തിലെ ഇൗഴവ പ്രാതിനിധ്യം സംബന്ധിച്ച് മുമ്പ് പ്രസ്താവന നടത്തിയിരുന്നല്ലോ?
ജനസംഖ്യയിൽ കേരളത്തിൽ ഏറ്റവും കൂടുതൽ പേർ ഈഴവരാണ്. സംസ്ഥാനത്തെ 42 നിയോജക മണ്ഡലങ്ങളിൽ ഒറ്റക്ക് മുൻതൂക്കമുള്ള സമുദായം. അവർ എത്ര കണ്ട് പരിഗണിക്കപ്പെട്ടുവെന്ന കാര്യം ഭാവിയിൽ തെളിഞ്ഞുവരും. ഒരു കാര്യം എടുത്തുപറയട്ടെ. എല്ലാവെരയും എക്കാലവും കളിപ്പിക്കാൻ ആർക്കും സാധിക്കില്ല. മതേതരത്വം വലിയ വായിൽ പ്രസംഗിച്ചതുകൊണ്ട് കാര്യമില്ല. അത് പ്രാവർത്തികമാക്കണം.
പതിവിന് വിരുദ്ധമായി ഇക്കുറി സ്ഥാനാർഥികളുടെ ജാതിയടക്കം പുറത്തുവന്നല്ലോ?
അത് വേണ്ടതല്ലേ? അങ്ങനെയല്ലേ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കൂ. കാലം കഴിയുേമ്പാൾ എല്ലാവർക്കും കാര്യങ്ങൾ തിരിച്ചറിയുന്ന സ്ഥിതി വരും. പണശക്തിയും മതശക്തിയും സവർണശക്തിയുമാണ് ഇപ്പോഴും ഇവിടെ കാര്യങ്ങൾ നടത്തുന്നത്. അതിൽ മാറ്റം വരുകതന്നെ വേണം.
സവർണശക്തികൾ നേതൃത്വം വഹിക്കുന്നത് സംഘ്പരിവാർ പ്രസ്ഥാനങ്ങളിൽ അല്ലേ?
എന്നാരാണ് പറഞ്ഞത്? സി.പി.എം നേതൃത്വത്തിൽ സവർണരല്ലേ? സി.പി.ഐയിലില്ലേ? കോൺഗ്രസിലില്ലേ? എന്തിനേറെ പറയുന്നു. മുസ്ലിം ലീഗിലും കേരള കോൺഗ്രസുകളിലും വരെ ഈ ശക്തികൾ പ്രബലമാണ്. നമ്മുടെ സമൂഹത്തിൽ സവർണ മുസ്ലിംകളും സവർണ ക്രിസ്ത്യാനികളുമുണ്ടെന്ന കാര്യം നിഷേധിക്കാൻ കഴിയുമോ? അത്തരമാളുകൾ ഉള്ളിടത്തോളം ആ പാർട്ടികളിലും സവർണ ശക്തികൾതന്നെയാണ് കാര്യങ്ങൾ നിശ്ചയിക്കുന്നത്. അതിനാൽ, പാവപ്പെട്ട പിന്നാക്കക്കാരുടെ അവസ്ഥയിൽ മാറ്റമൊന്നും ഉണ്ടാകാൻ പോകുന്നില്ല.
സമുദായാംഗങ്ങൾ ഭാരവാഹികളും അംഗങ്ങളുമായ ബി.ഡി.ജെ.എസിെൻറ അവസ്ഥയെക്കുറിച്ച്?
കേരള രാഷ്ട്രീയത്തിൽ അവരിപ്പോൾ നീന്തിത്തുഴയുകയുമാണ്. വോട്ടുബാങ്കായി മാറാതെ ഒരു കാര്യവുമില്ല. മുമ്പ് എസ്.ആർ.പിയായിരുന്നപ്പോൾ അത്തരമൊരു വോട്ടുബാങ്കായി മാറാനും വിലപേശൽ ശക്തി സൃഷ്ടിച്ചെടുക്കാനും ഇൗഴവ സമുദായത്തിന് കഴിഞ്ഞിരുന്നു. അതിെൻറ ഫലമായി ജനപ്രതിനിധികളെ വിജയിപ്പിച്ചെടുക്കാനായി. മന്ത്രിപദവിവരെ ലഭിച്ചു. വന്നുവന്ന് ഇപ്പോൾ കേരളത്തിൽ ഈർക്കിലി സമുദായങ്ങൾക്കുവരെ വോട്ടുബാങ്കായി മാറാൻ കഴിഞ്ഞു. ഏതായാലും അവർ(ബി.ഡി.ജെ.എസ്) പിച്ചവെക്കുകയല്ലേ? നാളെ ഓടിക്കളിക്കുന്ന കാലം വരും.
എന്തായിരിക്കും തെരഞ്ഞെടുപ്പ് ഫലം?
ഞാൻ തുടക്കത്തിൽ പറഞ്ഞല്ലോ? എല്ലാം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നമുക്ക് കാത്തിരുന്ന് കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.