'ചവിട്ടിത്തിരുമ്മാൻ' സി.പി.എം റിപ്പോർട്ട്: വോട്ട് മാത്രമല്ല, ചോർന്നത് സംഘടനാ കരുത്തും
സമഗ്രതിരുത്തിനും, ജനറൽ സെക്രട്ടറി എം.എ ബേബിയുടെ ഭാഷയിൽ പാർട്ടിയുടെ ആന്തരിക ചികിത്സക്കും ചവിട്ടിത്തിരുമ്മലിനുമായി സി.പി.എം വിശാല സംസ്ഥാന സമിതി ചേരാനിരിക്കെ ജില്ലകളിൽ എങ്ങനെ തോറ്റുവെന്നത് ഗൗരവമേറിയ ചർച്ചയാണ്. തോൽവിക്ക് കാരണം ജനങ്ങളാണെന്നും അല്ല പാർട്ടിയാണെന്നുമുള്ള വാദഗതികൾ പരസ്യ ചേരിതിരിവിന് വഴിതുറന്നിരിക്കുന്നു. സംഘടനാപരമായ വീഴ്ചകളും കണക്കുകൂട്ടലുകളിലെ പിഴവുകളും അപ്രതീക്ഷിത തിരിച്ചടികളും ജില്ലകളിൽ പരാജയകാരണമായെന്നാണ് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോർട്ട് അടിവരയിടുന്നത്.
കാസർകോട്
തുടർച്ചയായി ജയിച്ചു വരുന്ന തൃക്കരിപ്പൂർ മണ്ഡത്തിൽ പാർട്ടി വോട്ട് വൻതോതിൽ നഷ്ടമായി. മഞ്ചേശ്വരത്ത് കെട്ടിവെച്ച പണംപോയ സാഹചര്യം ഗൗരവമായി പരിശോധിക്കണം. പാർട്ടി ശക്തി കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞു. ജനജീവിതത്തിൽ സൂക്ഷ്മതലത്തിൽ ഇടപെട്ട് ജനങ്ങളിൽ തീവ്ര മതബോധം സൃഷ്ടിക്കാൻ ജില്ലയിൽ ശ്രമം നടക്കുന്നുണ്ട്. വർഗീയ ധ്രുവീകരണ അടിത്തറയാണ് ലക്ഷ്യം. ഇത് തിരിച്ചറിഞ്ഞ് മതവിശ്വാസികളെ വർഗീയതയ്ക്കെതിരായ പോരാട്ടത്തിൽ അണിചേർക്കാൻ ഇടപെടണം. ആരാധനാലയങ്ങൾ വർഗീയശക്തികൾ കൈവശപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്.
കണ്ണൂർ
കഴിഞ്ഞ തവണ 53 ശതമാനം വോട്ടുകൾ ലഭിച്ചത് 43.74 ശതമാനമായി. പാർട്ടിയുടെ ഏറ്റവും പ്രധാന ശക്തികേന്ദ്രമായ പയ്യന്നൂരിലെ പരാജയം അതീവ ഗൗരവതരമാണ്. കണ്ണൂർ ജില്ലയിൽ പൊതുവിൽ വോട്ട് കുറയുന്ന സ്ഥിതിയുണ്ടായി. ഇക്കാര്യം സവിശേഷ നിലയിൽ പരിശോധിക്കണം. ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ലാ കമ്മിറ്റി അംഗവും പാർട്ടിക്കെതിരായി മത്സരിച്ചു വിജയിച്ചത് അസാധാരണ സ്ഥിതിവിശേഷമാണ്. രാഷ്ട്രീയ ധാരണ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടുപോകണം.
വയനാട്
കൽപ്പറ്റയിൽ ഇത്ര വലിയ പരാജയം പ്രതീക്ഷിച്ചില്ല. മാനന്തവാടിൽ എതിരാളികൾ ഒരുമിച്ചു നിന്നതുകൊണ്ടാണ് തോറ്റത്. ബി.ജെ.പി വോട്ടിൽ ക്രമാതീത വർധനയുണ്ട്. പട്ടികവർഗ മേഖലയിൽ പാർട്ടി പ്രവർത്തനം ശക്തമാക്കണം.
കോഴിക്കോട്
പ്രതീക്ഷിച്ച വോട്ടുകൾ ഒരു മണ്ഡലത്തിലും ലഭിച്ചില്ല. ജില്ലാ കമ്മിറ്റി നിർദേശിച്ച സ്ഥാനാർഥി പട്ടികയിൽ ഒരു വനിതയെ എങ്കിലും മത്സരിപ്പിക്കണമെന്ന സംസ്ഥാന സമിതി നിർദേശം നടപ്പാക്കാൻ കഴിയാതെ പോയത് വീഴ്ചയാണ്. പൊതുവിൽ ന്യൂനപക്ഷങ്ങളെ കൂടെ നിർത്താൻ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങൾ ഫലം കണ്ടു. യു.ഡി.എഫ് വനിത സ്ഥാനാർഥി ഉൾപ്പെടെ വിജയിച്ചു. പാർട്ടി ശക്തി കേന്ദ്രങ്ങളിൽ ഉൾപ്പെടെ വോട്ടുകൾ നഷ്ടപ്പെട്ടു. കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് ന്യൂനപക്ഷ പ്രശ്നങ്ങൾ ഏറ്റെടുത്തു പ്രവർത്തിച്ചിട്ടും ‘അത്തരം വിഭാഗങ്ങളുടെ’ വിശ്വാസവും പിന്തുണയും നേടാനാകാത്തത് ഗൗരവമായി പരിശോധിക്കണം. പട്ടണ പ്രദേശങ്ങളിൽ ബി.ജെ.പി വളർച്ച തടയാനാകണം. എല്ലാതരം വർഗീയതയും തുറന്നുകാട്ടി മുന്നോട്ടു പോകാൻ കഴിയണം.
മലപ്പുറം
ജില്ലയിൽ പാർട്ടിയുടെ വോട്ട് കുറഞ്ഞപ്പോൾ യു.ഡി.എഫ്, ബി.ജെ.പി വോട്ടുകൾ വർധിച്ചു. മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങളിൽ വലിയ തോതിൽ ഏകീകരണം ഉണ്ടാക്കാൻ എസ്.ഐ.ആറിന്റെ പശ്ചാത്തലത്തിൽ മുസ്ലിം ലീഗിന് കഴിഞ്ഞു. സ്വതന്ത്ര സ്ഥാനാർഥികളുടെ മത്സരം പാർട്ടിക്ക് ഗുണം ചെയ്തോ എന്ന് പരിശോധിക്കണം. സി.പി.എം-ബി.ജെ.പി ഡീൽ എന്ന പ്രചാരണത്തെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. എല്ലാ വർഗീയ ശക്തികളുമായി സന്ധിചെയ്ത് അധികാരമുറപ്പിക്കുന്ന മുസ്ലിം ലീഗിനെ തുറന്നുകാണിക്കാൻ പ്രത്യേകം പദ്ധതികൾ ആവിഷ്കരിക്കണം. എസ്.ഐ.ആർ ഇടതുസർക്കാർ നടപ്പാക്കിയതാണെന്ന കള്ളം ലീഗ് നേതൃത്വത്തിൽ വ്യാപകമായി പ്രചരിപ്പിച്ചു.
എസ്.ഐ.ആറിനെ തുടർന്ന് ന്യൂനപക്ഷങ്ങളിൽ രൂപപ്പെട്ട ഭയം പല മണ്ഡലങ്ങളിലും വൻതോതിൽ വോട്ട് ചേർക്കാനും പോളിങ് ശതമാനം വർധിപ്പിക്കാനും ഇടയാക്കിയിട്ടുണ്ട്. സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്ന വർഗീയ പ്രചാരണത്തെ പ്രതിരോധിക്കണം. സി.പി.എം സ്വാധീന മേഖലയിൽ മുൻകൂട്ടി സ്ഥാനാർഥികളെ കൊണ്ടുവന്ന് യു.ഡി.എഫ് നടത്തിയ പ്രവർത്തനത്തെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നതിൽ വീഴ്ചയുണ്ടായി. തീവ്ര മതബോധ രാഷ്ട്രീയത്തെ മതനിരപേക്ഷ സമീപനത്തിൽ നിന്നുകൊണ്ട് നേരിടണം. ഇതിനുള്ള മതനിരപേക്ഷ കൂട്ടായ്മകൾ രൂപപ്പെടുത്തണം.
പാലക്കാട്
ബി.ജെ.പി-യു.ഡി.എഫ് ബന്ധത്തിലാണ് കോങ്ങാട് പാർട്ടി തോറ്റത്. ചിറ്റൂരിൽ ചിഹ്നവും അപരനും വിനയായി. സംഘടനാ ദൗർബല്യങ്ങൾ കണ്ടെത്തി പരിഹരിക്കാൻ നടപടി വേണം. പാലക്കാട് നഗരത്തിലെ ഇടതു സ്വാധീന കുറവ് പരിഹരിക്കാൻ പ്രത്യേക പദ്ധതി വേണം. ബി.ജെ.പി-യു.ഡി.എഫ് ബാന്ധവത്തെ തുറന്നു കാട്ടാൻ കഴിയണം.
തൃശൂർ
നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ച ജില്ലയാണിത്. ഇരിങ്ങാലക്കുടയിലെ പരാജയം പ്രതീക്ഷിച്ചില്ല. ബി.ജെ.പി വോട്ടുകൾ യു.ഡി.എഫിന് ലഭിച്ചതും ക്രിസ്ത്യൻ പള്ളികളിൽ ഒരു വിഭാഗം നടത്തിയ ഇടപെടലുമാണ് പരാജയ കാരണം. ചേലക്കര പോലുള്ള മണ്ഡലങ്ങളിൽ ബി.ജെ.പി വളർച്ച പ്രതിരോധിക്കാനാകണം.
എറണാകുളം
യു.ഡി.എഫ് ജില്ലയിൽ തങ്ങളുടെ സ്വാധീനം തുടർച്ചയായി വർധിപ്പിക്കുകയാണ്. കഴിഞ്ഞതവണ എൽ.ഡി.എഫ് ജയിച്ച സീറ്റുകൾ ഇത്തവണ നഷ്ടപ്പെട്ടു. പാർട്ടിക്ക് ഏറ്റവും വലിയ തിരിച്ചടി ഉണ്ടായ 1977 തെരഞ്ഞെടുപ്പിൽ പോലും അഞ്ച് സീറ്റുകൾ ജയിച്ച ജില്ലയാണിത്. തുടർന്നുള്ള തെരഞ്ഞെടുപ്പുകളിലെല്ലാം പാർട്ടിയുടെ പ്രാതിനിധ്യം ഉറപ്പുവരുത്താൻ കഴിഞ്ഞിരുന്നു. അടിത്തറ ദുർബലപ്പെടാതെ മുന്നോട്ടു കൊണ്ടുപോകാൻ ജാഗ്രത വേണം. അതിവേഗം വളരുന്ന നഗരം എന്ന നിലയിൽ നഗരത്തിന്റെ സവിശേഷതകളെ ഉൾക്കൊണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ ഉണ്ടാകണം.
ഇടുക്കി
പാർട്ടി സ്ഥിരമായി വിജയിക്കാറുള്ള ഉടുമ്പൻ ചോലയിലും ദേവികുളത്തുമുണ്ടായ പരാജയം ഗൗരവതരമാണ്. ഇടുക്കിയിലെ ഭൂപ്രശ്നം പരിഹരിച്ചത് പ്രായോഗികതലത്തിൽ അനുഭവത്തിൽ വരാത്തത് നേട്ടം ലഭിക്കാൻ തടസമായി. എസ്.ഐ.ആറിന്റെ ഭാഗമായി തോട്ടം തൊഴിലാളികളുടെ വോട്ടിലുണ്ടായ നഷ്ടം പാർട്ടിക്ക് തിരിച്ചടിയായി.
കോട്ടയം
10 ശതമാനത്തോളം വോട്ട് കോട്ടയത്ത് നഷ്ടമായപ്പോൾ ബി.ജെ.പിക്ക് ആറ് ശതമാനം വോട്ടിന്റെ വർധനവുണ്ടായി. ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളിൽ ആറിലും വിജയിക്കുമെന്നാണ് കണക്കുകൂട്ടിയത്. എന്നാൽ, വൈക്കത്തും ഏറ്റുമാനൂരുമുണ്ടായ പരാജയം വലിയ തിരിച്ചടിയായി. ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല. കേരള കോൺഗ്രസിന്റെ എല്ലാ സ്ഥാനാർഥികളും പരാജയപ്പെട്ടത് മുന്നണിക്ക് തന്നെ തിരിച്ചടിയായി.
പത്തനംതിട്ട
അഞ്ചു സീറ്റുകളിലും പാർട്ടി വിജയിക്കും എന്ന കണക്കാണ് ലഭിച്ചത്. എന്നാൽ ഒന്നിലൊഴികെ എല്ലായിടത്തും പരാജയപ്പെട്ടു. അടൂരിലെ പരാജയവും തിരുവല്ലയിൽ മൂന്നാം സ്ഥാനത്തായതും പരിശോധിച്ച് തിരുത്തണം. ബി.ജെ.പി വോട്ടിൽ തുടർച്ചയായ വർധനവുണ്ടാകുന്നതും ആറന്മുളയിലെ പരാജയവും ഗൗരവതരമാണ്.
ആലപ്പുഴ
ആലപ്പുഴ, കായംകുളം മണ്ഡലങ്ങളിലെ പരാജയം അപ്രതീക്ഷിതമാണ്. കുട്ടനാട്ടിൽ സ്ഥാനാർഥിക്കെതിരായ വികാരമാണ് പരാജയകാരണം. കായംകുളത്തെ സംഘടനാപരമായ ദൗർബല്യങ്ങൾ പരിഹരിക്കണം. അമ്പലപ്പുഴയിലെ വിജയം പ്രധാനമായിരുന്നു. പരമ്പരാഗത മേഖലയിലെ പാർട്ടിയുടെ സ്വാധീനത്തിൽ വരുന്ന കുറവ് പരിഹരിക്കണം. ബി.ജെ.പി സി.പി.എമ്മിന്റെ അടിത്തറയിൽ കടന്നുകയറുന്നത് തടയാൻ പ്രത്യേകപരിശ്രമം വേണം. ജാതീയ വർഗീയ ധ്രുവീകരണത്തെ ചെറുക്കണം.
കൊല്ലം
ചാത്തന്നൂർ മണ്ഡലം ബി.ജെ.പി വിജയിച്ചത് ഗൗരവതരമായി കാണണം. ഈ സാഹചര്യം ഉണ്ടാവാനിടയുണ്ടെന്ന കാര്യം നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. കുന്നത്തൂരിലെ പരാജയം സംഘടനാപരമായ ഇടപെടലിന്റെ പോരായ്മ കൂടി വ്യക്തമാക്കുന്നു. ചവറയിലെ സംഘടന ദൗർബല്യങ്ങൾ പരിഹരിക്കണം. ജില്ലയിൽ സി.പി.ഐ ദുർബലമാകുന്നതും അതിലെ സംഘടന പ്രശ്നങ്ങളും തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചിട്ടുണ്ട്. വലിയ സംഘടനാ ദൗർബല്യമാണ് കൊല്ലം ജില്ലയിൽ നിലനിൽക്കുന്നത്. ഒരു വനിതയെ പോലും മത്സരിപ്പിക്കാൻ കഴിഞ്ഞില്ല. എല്ലാ മണ്ഡലങ്ങളും ബി.ജെ.പി വോട്ടുകൾ കൂടുന്നത് ഗൗരവമാണ്. പരമ്പരാഗത മേഖലയിലെ തകർച്ച പാർട്ടി അടിത്തറ ദുർബലമാക്കി.
തിരുവനന്തപുരം
നഗരത്തിൽ ബി.ജെ.പി വളർച്ച തടയാനുള്ള അതീവ ഗൗരവ ഇടപെടലുകൾ നടത്താൻ കഴിയണം. എല്ലാ മണ്ഡലങ്ങളിലും 20 ശതമാനം വോട്ട് ബി.ജെ.പിക്കുണ്ട്. ആരാധനാലയങ്ങളിൽ ബി.ജെ.പി ശക്തമായി ഇടപെടുന്നുണ്ട്. ഇവിടങ്ങളിലെല്ലാം വലിയതോതിൽ പണം നൽകി ക്ഷേത്ര കമ്മിറ്റികളെ തങ്ങളുടെ പക്ഷത്താക്കാൻ ബി.ജെ.പി ശ്രമിക്കുന്നുണ്ട്. വാമനപുരത്തും ചിറയിൻകീഴും എൽ.ഡി.എഫിന് നഷ്ടപ്പെട്ടത് അതീവ ഗൗരവമാണ്. ഇതിന്റെ കാരണങ്ങൾ തിരുത്താനാകണം. കാട്ടാക്കട മണ്ഡലത്തിലെ പരാജയം അപ്രതീക്ഷിതമാണ്. വട്ടിയൂർക്കാവിൽ പാർട്ടി വോട്ടുകൾ ചോർന്നു. മികച്ച പ്രവർത്തനങ്ങൾ നടത്തിയവരും പരാജയപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.