രാജ്യത്തെ വിദ്യാഭ്യാസരംഗം മുമ്പെങ്ങുമില്ലാത്തവിധം അതിഭയാനകമായ മതനിരപേക്ഷഭീ ഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് 2019ലെ ദേശീയ വിദ്യാഭ്യാസ നയം (കരട്), സംസ്ഥാ നങ്ങളുടെയും പൊതുജനങ്ങളുടെയും അഭിപ്രായം തേടുന്നതിനായി കേന്ദ്ര സർക്കാർ അവതരിപ്പിച് ചത്. സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും അധികാരത്തിൽ വരുമ്പോഴൊക്കെ വിദ്യാഭ്യാസ-സാംസ്കാ രിക സ്ഥാപനങ്ങൾ വഴി സംഘ്പരിവാർ വർഗീയ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാൻ ആസൂത്രിത ശ്രമങ ്ങൾ നടത്താറുണ്ട്. സംഘ്പരിവാർ വിഭാവന ചെയ്യുന്ന ഭാരതീയ സംസ്കാരവും സംസ്കൃതഭാഷാ പഠന ത്തിെൻറ പ്രാധാന്യവും നയരേഖ എടുത്തുപറയുന്നു. സംഘ്പരിവാർ 1978ൽ സ്ഥാപിച്ച ‘വിദ്യാഭാരതി’ എ ന്ന രാജ്യത്തെ ഏറ്റവും ബൃഹത്തായ വിദ്യാഭ്യാസ ശൃംഖലയെ ഏറ്റവും നല്ല മോഡലായി രേഖ എടുത്തു കാട്ടുന്നു. അന്പതിനായിരത്തോളം സ്ഥാപനങ്ങളും 50 ലക്ഷത്തിൽപരം വിദ്യാർഥികളും രണ്ടു ലക്ഷത്തോളം ശിക്ഷക്കുകളും ഇന്ന് വിദ്യാഭാരതിക്കുണ്ട് എന്നാണ് റിപ്പോർട്ട്. 2020 ആകുന്നതോടെ രാജ്യത്താകെ ഒരു ലക്ഷം ആർ.എസ്.എസ് ശാഖകൾ രൂപവത്കരിച്ചുകഴിയും. ഇതു കൂടാതെ 35ഓളം വിദേശരാജ്യങ്ങളിലായി മുന്നൂറിൽപരം ശാഖകളും പ്രവർത്തിച്ചുവരുന്നതായാണ് കണക്കാക്കപ്പെടുന്നത്.
1986ലെ ദേശീയ വിദ്യാഭ്യാസ നയത്തിനുശേഷം രാജ്യത്ത് ജനാധിപത്യസംവിധാനം വഴി രൂപപ്പെടുത്തിയ ഒരു വിദ്യാഭ്യാസ നയം ഉണ്ടായിട്ടില്ല. മുരളി മനോഹർ ജോഷി മാനവവിഭവശേഷി വികസനമന്ത്രിയായിരിക്കെ അംബാനി-ബിർള റിപ്പോർട്ടിെൻറ (A Policy Framework for Reforms in Education) അടിസ്ഥാനത്തിൽ ഒരു വിദ്യാഭ്യാസ നയം അവതരിപ്പിക്കപ്പെട്ടു. അതിലെ നിർദേശങ്ങൾ നടപ്പാക്കുന്നതിൽ യു.പി.എ, എൻ.ഡി.എ സർക്കാറുകൾ അഹമഹമികയാ മത്സരിക്കുകയായിരുന്നു. എല്ലാ നിർദേശങ്ങളും നവ ലിബറൽ നയങ്ങളുടെ ഭാഗമായിരുന്നു. വിദ്യാഭ്യാസരംഗത്ത് ആഗോളവത്കരണ-ഉദാരീകരണ-സ്വകാര്യവത്കരണ നയങ്ങൾക്ക് തുടക്കംകുറിച്ചത് 1986ലെ ദേശീയ വിദ്യാഭ്യാസ നയത്തിെൻറ ഭാഗമായിട്ടായിരുന്നു. 1992ലെ പ്രവർത്തനപദ്ധതിയുടെ അടിസ്ഥാനത്തിൽ 1995ൽ മാനവശേഷി വികസന മന്ത്രിയായിരുന്ന മാധവറാവു സിന്ധ്യയാണ് ആദ്യമായി സ്വകാര്യ സർവകലാശാല ബില്ലിന് രൂപംനൽകിയത്. അത് കൂടുതൽ ശക്തിയോടെ മോദി സർക്കാർ മുന്നോട്ടുകൊണ്ടുപോയി. അതിെൻറ പരിഷ്കൃത രൂപമാണ് കസ്തൂരിരംഗൻ റിപ്പോർട്ട്.
അംബാനി-ബിർള റിപ്പോർട്ടിെൻറ പുതിയ മുഖം
അംബാനി-ബിർള റിപ്പോർട്ടിെൻറ സുപ്രധാന നിർദേശങ്ങളൊക്കെ വളരെ കൃത്യമായും ചിട്ടയായും എൻ.ഡി.എ സർക്കാർ നടപ്പാക്കി. അംബാനി പച്ചയായി പറഞ്ഞ കാര്യങ്ങൾ കസ്തൂരിരംഗൻ ചില സാങ്കേതിക പദങ്ങൾ ഉപയോഗിച്ച് പറയുന്നു എന്നുമാത്രം. ഏതു കമീഷനും നിർദേശങ്ങൾ അവതരിപ്പിക്കുമ്പോൾ മുൻ കമീഷനുകളുടെ റിപ്പോർട്ട് എത്ര നടപ്പാക്കി എന്നു പരിശോധിക്കുക സ്വാഭാവികമാണ്. പുതിയ നിർദേശങ്ങൾ നടപ്പാക്കാനുള്ള ഭൂമിക സജ്ജമാണോ എന്ന അന്വേഷണവും വേണം. ഈ രണ്ടു കാര്യങ്ങളും പരിശോധിക്കാതെയാണ് പല നിർദേശങ്ങളും അവതരിപ്പിച്ചിട്ടുള്ളത്. ദശാബ്ദങ്ങളായി തുടരുന്ന 10+2+3 എന്ന ഘടനമാറ്റം, പ്രീസ്കൂൾ പ്രൈമറി ഘട്ടത്തോടു ചേർക്കൽ, കോത്താരിയിൽനിന്നു വ്യത്യസ്തമായി സ്കൂൾ കോംപ്ലക്സ്, ത്രിഭാഷാപദ്ധതിയുടെ നൂതനരൂപം, സർവകലാശാലകളിൽനിന്ന് കോളജുകളെ വേർെപടുത്തൽ, ദശാബ്ദങ്ങളായി വ്യത്യസ്ത മേഖലകളിലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഏകീകരണം തുടങ്ങിയവയൊന്നും ഒരുവിധ പഠനവും നടത്താതെയുള്ള നിർദേശങ്ങളാണ്. പുതുതായി അവതരിപ്പിക്കപ്പെടുന്ന ഏതു പോളിസിയും സാമൂഹികമായും രാഷ്ട്രീയമായും സ്വീകാര്യത നേടിയതാകണം. സാമ്പത്തികമായും ഭരണപരമായും സാധ്യമാകുന്നതാകണം, സാങ്കേതികമായും നിയാമകമായും സാധൂകരണമുള്ളതാകണം. അത്തരത്തിലൊരു പ്രക്രിയയുടെ അഭാവം ഈ റിപ്പോർട്ടിൽ പ്രകടമാണ്. നാനാതരം വൈവിധ്യങ്ങളും പ്രത്യേകതകളുമുള്ള നമ്മുടെ രാജ്യത്തിന് മൊത്തത്തിൽ ഒരു മാനകം അശാസ്ത്രീയവും ഫെഡറൽ സങ്കൽപങ്ങൾക്ക് നിരക്കാത്തതുമാണ്.
കസ്തൂരിരംഗൻ റിപ്പോർട്ടിൽ പ്രൈമറി വിദ്യാഭ്യാസത്തിെൻറ ഭാഗമായ ഒന്നും രണ്ടും ക്ലാസുകൾ പ്രീസ്കൂൾ വിദ്യാഭ്യാസത്തിെൻറ അനുബന്ധമായി കണക്കാക്കിയിരിക്കുന്നത് പൊതുവേ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. മസ്തിഷ്ക വികാസത്തിെൻറ 85 ശതമാനത്തിലധികം സംഭവിക്കുന്നത് ഈ കാലഘട്ടത്തിലാണ്. അതിനാൽ ഈ ഘട്ടം ഗൗരവത്തോടെ പരിഗണിക്കപ്പെടണം. രാജ്യത്ത് പൊതുസ്വകാര്യ സ്ഥാപനങ്ങളിൽ പ്രീപ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കുന്ന വിദ്യാർഥികളിൽ ഗണ്യമായ ശതമാനത്തിന് പ്രൈമറി ഘട്ടത്തിലെത്തുമ്പോൾ ആവശ്യമായ സന്നദ്ധതാശേഷി ആർജിക്കാൻ കഴിയുന്നില്ല എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ചിന്താശേഷിയും സർഗപരതയും സൃഷ്ടിവൈഭവവും മാനവികതയും അനുതാപവുമൊക്കെയുള്ള യഥാർഥ മാനവനായി നമ്മുടെ കുട്ടികളെ വളർത്തുന്നതിന് പ്രീപ്രൈമറി ഘട്ടം ചലനാത്മകമാക്കുന്നത് ഭാവിസമൂഹ സൃഷ്ടിയിൽ ഏറെ ഗുണംചെയ്യും. അതിനായി മൂന്നു മുതൽ ആറു വയസ്സുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം വിദ്യാഭ്യാസാവകാശ നിയമത്തിെൻറ ഭാഗമാക്കാനുള്ള നിർദേശം പൊതുവേ സ്വാഗതം ചെയ്യപ്പെടും. എന്നാൽ, ലക്ഷക്കണക്കിന് വരുന്ന അസൗകര്യങ്ങളിൽ മുന്തിനിൽക്കുന്ന ഏകാധ്യാപക പ്രൈമറി സ്കൂളുകളുടെ ഭാഗമായി പ്രീപ്രൈമറി-അംഗൻവാടി ഘട്ടങ്ങളെ യാന്ത്രികമായി കൂട്ടിക്കെട്ടുമ്പോൾ ഉണ്ടായേക്കാവുന്ന ദുരന്തം ഭയാനകമായിരിക്കും.
വിദ്യാഭ്യാസത്തിന് ഇപ്പോഴും കുറഞ്ഞ പരിഗണന
ജി.ഡി.പിയുടെ ആറു ശതമാനം വിദ്യാഭ്യാസത്തിനായി നീക്കിവെക്കണമെന്ന് ആദ്യമായി നിർദേശിച്ചത് കോത്താരി കമീഷനാണ് (1964-66). തുടർന്നുവന്ന എല്ലാ വിദ്യാഭ്യാസ കമീഷനുകളും അതാവർത്തിച്ചു; ഇപ്പോൾ നിതി ആയോഗും കസ്തൂരിരംഗനും. എന്നാൽ, ഇപ്പോഴും പരമാവധി 2.7 ശതമാനം മാത്രമാണ് വിദ്യാഭ്യാസത്തിനായി കേന്ദ്രം ചെലവഴിക്കുന്നതെന്ന് നിതി ആയോഗ് ചൂണ്ടിക്കാട്ടുന്നു. 2022ൽ ആറു ശതമാനമാക്കുമെന്നാണ് നയരേഖ പ്രഖ്യാപിക്കുന്നത്. ആദായനികുതിയുടെ വിദ്യാഭ്യാസ സെസ് ഇനത്തിൽ മാത്രം അന്പതിനായിരം കോടിയോളം രൂപ കേന്ദ്ര സർക്കാറിന് പ്രതിവർഷം ലഭിക്കുന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ സർക്കാർ സ്കൂളുകളിൽ 2.31 കോടി കുട്ടികളുടെ കുറവ് ചൂണ്ടിക്കാട്ടുന്ന രേഖ, പ്രൈവറ്റ് സ്കൂളുകളിൽ 1.45 കോടിയുടെ വർധന കാണിക്കുന്നു. ഇതിനുള്ള പരിഹാരം അഖിലേന്ത്യാതലത്തിൽ കേരള മാതൃക വ്യാപിപ്പിക്കലാണ്. ഉന്നത വിദ്യാഭ്യാസരംഗത്തും നേരിടുന്ന പ്രധാന വെല്ലുവിളി ഗുണമേന്മ തന്നെ. വേണ്ടത്ര അക്രഡിറ്റേഷനും റേറ്റിങ്ങും ഇല്ലാത്തതാണ് ഗുണമേന്മയില്ലായ്മക്ക് പ്രധാന കാരണമെന്ന് ഒരു ഭാഗത്ത് ചൂണ്ടിക്കാട്ടുമ്പോൾ മറുഭാഗത്ത് കേന്ദ്ര സർവകലാശാലകളിൽ 33 ശതമാനവും ഡയറ്റുകളിൽ 45 ശതമാനവും അധ്യാപകരുടെ കുറവ് രേഖ ചൂണ്ടിക്കാട്ടുന്നു.
കമ്പനിവത്കരിക്കപ്പെടുന്ന ഉന്നത വിദ്യാഭ്യാസം
1994ൽ അക്രഡിറ്റേഷന് തുടക്കംകുറിച്ചപ്പോൾതന്നെ ഭാവിയിൽ മഹാഭൂരിപക്ഷം വരുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അസ്തിത്വം ചോദ്യംചെയ്യപ്പെടും എന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിഷേധത്തെ തുടർന്ന് ആവശ്യമുള്ളവർ മാത്രം അക്രഡിറ്റേഷൻ എടുത്താൽ മതിയെന്ന് തുടക്കത്തിൽ തീരുമാനിച്ചിരുന്നു. ക്രമേണ അത് എല്ലാ സ്ഥാപനങ്ങൾക്കും നിർബന്ധമാക്കുകയും കേന്ദ്രസഹായം ലഭിക്കാനുള്ള പ്രഥമോപാധിയായി മാറ്റുകയും ചെയ്തു. അക്രഡിറ്റേഷൻ ലഭിച്ച സ്ഥാപനങ്ങളെ സ്വയംഭരണത്തിന് നിർബന്ധിക്കുന്നു. സ്വയംഭരണസ്ഥാപനങ്ങളെ സ്വാശ്രയവത്കരിക്കാൻ കേന്ദ്രത്തെ പ്രേരിപ്പിക്കുന്നു. സ്വാശ്രയസ്ഥാപനങ്ങൾക്ക് ഉദാരസഹായം നൽകി പ്രതിഭാകേന്ദ്രങ്ങളാക്കി മാറ്റുന്നു. അവർക്ക് ഭരണപരവും സാമ്പത്തികവും അക്കാദമികവുമായ എല്ലാ അധികാരങ്ങളും നൽകുന്നു. ഇപ്പോഴിതാ അത്തരം സ്ഥാപനങ്ങളെ പ്രത്യേകമായി കമ്പനിയാക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോകുന്നു.
ഉന്നതവിദ്യാഭ്യാസരംഗത്ത് ഡിസഫിലിയേഷൻ വരുന്നതോടെ റിസർച് യൂനിവേഴ്സിറ്റികളും ടീച്ചിങ് യൂനിവേഴ്സിറ്റികളും മാത്രമേ ഉണ്ടാവുകയുള്ളൂ. കോളജുകൾക്ക് യൂനിവേഴ്സിറ്റികളുടെ ഭാഗമാകാം, സ്വയംഭരണ കോളജുകളായി മാറാം, മേലിൽ അക്രഡിറ്റേഷെൻറയും റേറ്റിങ്ങിെൻറയും അടിസ്ഥാനത്തിൽ മാത്രമേ കേന്ദ്രസഹായം ലഭ്യമാകൂ. സ്വാഭാവികമായും സാധാരണക്കാരെൻറ മക്കൾ പഠിക്കുന്ന കോളജുകൾ സ്വയംമൃത്യു വരിക്കും. എല്ലാ കുട്ടികൾക്കും ഒരേപോലെ ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്ന ഭരണഘടനാ വാഗ്ദാനം ലംഘിക്കപ്പെടും. കൂടുതൽ പണമുള്ളവന് കൂടുതൽ നല്ല വിദ്യാഭ്യാസം ലഭിക്കും. ഒരുഭാഗത്ത് വിദ്യാഭ്യാസാവകാശ നിയമം വ്യാപിപ്പിക്കും എന്നു പറയുന്ന കമീഷൻ രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസം നിർേദശിക്കുകവഴി കൃത്യമായ വിവേചനമാണ് അവതരിപ്പിച്ചിരിക്കുന്നത്.
(ഡയറക്ടർ, എസ്.സി.ഇ.ആർ.ടി)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.