ചരക്ക് സേവന നികുതി (ജി.എസ്.ടി) നിലവിൽവന്നിട്ട് മാസം രണ്ടു കഴിഞ്ഞു. നികുതിനിരക്കുകളിൽ വന്നിട്ടുള്ള കുറവ് ചൂണ്ടിക്കാട്ടി വിലകളെല്ലാം കുറയാൻ പോവുകയാണെന്ന വ്യാപകമായ പ്രചാരണമാണല്ലോ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അഴിച്ചുവിട്ടിട്ടുള്ളത്. ഇത് സാധാരണ ജനങ്ങളിൽ വലിയ പ്രതീക്ഷയുണർത്തിയിട്ടുണ്ട്. എന്നാൽ, ഒട്ടുമിക്ക ഉപഭോഗവസ്തുക്കളുടെയും വില യഥാർഥത്തിൽ കൂടുകയാണുണ്ടായത്. അതേസമയം, കുറെ ഉപഭോഗവസ്തുക്കളുടെ കാര്യത്തിൽ വില കുറഞ്ഞിട്ടുമുണ്ട്. ഈ വൈരുധ്യത്തിെൻറ കാരണങ്ങൾ ചർച്ച ചെയ്യുകയാണ് ഈ ലേഖനം.
വിപണിയിൽ ഒരു ഉൽപന്നത്തിെൻറ വില കൂടുകയോ കുറയുകയോ ചെയ്യുന്നത് ഒട്ടനവധി കാരണങ്ങളാലാണല്ലോ. അസംസ്കൃത വസ്തുക്കളുടെയും ഘടകങ്ങളുടെയും വില, വിപണിയിലെ ബലാബലങ്ങൾ, രുചിഭേദങ്ങൾ തുടങ്ങിയവയൊക്കെ ഒരു ഉൽപന്നത്തിെൻറ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നികുതി നിരക്കുകളിലെ വ്യത്യാസം അതിലൊരു ഘടകംമാത്രമാണ്. മറ്റു ഘടകങ്ങളൊക്കെ മാറ്റമില്ലാതെ നിൽക്കുമ്പോൾ നികുതിനിരക്കിൽ കുറവുവന്നിട്ടും വിലയിൽ കുറവുണ്ടാകുന്നില്ലെങ്കിൽ അതിെൻറ കാരണങ്ങൾ ആഴത്തിൽ ചികയേണ്ടതുണ്ട്.
ഇവിടെ പ്രസക്തമായ ചോദ്യം പൊതുവെ പ്രചരിപ്പിക്കപ്പെടുന്നതുപോലെ ജി.എസ്.ടി നിലവിൽവന്നതോടെ നികുതി നിരക്കുകൾ യഥാർഥത്തിൽ കുറഞ്ഞിട്ടുണ്ടോ എന്നതാണ്. നികുതി നിരക്കുകൾ എന്നുപറയുമ്പോൾ നിയമത്തിൽ അനുശാസിക്കുന്ന നിരക്കും ഫലത്തിൽ വരുന്ന നികുതിനിരക്കും വ്യത്യസ്തമാണെന്ന വസ്തുത കണക്കിലെടുക്കേണ്ടതുണ്ട്. ഉദാഹരണമായി 10 നികുതിനിരക്കുള്ള ഒരു ഉൽപന്നത്തിെൻറ മൊത്തം വിറ്റുവരവ് 1,00000 രൂപയാണെന്നിരിക്കട്ടെ. ഇതിൽ 15,000 രൂപയുടെ വിറ്റുവരവ് നിയമാനുസൃതമായ ഇളവായും 35,000 രൂപയുടെ വിറ്റുവരവ് നികുതിവെട്ടിപ്പായും പോകുന്നുവെങ്കിൽ 50,000 രൂപയുടെ വിറ്റുവരവിന്മേൽ മാത്രമാണ് 10 നികുതി ചുമത്തപ്പെടുന്നത്. എന്നുപറഞ്ഞാൽ ആ ഉൽപന്നത്തിെൻറ മേലുള്ള ഫലത്തിൽ വരുന്ന നികുതിനിരക്ക് 5 മാത്രമാണ്. കാരണം, നികുതിയിൽനിന്ന് നിയമാനുസൃതമായി ഒഴിവായിട്ടുള്ളതെന്നോ നികുതിവെട്ടിപ്പ് നടന്നിട്ടുള്ളതെന്നോ വ്യത്യാസമില്ലാതെ ഒരേ വിലയ്ക്കാണ് ആ ഉൽപന്നം വിപണനം ചെയ്യപ്പെടുന്നത്. യഥാർഥത്തിൽ ഈ വിലയെന്നു പറയുന്നത് 5 നികുതി ഒരുലക്ഷം രൂപയുടെ ഉൽപന്നങ്ങളിൽ ഉൾച്ചേരുമ്പോഴുള്ള വിലയാണ്.
ജി.എസ്.ടി നിലവിൽ വരുന്നതിനുമുമ്പ് ഉൽപാദന തലത്തിൽ 12.5 എക്സൈസ് തീരുവയും അന്തർസംസ്ഥാന വിൽപന വരുന്ന സാഹചര്യത്തിൽ 2 കേന്ദ്ര വിൽപന നികുതിയും ഉണ്ടായിരുന്നു. ഇതിനുപുറമെ, ഉൽപാദനവുമായി ബന്ധപ്പെട്ട സേവനങ്ങളുടെ മേൽ 15 സേവനനികുതിയുമുണ്ടായിരുന്നു. ഇവ മൂന്നും ഉൾപ്പെടെയുള്ള ഉൽപന്ന വിലയിന്മേലാണ് സംസ്ഥാനങ്ങൾ 14.5 മൂല്യവർധിത നികുതി ചുമത്തിയിരുന്നത്. എന്നുപറഞ്ഞാൽ ഒട്ടുമിക്ക ഉപഭോഗവസ്തുക്കളുടെയും ഉപഭോക്തൃ വിലയുടെ ശരാശരി 30-35 നികുതിയായിരുന്നു. ഫലത്തിൽ വരുന്ന നികുതിനിരക്ക് പക്ഷേ, ഇതിനേക്കാൾ വളരെ കുറവായിരുന്നെന്നുമാത്രമല്ല, ഉപഭോഗവസ്തുക്കൾക്ക് അനുസരിച്ച് വ്യത്യസ്തവുമായിരുന്നു. കാരണം, ഉൽപാദന തലത്തിൽ ഒന്നരക്കോടിവരെ വിറ്റുവരവുള്ള ഉൽപാദകർക്ക് നിയമാനുസൃതമായിത്തന്നെ എക്സൈസ് തീരുവയിൽ ഇളവുണ്ടായിരുന്നു. ഈ ഒന്നരക്കോടിയുടെ കണക്ക് കാര്യമായ പരിശോധനയില്ലാത്ത മേഖലകളിലൊക്കെ 3 മുതൽ 4 കോടിവരെ പോയിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. ഇതിനുപുറമെയാണ് എക്സൈസ് തീരുവയിലെ വെട്ടിപ്പ്. ഇതിനെക്കുറിച്ച് ഡൽഹിയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസിയുടെ പഠനങ്ങളുണ്ട്. 2013--14ൽ വെറും 379 കേസുകളിൽ കണ്ടെത്തിയ എക്സൈസ് തീരുവ വെട്ടിപ്പ് 1879.69 കോടി രൂപയുടേതായിരുന്നു.
സേവന നികുതിയുടെ കാര്യത്തിലും ഇതുപോലെ വൻതോതിൽ നികുതി വെട്ടിപ്പുണ്ടായിരുന്നു. നികുതിവെട്ടിപ്പ് പക്ഷേ, സംഘടിതമേഖലയെ അപേക്ഷിച്ച് അസംഘടിതമേഖലയിൽ വളരെ കൂടുതലാണ്. അസംഘടിത മേഖലയുടെ വലുപ്പം ഉൽപന്നത്തിനനുസരിച്ച് വ്യത്യസ്തമാണ്. റെലിഗെയർ ഇൻസ്റ്റിറ്റ്യൂഷനൽ റിസർച് എന്ന സ്ഥാപനം നടത്തിയ പഠനപ്രകാരം വിവിധ ഉൽപന്ന വഴികളിലെ അസംഘടിതമേഖലയുടെ വ്യാപ്തി വ്യക്തമാക്കുന്ന ചാർട്ട് ശ്രദ്ധിക്കുക.ഇങ്ങനെ പലതലങ്ങളിൽ നികുതി വലയത്തിൽനിന്ന് രക്ഷപ്പെട്ടുവരുന്ന ഉൽപന്നങ്ങളുടെമേൽ സംസ്ഥാനതലത്തിൽ ചുമത്തുന്ന മൂല്യവർധിത നികുതിയിലും വ്യാപകമായ നികുതിവെട്ടിപ്പുണ്ട്. നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന ഒരുവലിയ തെറ്റിദ്ധാരണ ഇതാണ്: നികുതി വെട്ടിപ്പെന്നത് വ്യവസായികളും വ്യാപാരികളും ചെയ്യുന്നതാണ്. അവർ ഉപഭോക്താക്കളിൽനിന്ന് നികുതിയെല്ലാം വസൂലാക്കി സർക്കാറിൽ അടക്കാതെ പോക്കറ്റിലാക്കുകയാണ്. പക്ഷേ, ബില്ല് വേണമെങ്കിൽ നികുതിവരും എന്ന് കേൾക്കുന്ന ക്ഷണത്തിൽ എങ്കിൽ വേണ്ട എന്ന് പറയാത്തവർ എത്രപേർ ഉണ്ട്?
ജി.എസ്.ടി നിലവിൽവന്നതോടെ നിയമം അനുശാസിക്കുന്ന നിരക്ക് 25-35 ൽ നിന്നും 12, 18, 28 എന്നിങ്ങനെ കുറഞ്ഞു. പക്ഷേ, ഫലത്തിൽ വരുന്ന നികുതിനിരക്ക് മിക്ക ഉപഭോഗവസ്തുക്കളുടെ കാര്യത്തിലും കൂടുകയാണുണ്ടായത്. ഇതിെൻറ കാരണം ലളിതമാണ്. ഒന്നരക്കോടി രൂപവരെയുള്ള വിറ്റുവരവിന് എക്സൈസ് തീരുവ ഇളവ് അനുഭവിച്ചുവന്നിരുന്ന വ്യാവസായിക ഉൽപാദകരിൽ 20 ലക്ഷത്തിന് മുകളിൽ വിറ്റുവരവുള്ളവരൊക്കെ ജി.എസ്.ടി നൽകണം. നാളിതുവരെ നികുതി വലയത്തിന് പുറത്തുനിന്നിരുന്ന അസംഘടിതമേഖലയിലെ ലക്ഷക്കണക്കായ ഉൽപാദകർ ഇന്ന് നികുതിവലയത്തിലേക്ക് വരാൻ നിർബന്ധിക്കപ്പെട്ടിരിക്കുകയാണ്. ഘടകങ്ങളും ഇടനില സാധനങ്ങളും ഉണ്ടാക്കി അന്തിമ ഉൽപാദകർക്ക് വിൽക്കുകയാണല്ലോ ഇക്കൂട്ടരുടെ പ്രധാന പ്രവർത്തനം. നികുതിവലയത്തിലുള്ളവരിൽനിന്നും വാങ്ങിയാലേ തങ്ങളുടെ അന്തിമ ഉൽപന്നത്തിന്മേലുള്ള നികുതിയിൽനിന്നും ഘടകങ്ങളുടെയും ഇടനില സാധനങ്ങളുടെയും മേലുള്ള നികുതി തട്ടിക്കിഴിക്കാനാവൂ എന്നുവന്നതോടെ ഉൽപാദകർ ഇക്കൂട്ടരെ ഒഴിവാക്കുമെന്ന ഭീഷണിയുണ്ട്.
നികുതിനിരക്ക് കുറഞ്ഞു; അതുകൊണ്ട് വില കുറയേണ്ടതല്ലേ എന്ന ലളിതയുക്തിയുടെ പൊള്ളത്തരമാണ് ഇത് വ്യക്തമാക്കുന്നത്. യഥാർഥത്തിൽ നമ്മുടെ ഉൽപാദന മേഖലയിൽ ജി.എസ്.ടി നിയമവാഴ്ചയുടെയും സുതാര്യതയുടെയും ഒരു പരിവേഷമെങ്കിലും ഉണ്ടാക്കിയിട്ടുണ്ട്. വ്യവസായികളും വ്യാപാരികളും നികുതി പിരിക്കാൻ നിർബന്ധിക്കപ്പെട്ടാൽ അത് ഉപഭോക്താക്കളിലേക്ക് കൈമാറുകയല്ലാതെ അവരുടെ മുന്നിൽ മറ്റ് പോംവഴികളില്ല. താൽക്കാലികമായി ഇത് കുറെ ഉൽപന്നങ്ങളുടെ വിലവർധനവിന് കാരണമായിട്ടുണ്ടെങ്കിൽ അത് സമൂഹത്തിനും സമ്പദ് വ്യവസ്ഥക്കും നല്ലതാണ്. അതിനെക്കുറിച്ചുള്ള മാറത്തടികൾ വ്യാജവും അനാവശ്യവുമാണ്.
നികുതിനിരക്കുകൾ കുറഞ്ഞിട്ടും വിലകുറയാത്തത് കുത്തകകൾ കൊള്ളലാഭം അടിക്കുന്നതുകൊണ്ടാണെന്ന അനുമാനത്തിലെത്താൻ എളുപ്പമാണ്. തീർച്ചയായും ബിസിനസുകൾ നിലനിൽക്കുന്നതുതന്നെ ലാഭമുണ്ടാക്കാനാണ്. അതിനുള്ള ഏതവസരവും അവർ പ്രയോജനപ്പെടുത്തുകതന്നെ ചെയ്യും. അത് കൊള്ളലാഭമെല്ലന്ന് ഉറപ്പുവരുത്തുന്നത് വിപണിയിലെ മത്സരം തന്നെയാണ്. ജി.എസ്.ടിയുടെ ലക്ഷ്യം തന്നെ സമതലമായ ഒരു കളിസ്ഥലം ബിസിനസുകൾക്ക് ഒരുക്കിക്കൊടുത്ത് വിപണിയിലെ മത്സരം ശക്തവും സുതാര്യവുമാക്കുകയാണ്. ഇത് പക്ഷേ, സമയമെടുക്കുന്ന പ്രക്രിയയാണ്.
(ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിലെ ഫാക്കൽറ്റി അംഗമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.