വിവരാവകാശ നിയമന പ്രഹസനം

കേരളത്തിലെ വിവരാവകാശ കമീഷണര്‍മാരുടെ നിയമനപ്പട്ടിക അനൗദ്യോഗികമായി പുറത്തുവന്നുകഴിഞ്ഞു. നിയമനങ്ങള്‍ രണ്ടാഴ്ചത്തേക്ക് ഹൈകോടതി സ്റേറ ചെയ്തിട്ടുണ്ട്. വിവരാവകാശ കമീഷണര്‍മാരുടെ നിയമനത്തില്‍ അവസാനതീരുമാനമെടുത്ത ഉന്നതാധികാരസമിതി യോഗത്തിനുശേഷം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ചില ഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു. തീരുമാനങ്ങളില്‍ ചോദ്യം ചെയ്യപ്പെടേണ്ട പ്രധാനകാര്യം, അല്ളെങ്കില്‍ ഒരേയൊരു കാര്യം, വിരമിച്ച വിജിലന്‍സ് പൊലീസ് തലവന്‍ വിന്‍സന്‍ എം. പോളിനെ ചീഫ് കമീഷണറായി നിയമിക്കുന്നതുമാത്രമാണ് എന്ന ധാരണയാണ് ഇതുസംബന്ധിച്ച പത്രവാര്‍ത്തകളിലൂടെ സൃഷ്ടിക്കപ്പെട്ടത്. വിവരാവകാശ കമീഷന്‍െറ തലപ്പത്ത് തുടര്‍ച്ചയായി രണ്ടാംതവണയും പൊലീസ് മേധാവിയെ നിയോഗിക്കുന്നതിന്‍െറ ഒൗചിത്യം അവിടെ നില്‍ക്കട്ടെ. പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയ അഴിമതിയന്വേഷണം സംബന്ധിച്ച സംശയത്തേക്കാള്‍ പ്രാധാന്യമുള്ള മറ്റനേകം ഗൗരവമേറിയ പ്രശ്നങ്ങള്‍ ഇതിലുണ്ട്. നിര്‍ഭാഗ്യവശാല്‍ മാധ്യമങ്ങള്‍പോലും ഇവയെക്കുറിച്ചൊന്നും പറയുന്നില്ല.

കേരളത്തിലെ എണ്ണമറ്റ കമീഷനുകളിലേക്കും ബോര്‍ഡുകളിലേക്കും അക്കാദമികളിലേക്കും കമ്മിറ്റികളിലേക്കും നടക്കുന്ന നിയമനങ്ങളുടെ വ്യവസ്ഥകളില്‍നിന്ന് തികച്ചും വ്യത്യസ്തമായ, അപൂര്‍വതകളുള്ളതാണ് വിവരാവകാശ കമീഷന്‍ കമീഷണര്‍ നിയമനവ്യവസ്ഥകള്‍. വിജ്ഞാപനം പരസ്യപ്പെടുത്തി താല്‍പര്യമുള്ളവരില്‍നിന്ന് അപേക്ഷ സ്വീകരിച്ച്, ഉദ്യോഗസ്ഥതലത്തില്‍ സൂക്ഷ്മപരിശോധന നടത്തി തയാറാക്കുന്ന ചുരുക്കപ്പട്ടികയില്‍നിന്ന് ഉന്നതാധികാരസമിതി നിര്‍ദേശിക്കുന്ന വ്യക്തികളെ ഗവര്‍ണര്‍ നിയമിക്കുന്ന ഏക ഒൗദ്യോഗികപദവി ഒരുപക്ഷേ വിവരാവകാശ കമീഷണര്‍മാരുടേതാവും. പാര്‍ലമെന്‍റ് പാസാക്കിയ നിയമവും സുപ്രീംകോടതികളുടെ മാര്‍ഗനിര്‍ദേശങ്ങളുമാണ് നിയമനത്തിന് ആധാരമായ വ്യവസ്ഥകള്‍. നിയമത്തിനും അതിന്‍െറ നടത്തിപ്പു സംവിധാനത്തിനും പാര്‍ലമെന്‍റും ജുഡീഷ്യറിയും നല്‍കിയ പ്രാധാന്യത്തിന്‍െറ വ്യക്തമായ തെളിവുകളാണിതെല്ലാം. നിര്‍ഭാഗ്യവശാല്‍, കോര്‍പറേഷന്‍-ബോര്‍ഡ്-അക്കാദമി നിയമനങ്ങള്‍ക്കു നല്‍കുന്ന ഗൗരവമോ പ്രാധാന്യമോ സുതാര്യതയോ പോലും വിവരാവകാശ കമീഷന്‍ നിയമനങ്ങള്‍ക്ക് നല്‍കിയില്ല.

പ്രതിപക്ഷ നേതാവോ മാധ്യമങ്ങള്‍പോലുമോ ശ്രദ്ധിക്കാതിരുന്ന ഒരു കാര്യം, കമീഷനില്‍ മാധ്യമമേഖലക്ക് പ്രാതിനിധ്യം നിഷേധിച്ചു എന്നുള്ളതാണ്. ‘നിയമം, ശാസ്ത്രസാങ്കേതികം, സമൂഹസേവനം, മാനേജ്മെന്‍റ്,് മാധ്യമം, ഭരണനിര്‍വഹണം എന്നിവയിലേതെങ്കിലും മേഖലയില്‍ വിപുലമായ അറിവും അനുഭവവും  പൊതുരംഗത്ത് പ്രാമുഖ്യവും’ ഉള്ള വ്യക്തികളെയാണ് നിയമിക്കേണ്ടതെന്ന് നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ട്. ഈ പറഞ്ഞ ഏതെങ്കിലും മേഖലയില്‍ വിപുലമായ അറിവും പൊതുരംഗത്ത് പ്രാമുഖ്യവും ഉള്ള എത്ര വ്യക്തികള്‍ ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ടവരിലുണ്ട് എന്ന് ജനങ്ങള്‍ അറിയേണ്ടതല്ളേ? വിവരാവകാശരംഗത്തു പ്രവര്‍ത്തിക്കുന്ന നിയമവിദഗ്ധന്മാരുടെ അപേക്ഷകള്‍പോലും അവഗണിക്കപ്പെട്ടു എന്നത് വളരെ ഗൗരവമേറിയ കാര്യമാണ്. മാധ്യമരംഗവും ശാസ്ത്രസാങ്കേതികരംഗവും ഒഴിച്ചുനിര്‍ത്തപ്പെട്ടത് അറിവും പൊതുരംഗത്ത് പ്രാമുഖ്യവുമുള്ള ആരും അവരുടെ കൂട്ടത്തില്‍ ഇല്ലാത്തതുകൊണ്ടാണോ?

മുന്‍ യു.പി.എ സര്‍ക്കാറിന്‍െറ അഭിമാന നിയമനിര്‍മാണമായിരുന്നു വിവരാവകാശം. ലോകത്തിലത്തെന്നെ ഏറ്റവും കുറ്റമറ്റ നിയമമാണ് നമ്മുടേതെന്ന് ഈ മേഖലയിലെ വിദഗ്ധന്മാര്‍തന്നെ എടുത്തുപറഞ്ഞിട്ടുണ്ട്. ബഹുഭൂരിപക്ഷം രാഷ്ട്രീയക്കാര്‍ അടങ്ങുന്ന പാര്‍ലമെന്‍റ് പാസാക്കിയ ഈ നിയമത്തിലെ ശ്രദ്ധേയമായ ഒരു വ്യവസ്ഥ, വിവരാവകാശ കമീഷണര്‍മാരായി രാഷട്രീയപ്രവര്‍ത്തകരെയോ പാര്‍ട്ടികളില്‍ സ്ഥാനംവഹിക്കുന്നവരെയോ ജനപ്രതിനിധികളെയോ നിയമിക്കരുത് എന്നായിരുന്നു. ഈ വ്യവസ്ഥയുടെ ഉദ്ദേശ്യം പ്രശംസനീയമെങ്കിലും ഇതില്‍ വിവേചനത്തിന്‍െറ അംശമുണ്ടെന്നു കോടതിക്കു തോന്നിയതിനാല്‍ ഇക്കാര്യത്തില്‍ ഭേദഗതി ഉണ്ടായി. നിയമനശേഷം രാഷ്ട്രീയവുമായുള്ള ബന്ധം ഉപേക്ഷിച്ചാല്‍മതി എന്നു മാറ്റി. പക്ഷേ, കേരളത്തിലെ നിയമനം കണ്ടാല്‍ തോന്നുക രാഷ്ട്രീയക്കാരെമാത്രം നിയമിച്ചാല്‍മതി എന്നു സുപ്രീംകോടതി വിധിച്ചു എന്നാണ്! നിയമനം പൂര്‍ണമായി ഭരണമുന്നണിയിലെ പാര്‍ട്ടികള്‍ക്ക് വിട്ടുകൊടുത്തതു നാം കണ്ടു.

വിവരാവകാശവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന പ്രഫഷനാണ് മാധ്യമപ്രവര്‍ത്തനം. തൊഴില്‍പരമായി വിവരാവകാശത്തെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് നിയമ, മാധ്യമ മേഖലകളിലുള്ളവരാണ്.  ജനങ്ങളുടെ അറിയാനുള്ള അവകാശമാണ് മാധ്യമപ്രവര്‍ത്തനത്തിന്‍െറ അടിസ്ഥാനം. വിവരാവകാശനിയമവും അങ്ങനത്തെന്നെ. പത്രസ്വാതന്ത്ര്യമാണ് ആദ്യത്തെ വിവരസ്വാതന്ത്ര്യ സംവിധാനം. വിവരാവകാശ നിയമത്തിന്‍െറ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. എല്ലാറ്റിനുമപ്പുറം ഭരണനടപടികളിന്മേല്‍ ഒരു വാച്ച്ഡോഗ് കരുതലും മാധ്യമങ്ങളുടേതാണ്. നിയമത്തിന്‍െറ ഏറ്റവും വലിയ ഗുണഭോക്താവ് മാധ്യമമാണ്. ഫോര്‍ത്ത് എസ്റ്റേറ്റിന്‍െറ ഒരു കൈ ആണ് വിവരാവകാശനിയമം. എന്നിട്ടും കേരളത്തിലെ നിയമനടത്തിപ്പില്‍നിന്ന് ദുരൂഹമായ കാരണങ്ങളാല്‍ മാധ്യമമേഖല മാറ്റിനിര്‍ത്തപ്പെട്ടിരിക്കുന്നു. ഇതിന്‍െറ ന്യായം വിശദീകരിക്കാന്‍ ഗവണ്‍മെന്‍റ് ബാധ്യസ്ഥമാണ്.
ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനുള്ള നിയമത്തെ പാര്‍ട്ടിയാധിപത്യം ശക്തിപ്പെടുത്താനുള്ള ഉപകരണമാക്കി മാറ്റിയിരിക്കുന്നു. വീതംവെപ്പ് രാഷ്ട്രീയത്തില്‍, പാര്‍ലമെന്‍റ് പാസാക്കിയ നിയമത്തിന്‍െറ വ്യവസ്ഥകള്‍ക്കുപോലും വിലയില്ല. വൈസ് ചാന്‍സലര്‍മാരെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിക്കുന്ന സംസ്ഥാനത്ത് വിവരാവകാശ കമീഷണര്‍മാര്‍ക്കെന്ത് പവിത്രത? രണ്ടാം സ്വാതന്ത്ര്യം എന്നുപോലും വിശേഷിപ്പിക്കപ്പെട്ട ഏറ്റവും വലിയ പൗരാവകാശനിയമം, കക്ഷിരാഷ്ട്രീയത്തിന്‍െറ സ്വാര്‍ഥതകളാല്‍ തകര്‍ക്കപ്പെടുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.