ധോണിയെ ഇന്ത്യന്‍ ടീമിലെത്തിച്ച തീരുമാനത്തെ കുറിച്ച് കിരണ്‍ മോറെ

മുംബൈ: ധോണി മായാജാലത്തിൽ ഇന്ത്യ മറ്റൊരു  കിരീട നേട്ടം കൂടി ആഘോഷമാക്കുമ്പോൾ പതിറ്റാണ്ടു മുമ്പ് ഏറെ വിമ൪ശിക്കപ്പെട്ട തീരുമാനം കാലം വീണ്ടും വീണ്ടും ശരിവെക്കുന്നതിൻെറ ആവേശത്തിലാണ് മറ്റൊരു വിക്കറ്റ് കീപ്പ൪. കിരൺ മോറെയെന്ന ഇന്ത്യയുടെ മികച്ച വിക്കറ്റ് കീപ്പ൪മാരിൽ ഒരാളാണ് അന്ന് ആ തീരുമാനമെടുത്തത്. ദേശീയ ടീം തെരഞ്ഞെടുപ്പ് മുംബൈ, ബംഗളൂരു, കൊൽക്കത്ത, ദൽഹി മെട്രോ നഗരങ്ങൾ പങ്കിട്ടെടുക്കുന്ന പതിവുരീതികൾക്കിടെയാണ് കിരൺ മോറെ കിഴക്കേ ഇന്ത്യൻ സംസഥാനത്തുനിന്നും ഒരു ‘മുടി’യനായ യുവതാരത്തെ നീലക്കുപ്പായത്തിലേക്കെത്തിക്കുന്നത്. അത് ഇന്ത്യയുടെ തലവരയും മാറ്റിയെഴുതിച്ചു. ലോകകിരീടങ്ങളും, തക൪പ്പൻ വിജയങ്ങളും ഒന്നൊന്നായി നാട്ടിലെത്തിച്ച് തൻെറ തെരഞ്ഞെടുപ്പിനെ ധോണി ശരിവെക്കുമ്പോൾ മറഞ്ഞിരുന്ന് ഏറെ സന്തോഷിക്കുകയാണ് കിരൺ മോറെയെന്ന മുൻ ദേശീയ സെലക്ഷൻ കമ്മിറ്റി തലവൻ.
2003-04ൽ നെയ്റോബിയിൽ നടന്ന ത്രിരാഷ്ട്ര പരമ്പരക്കുള്ള ഇന്ത്യ ‘എ’ ടീമിൻെറ തെരഞ്ഞെടുപ്പിലാണ് ധോണി ആദ്യമായി നീലക്കുപ്പായത്തിലേറുന്നത്. വലിയ ഷോട്ടുകൾ കളിക്കാനാവുന്ന വിക്കറ്റ് കീപ്പറെന്ന നിലയിലായിരുന്നു തെരഞ്ഞെടുപ്പ്. ധോണിയെ ടീമിലെത്തിച്ച നി൪ണായക തീരുമാനത്തെ മോറെ ഓ൪മിക്കുന്നു.
‘ഭുവനേശ്വറിൽ നടന്ന കിഴക്കൻ മേഖലയുടെ പ്രാദേശിക ക്രിക്കറ്റിനിടെയാണ് 22കാരനായ ധോണിയെ ആദ്യമായി കാണുന്നത്. നീണ്ട മുടിയും ആരോഗ്യമുള്ള ശരീരവുമായി കാഴ്ചയിൽ തന്നെ വ്യത്യസ്തൻ. തൊട്ടുപിന്നാലെ, ദുലീപ് ട്രോഫി ഫൈനലിൽ വടക്കൻ മേഖലക്കെതിരെ കിഴക്കൻ മേഖലക്കുവേണ്ടി കൂറ്റൻ ഷോട്ടുകൾ കളിച്ച ചെറുപ്പക്കാരൻെറ പ്രകടനം മനസ്സിൽ തറച്ചിരുന്നു. മികച്ച വിക്കറ്റ് കീപ്പ൪ക്കായി സെലക്ട൪മാ൪ തലപുകക്കുന്ന കാലമായിരുന്നു അത്.  അണ്ട൪ 19 ക്യാപ്റ്റന്മാരായിരുന്ന പാ൪ഥിവ് പട്ടേലും ദിനേഷ് കാ൪ത്തികുമായി  പ്രതിസന്ധി ഘട്ടങ്ങളിൽ സെലക്ട൪മാ൪ക്കു മുന്നിലെ ഉത്തരങ്ങൾ. ഇരുവരും വിക്കറ്റ് കീപ്പ൪ ബാറ്റ്സ്മാൻ എന്നനിലയിൽ ശ്രദ്ധ നേടിയവരും. ഇവ൪ക്ക് സ്ഥിരതയാ൪ന്ന പ്രകടനം കാഴ്ചവെക്കാനാവാതെ പോയപ്പോൾ രാഹുൽ ദ്രാവിഡിലായി വിക്കറ്റ് കീപ്പറുടെ അധിക ചുമതല. ബാറ്റിങ്ങിലെ വന്മതിലിൻെറ ഏകാഗ്രതക്ക് അധികജോലി തിരിച്ചടിയായതോടെ ഒരു സ്പെഷലിസ്റ്റ് വിക്കറ്റ് കീപ്പറിനുള്ള അലച്ചിലിലായി സെലക്ട൪മാ൪’
ഇതിനിടെയാണ് നെയ്റോബിയിലെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലേക്ക് കിരൺ മോറെയുടെ ടീം എം.എസ്. ധോണിയെ തെരഞ്ഞെടുക്കുന്നത്. അപരിചിതനായ ചെറുപ്പക്കാരൻെറ പേര് കേട്ടപ്പോൾ സെലക്ഷൻ കമ്മിറ്റിയിലെ പല൪ക്കും വിശ്വാസമില്ലായ്മ. എങ്കിലും രണ്ടും കൽപിച്ച് ധോണിയെ കെനിയയിലേക്കയക്കാനായി തീരുമാനം. സെലക്ട൪മാരുടെ നടപടി ശരിവെക്കുന്നതായി പിന്നീടുള്ള ഫലം. സിംബാബ്വെ ഇലവനെതിരായ ചതു൪ദിന മത്സരത്തിൽ ഏഴ് ക്യാച്ചും, നാല് സ്റ്റമ്പിങ്ങുമായി ധോണി കളം വാണു. ത്രിരാഷ്ട്ര പരമ്പരയിൽ പാകിസ്താനെതിരായ ജയത്തിൽ അ൪ധസെഞ്ച്വറി ബാറ്റിങ്ങുമായും റാഞ്ചിക്കാരൻ തിളങ്ങി. തൊട്ടുപിന്നാലെ രണ്ട് സെഞ്ച്വറികളുമായി പരമ്പരയിലെ ആറ് ഇന്നിങ്സിൽ 362 റൺസും. മിന്നുന്ന പ്രകടനം ഇന്ത്യൻ സീനിയ൪ ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെയും രവിശാസ്ത്രിയുടെയും ശ്രദ്ധ ധോണിയിലെത്തിച്ചു. എന്നാൽ, ഇന്ത്യൻ ടീം തെരഞ്ഞെടുപ്പിന് സമയമായപ്പോൾ ‘എ’ടീം കോച്ച് സന്ദീപ് പാട്ടീൽ നി൪ദേശിച്ച പേര് ദിനേശ് കാ൪ത്തികിൻേറത്. വീണ്ടും കാത്തിരിപ്പിൻെറ ദിനങ്ങൾ. ഇംഗ്ളണ്ട് പര്യടനവും കഴിഞ്ഞ് ടീം ഇന്ത്യ നാട്ടിലെത്തിയതോടെ വിക്കറ്റ് കീപ്പ൪ക്കായി വീണ്ടും അന്വേഷണം. ഇതിനിടെയാണ് നെയ്റോബി പ്രകടനത്തിൻെറ മികവിൽ ധോണിയെ ബംഗ്ളാദേശ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തുന്നത്. ബാറ്റിലും കീപ്പിങ്ങിലും മോശമായിരുന്നു തുടക്കം. അരങ്ങേറ്റത്തിൽ പൂജ്യനായി റൺഔ്. പരമ്പരയിൽ ശരാശരി പ്രകടനവും. എന്നാൽ, തൊട്ടുപിന്നാലെ പാകിസ്താൻ ടീം ഇന്ത്യയിലെത്തിയപ്പോൾ ധോണിക്ക് അവസരം നൽകി. പരമ്പരയിലെ രണ്ടാം മാച്ച്, ധോണിയുടെ കരിയറിലെ അഞ്ചാം ഏകദിനം. വെടിക്കെട്ട് കരിയറിലേക്കുള്ള തുടക്കം ഇവിടെയായിരുന്നു. വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ നീളൻ മുടിക്കാരനായ ധോണി 123 പന്തിൽ അടിച്ചെടുത്ത 148 റൺസെന്ന വെടിക്കെട്ട് ബാറ്റിങ് ആരാധകരുടെ ഓ൪മയിൽ ഇന്നും നിറക്കൂട്ടേറിയതാണ്. ഒരിന്ത്യൻ വിക്കറ്റ് കീപ്പറുടെ ഉയ൪ന്ന സ്കോ൪ പിറന്നതോടെ ആഡം ഗിൽക്രിസ്റ്റിൻെറ ഇന്ത്യൻ പതിപ്പായി ധോണിയെ വാഴ്ത്തി. തൊട്ടുപിന്നാലെ ശ്രീലങ്കൻ ടീം ഇന്ത്യയിലെത്തിയപ്പോൾ ധോണി ഈ റെക്കോഡ് മാറ്റിയെഴുതി (183) ടീം ഇന്ത്യയിൽ സ്ഥിര പ്രതിഷ്ഠ നേടുകയും ചെയ്തു. പിന്നീട് സംഭവിച്ചതെല്ലാം ചരിത്രം.
തൻെറ ഏറ്റവും മികച്ച തീരുമാനമായി മോറെ ഇന്നും ആണയിടുന്നതും എം.എസ്. ധോണിയെ ഇന്ത്യൻ ടീമിലെത്തിച്ചുവെന്നതു തന്നെ. ഇന്ന് ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെന്ന പട്ടവും കിരൺ മോറെ നൽകുന്നത് ധോണിക്ക്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.