ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന
അവലോകന യോഗം
മഹാമാരി നേരിടാൻ പദ്ധതിയൊരുങ്ങുന്നു; അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം
കൽപറ്റ: മഹാമാരികള്‍ ഫലപ്രദമായി പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ പദ്ധതി തയാറാക്കുന്നു. പരിചിതമായതും പുതുതായി കണ്ടെത്തുന്ന മഹാമാരികളും നേരിടാന്‍ കൃത്യമായ ആസൂത്രണ രേഖ തയാറാക്കി സമൂഹ പങ്കാളിത്തത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. പഞ്ചായത്ത്തലം മുതല്‍ ജില്ലതലം വരെയുള്ള പ്രവര്‍ത്തന രൂപരേഖയാണ് തയാറാക്കുന്നത്.
ജില്ലയിലെ ആരോഗ്യ സൗകര്യങ്ങള്‍, അടിയന്തര സാഹചര്യങ്ങള്‍ തരണം ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ജന്തുജന്യ രോഗങ്ങളെയും പകര്‍ച്ചവ്യാധികളെയും സമൂഹതലത്തില്‍ നിരീക്ഷിക്കാന്‍ പ്രാപ്തമാക്കുന്ന രീതിയില്‍ സന്നദ്ധപ്രവര്‍ത്തകരെയും പൊതുജനങ്ങളെയും ആരോഗ്യ വിദ്യാഭ്യാസ ശീലമാറ്റ പ്രവര്‍ത്തനങ്ങളിലൂടെ ശാക്തീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ആരോഗ്യ പ്രവര്‍ത്തകരുടെ ശേഷീവികസനത്തിന് പരിശീലനങ്ങള്‍ സംഘടിപ്പിക്കും. ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ജന്തുജന്യ രോഗങ്ങള്‍ക്കെതിരെ ഏകാരോഗ്യ സമീപനം എന്നിവയും ഊർജിതപ്പെടുത്തും. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് മുതല്‍ ജില്ലതലം വരെയുള്ള മഹാമാരി മുന്നൊരുക്ക കരട് പദ്ധതികള്‍ അവലോകനം ചെയ്ത് ആവശ്യമായ മാറ്റങ്ങള്‍ നിർദേശിച്ചു.
മഹാമാരി മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെയും ഹെല്‍ത്തി കാമ്പയിന്റെയും പുരോഗതി വിലയിരുത്താന്‍ നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം, മുത്തങ്ങ ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രികള്‍ എന്നിവ അഡീഷനല്‍ ചീഫ് സെക്രട്ടറി സന്ദര്‍ശിച്ചു. ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ നടപ്പാക്കുന്ന ജനസൗഹൃദ പദ്ധതികള്‍, ചൂരല്‍മല ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍, സീറോ ഡെത്ത് മണ്‍സൂണ്‍ കാമ്പയിന്‍ എന്നിവയെ ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പ്രത്യേകം അഭിനന്ദിച്ചു.
യോഗത്തില്‍ ജില്ല കലക്ടര്‍ ഡി.ആര്‍. മേഘശ്രീ, സബ് കലക്ടര്‍ അതുല്‍ സാഗര്‍, ദേശീയ ആരോഗ്യ ദൗത്യം സംസ്ഥാന പ്രോഗ്രാം മാനേജര്‍ ഡോ ഇ. ബിജോയ്, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആന്‍സി മേരി ജേക്കബ്, ദേശീയ ആരോഗ്യ ദൗത്യം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി, ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പൽ ഡോ. ചാന്ദ്നി, ഭാരതീയ ചികിത്സ വകുപ്പ് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ശ്രീജ, തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.