പഴയ പാട്ടുകാലത്തിന്‍െറ ഓര്‍മയില്‍ ശ്രീവല്ലി

കാളികാവ്: തെരഞ്ഞെടുപ്പ് ഗാനങ്ങള്‍ ഇന്നത്തെപ്പോലെ റെക്കോഡ് ചെയ്യാത്ത കാലത്ത് നേരിട്ട് വേദികളിലത്തെിയിരുന്ന പാട്ടുകാലം ഓര്‍മിക്കുകയാണ് ഗായിക ശ്രീവല്ലി. കവല തോറും പ്രചാരണ വാഹനങ്ങള്‍ക്കൊപ്പം പ്രത്യേക വാഹനങ്ങളിലത്തെി ഗായകസംഘം വോട്ടര്‍മാരെ ആവേശഭരിതരാക്കും. കാല്‍നൂറ്റാണ്ട് കാലത്തോളം കിഴക്കന്‍ ഏറനാട്ടിലെ തെരഞ്ഞെടുപ്പ് രംഗത്തെ ആവേശത്തിലാഴ്ത്തിയ ഗാനമേള ട്രൂപ്പിലെ അംഗമായിരുന്നു കാളികാവ് നീലാഞ്ചേരി സ്വദേശിനിയായ ഇവര്‍. സി.എച്ച്. മുഹമ്മദ് കോയയും സീതിഹാജിയുമൊക്കെ ഇരിക്കുന്ന വേദിയില്‍ തകര്‍ത്തുപാടിയ കാലം ഇന്നും ഓര്‍മകളില്‍ കുളിരായുണ്ട്.

കമ്യൂണിസ്റ്റ് കുടുംബത്തില്‍ പിറന്ന ഇ.എം.എസ്സിന്‍െറ ചിത്രം പൂമുഖത്തെ ചുമരില്‍ തൂക്കിയിട്ടിരുന്നുവെങ്കിലും കോണ്‍ഗ്രസിന്‍െറയും മുസ്ലിംലീഗിന്‍െറയും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പാടാനായിരുന്നു യോഗം. പിതാവ് പാതാക്കര വേലുക്കുട്ടിയുടെയും മീനാക്ഷിയുടെയും മൂത്ത മകളായ ശ്രീവല്ലിക്ക് ഗാനാഭിരുചി പകര്‍ന്ന് കിട്ടിയത് വീട്ടകത്തുനിന്ന് തന്നെയായിരുന്നു. അച്ഛന്‍ വേലുക്കുട്ടി മകള്‍ക്ക് കര്‍ണാടക സംഗീതം പകര്‍ന്ന് നല്‍കി. പിന്നീട് ഹംസാഖാന്‍ പുല്ലങ്കോട്ടില്‍നിന്ന് ഹിന്ദുസ്ഥാനി സംഗീതവും പഠിച്ചു. പുല്ലങ്കോട് നാഷനല്‍ തിയറ്റേഴ്സിലൂടെയായിരുന്നു തുടക്കം.

1978ല്‍ റേഡിയോ ആര്‍ട്ടിസ്റ്റായി. ഹംസാ ഖാന്‍ പുല്ലങ്കോടിന് പുറമെ വി.എം. കുട്ടി, എം.പി. ഉമ്മര്‍കുട്ടി, സതീഷ് ബാബു എന്നിവരോടൊപ്പം നിരവധി റേഡിയോ ഗാനങ്ങളാലപിച്ചു. യേശുദാസിനൊപ്പം പാടാനായത് ജീവിതത്തിലെ ഭാഗ്യമായി കണക്കാക്കുന്നു ഇവര്‍. നീലാഞ്ചേരി ബാലന്‍പടിയിലെ വീട്ടില്‍ സഹോദരിയും ഗായികയും പൊതുപ്രവര്‍ത്തകയുമൊക്കെയായ ശാന്തകുമാരിക്കൊപ്പമാണ് ശ്രീവല്ലി താമസിക്കുന്നത്. മികച്ച ഗായികക്കുള്ള എം.ഇ.എസ് സ്വര്‍ണമെഡലടക്കം നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.