പദ്ധതിപ്രദേശം ബയോപാര്‍ക്കായി; ട്രീറ്റ്മെന്‍റ് പ്ളാന്‍റിന് സ്ഥലമില്ല

നഗരത്തിലെ കിണറുകളെ കോളിഫോം ബാക്ടീരിയ ഭീഷണിയില്‍ നിന്ന് രക്ഷിക്കാനും കിണര്‍വെള്ളം ഉപയോഗയോഗ്യമാക്കി ശുദ്ധജലപ്രശ്നത്തിന് പരിഹാരമുണ്ടാക്കാനുമാണ് 1960കളില്‍തന്നെ ശാസ്ത്രീയവും ദീര്‍ഘവീക്ഷണവുമുള്ള സീവേജ് പദ്ധതി ആസൂത്രണം ചെയ്തത്. പുതിയകാലത്ത് കിണറുകള്‍ക്ക് മാത്രമല്ല, മലംഭീഷണി സൃഷ്ടിക്കുന്നത്. 
 
മഴ പെയ്താല്‍ നഗരത്തിലെ ഓടകളില്‍നിന്ന് മലമൊഴുകുന്ന കാലമാണിത്. പല വീടുകളിലെയും സ്ഥാപനങ്ങളിലെയും കക്കൂസ് മാലിന്യം ഓടകളിലേക്ക് ഒഴുക്കുന്നുണ്ടെന്നത് കോഴിക്കോട്ടെ പരസ്യമായ രഹസ്യമാണ്. മാലിന്യം വീടുകളിലെ ടാങ്കുകളില്‍നിന്ന് ശേഖരിച്ച് കുടിവെള്ള സ്രോതസ്സുള്ള പുഴകളില്‍ തള്ളുന്ന മാഫിയയും കോഴിക്കോട്ട് സജീവമാണ്. ഈ ഭീഷണികള്‍ക്കെല്ലാം പരിഹാരമാണ് സീവേജ് പദ്ധതി. പരിഷ്കൃത നഗരങ്ങളില്‍ ഇത് വിജയിച്ചിട്ടുമുണ്ട്. പക്ഷേ, പദ്ധതിയുടെ സംസ്കരണ പ്ളാന്‍റ് സംരക്ഷിത മേഖലയിലാവണമെന്നത് പ്രധാനം. കരിമ്പനപ്പാലത്തെ 90 ഏക്കറില്‍ ഈ പദ്ധതിക്ക് ഏറ്റവും അനുയോജ്യമായ ഇടമുണ്ട്. സരോവരം പാര്‍ക്കിനുള്ളില്‍ ബയോപാര്‍ക്കായി മാറ്റിയ തുരുത്ത് പ്ളാന്‍റ് സ്ഥാപിക്കാന്‍ എന്തുകൊണ്ടും അനുയോജ്യമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടതാണ്. പക്ഷേ, പദ്ധതിക്കുവേണ്ടി ഏറ്റെടുത്ത  സ്ഥലം വിനോദസഞ്ചാരവകുപ്പിന് കൈമാറിയതോടെ നഗരത്തിന്‍െറ ഈ സുപ്രധാനപദ്ധതിക്ക് സ്ഥലമില്ലാതായി. 
 
പദ്ധതിഭൂമി  വിനോദസഞ്ചാരവകുപ്പിന് വിട്ടുകൊടുക്കാന്‍ താല്‍പര്യം കാണിച്ചത് കോഴിക്കോട് കോര്‍പറേഷന്‍ തന്നെയാണെന്നത് മറ്റൊരു വിരോധാഭാസം. നഗരം മുന്തിയ പരിഗണന നല്‍കേണ്ട സീവേജ് പദ്ധതിയേക്കാള്‍ കോര്‍പറേഷന് പ്രിയം ബയോപാര്‍ക്കിനോടായിരുന്നു. കോഴിക്കോട് ഡിസ്ട്രിക്ട് ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴിലെ ‘ടൂറിസ്റ്റ് റിസോര്‍ട്ട് കേരള ലിമിറ്റഡ്’ എന്ന കമ്പനിയാണ് സരോവരം പാര്‍ക്കിന്‍െറ നടത്തിപ്പുകാര്‍ എന്നായിരുന്നു തുടക്കത്തില്‍ പറഞ്ഞത്. സര്‍ക്കാറിന്‍െറ കണക്കില്‍ ഇപ്പോഴും ഈ കമ്പനിതന്നെയാണ് സരോവരത്തിന്‍െറ നടത്തിപ്പുകാര്‍. പ¤െക്ഷ, പാര്‍ക്ക് നഷ്ടത്തിലാണെന്നാണ് കണക്ക്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മിച്ച കണ്‍വെന്‍ഷന്‍ സെന്‍റര്‍, ഓപണ്‍ സ്റ്റേജ്, കഫേ കെട്ടിടങ്ങള്‍ എന്നിവ ഉപയോഗിക്കാതെ നശിച്ചുകൊണ്ടിരിക്കുന്നു. 
 
അതേസമയം, സീവേജ് പദ്ധതിക്ക് സ്ഥലം ലഭ്യമല്ലാതെ വന്നപ്പോള്‍ സരോവരത്ത് ജല അതോറിറ്റിയുടെ ശേഷിച്ച ഭൂമിയില്‍ ട്രീറ്റ്മെന്‍റ് പ്ളാന്‍റ് സ്ഥാപിക്കാനാണ് തീരുമാനമായത്. പൊതുജനങ്ങള്‍ വന്നുപോവുന്ന സബ്ഡിവിഷന്‍ ഓഫിസിന്‍െറ മുറ്റത്താണ് പ്ളാന്‍റ് സ്ഥാപിക്കുക. 
റോഡരികില്‍തന്നെ ഇത് വരുന്നതും ഭാവിയില്‍ വലിയ ഭീഷണിയാവുമെന്ന് പദ്ധതിയുമായി ബന്ധപ്പെട്ടവര്‍തന്നെ സമ്മതിക്കുന്നു. എന്നാല്‍, മറ്റെവിടെയും സ്ഥലം ലഭ്യമല്ലാത്ത സ്ഥിതിക്ക് ഈ സ്ഥലം അനുവദിച്ചുകൊടുക്കാന്‍ കെ.ഡബ്ള്യു.എ നിര്‍ബന്ധിതമായി. അവിടെ ജോലി ചെയ്യുന്നവര്‍ക്ക് ആകെയുള്ള ആശ്വാസം പദ്ധതി അടുത്തൊന്നും യാഥാര്‍ഥ്യമാവില്ളെന്നത് മാത്രമാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.