ചോദ്യചിഹ്നമായി സീവേജ് പദ്ധതി

കോഴിക്കോട്: ഭരിക്കുന്നവരെ നേരിട്ട് വിചാരണ ചെയ്യാന്‍ ജനങ്ങള്‍ക്ക് ഒരിക്കല്‍ കൂടി അവസരംനല്‍കി തെരഞ്ഞെടുപ്പ് വന്നണയുമ്പോള്‍ കോഴിക്കോട് നഗരത്തിലെ വോട്ടര്‍മാര്‍ക്ക് സീവേജ് പദ്ധതിയെ ക്കുറിച്ച് ചില സുപ്രധാന ചോദ്യങ്ങള്‍ ഉന്നയിക്കാനുണ്ട്. നഗരത്തിലെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍നിന്നും കക്കൂസ് മാലിന്യം കൂറ്റന്‍പൈപ്പിലൂടെ എരഞ്ഞിപ്പാലം ബൈപാസിനരികെ സരോവരത്ത് കൊണ്ടുവന്ന് സംസ്കരിച്ച് പച്ചവെള്ളമാക്കി മാറ്റിയശേഷം കനോലികനാലിലേക്ക് ഒഴുക്കിവിടുന്നതാണ് സീവേജ് പദ്ധതി.
 
അതിന്‍െറ ഇപ്പോഴത്തെ അവസ്ഥ എന്താണ്? ഒച്ചിഴയുന്നതിനേക്കാള്‍ പതുക്കെ നീങ്ങുന്ന പ്രവൃത്തി എന്ന് പൂര്‍ത്തിയാവും? എരഞ്ഞിപ്പാലം ബൈപാസിനോട് ചേര്‍ന്ന സരോവരം ജലഅതോറിറ്റി ഓഫിസ് മുറ്റത്ത് സംസ്കരണടാങ്ക് സ്ഥാപിച്ചാല്‍ ഇതുവഴി നാട്ടുകാര്‍ക്ക് മൂക്കുപൊത്താതെ കടന്നുപോകാന്‍ കഴിയുമോ? പരിസരവാസികള്‍ ‘മലവായു’ ശ്വസിച്ച് ജീവിക്കേണ്ടി വരുമോ? മലം ശേഖരിച്ച് പച്ചവെള്ളമാക്കിമാറ്റുന്ന പ്രവൃത്തി ജല അതോറിറ്റിയെ ഏല്‍പിച്ചാല്‍ എന്താവും സ്ഥിതി? കുടിവെള്ള പൈപ് പൊട്ടിയാല്‍ നന്നാക്കാന്‍ നാഥനില്ലയെന്നതാണ് ജല അതോറിറ്റിയുടെ സ്ഥിതി. മലമൊഴുകുന്ന പൈപ്പുകള്‍ പൊട്ടിയാല്‍, ബ്ളോക് ആയാല്‍ ഈ അതോറിറ്റി എന്തുചെയ്യും? 1980ല്‍ റെയിലിന് പടിഞ്ഞാറ് വശത്ത് 4.94 കോടി രൂപ ചെലവില്‍ സീവേജ് പദ്ധതിക്കുവേണ്ടി പൈപ്ലൈന്‍ സ്ഥാപിച്ചത് പാഴായതുപോലെ പുതിയ പദ്ധതിയിലും സംഭവിക്കില്ളെന്ന് എന്താണുറപ്പ്? 
 
ബംഗളൂരുവില്‍ ഈ പദ്ധതി പരാജയപ്പെട്ടതിനെ തുടര്‍ന്ന് ജനങ്ങള്‍ ദുരിതത്തിലായ സംഭവം പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവിടെയും അങ്ങനെയാകുമോ? ജനവാസമേഖലയില്‍നിന്ന് അകലെ കരിമ്പനപ്പാലത്തെ തുരുത്തിനുള്ളില്‍ ട്രീറ്റ്മെന്‍റ് പ്ളാന്‍റ് സ്ഥാപിച്ചാല്‍ എന്താണ് കുഴപ്പം? പദ്ധതിക്കുവേണ്ടി ഏറ്റെടുത്ത 90 ഏക്കര്‍ ഭൂമി എന്തിനാണ് വിനോദസഞ്ചാരത്തിന് മറിച്ചുനല്‍കിയത്? ആ സ്ഥലം സരോവരം പാര്‍ക്കാക്കി ഇപ്പോള്‍ കൈവശം വെച്ചിരിക്കുന്ന ‘ടൂറിസ്റ്റ് റിസോര്‍ട്ട് കേരള ലിമിറ്റഡ്’ യഥാര്‍ഥത്തില്‍ ആരുടേതാണ്? എന്താണ് അതിന്‍െറ ഭാവി?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.