ഫാക്ട് മൈതാനത്ത് വീണ്ടും കളിയാരവം

കളമശ്ശേരി: ഒരുകാലത്ത് സംസ്ഥാനത്തിന് നിരവധി കായിക താരങ്ങളെ സംഭാവന ചെയ്ത ഫാക്ട് ഗ്രൗണ്ട് 10 വര്‍ഷത്തിനുശേഷം വീണ്ടും സജീവമാകുന്നു. ഫാക്ട് സ്കൂളിന്‍െറ മുന്‍വശത്തെ ആറ് ഏക്കര്‍ ഗ്രൗണ്ടില്‍ കായിക പരിശീലനങ്ങള്‍ക്ക് വീണ്ടും തുടക്കംകുറിച്ചു. ഇവിടെനിന്ന് പരിശീലനം നേടി വിജയം കൊയ്തവര്‍ മുന്‍കൈയെടുത്താണ്  പരിശീലനങ്ങള്‍ക്ക് തുടക്കംകുറിച്ചത്.
ഫാക്ടിലെ പരാധീനതകളെ തുടര്‍ന്ന് ഗ്രൗണ്ട് ഉള്‍പ്പെട്ട സ്കൂള്‍ സ്വകാര്യ മാനേജ്മെന്‍റിന് പാട്ടത്തിന് നല്‍കിയിരുന്നു. അതോടെ ഈ ഗ്രൗണ്ടിലെ പരിശീലനങ്ങള്‍ക്കും മങ്ങലേറ്റു. വര്‍ഷങ്ങള്‍ക്കുശേഷം ഫാക്ട് എംപ്ളോയീസ് എജുക്കേഷന്‍ സര്‍വിസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്കൂള്‍ വീണ്ടും ഏറ്റെടുത്ത് ഈ അധ്യയനവര്‍ഷം മുതല്‍ എല്‍.കെ.ജി മുതല്‍ എട്ടു വരെയുള്ള ക്ളാസുകള്‍ തുടങ്ങി. ഇതോടൊപ്പം സ്കൂളിന്‍െറ കായിക രംഗത്തെ പഴയ പ്രതാപകാലം മടക്കിക്കൊണ്ടുവരാനായാണ് പരിശീലനങ്ങള്‍ തുടങ്ങിയത്. ഇതിന്‍െറ ആദ്യപടിയായി വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ഫാക്ട് ടൈഗേറ്റില്‍നിന്ന് ക്രോസ് കണ്‍ട്രി നടത്തി.
സി.ഐ.എസ്.എഫ് ഡെപ്യൂട്ടി കമാന്‍ഡര്‍ എസ്. സന്ദീപ്കുമാര്‍ ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു. പരിശീലന ഉദ്ഘാടനം മുന്‍ കേരള ഫുട്ബാള്‍ ടീം ക്യാപ്റ്റന്‍ മണി നിര്‍വഹിച്ചു. എജുക്കേഷന്‍ സര്‍വിസ് സൊസൈറ്റി പ്രസിഡന്‍റ് വി. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ഫാക്ട് ഉദ്യോഗമണ്ഡല്‍ ഡിവിഷന്‍ ജനറല്‍ മാനേജര്‍ എ.പി. മുരളീധരന്‍ മുഖ്യാതിഥിയായിരുന്നു.
സൊസൈറ്റി രക്ഷാധികാരി എസ്. ജയതിലകന്‍, ഫാക്ട് സ്കൂള്‍ പ്രിന്‍സിപ്പല്‍ ബിന്ദു തോമസ്, പി.എസ്. അഷ്റഫ്, കളമശ്ശേരി പ്രസ്ക്ളബ് പ്രസിഡന്‍റ് പി.എ. സിയാദ്, വിവിധ ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.