ഇംഗ്ളീഷിന് എ പ്ലസ്

കിയവ്: താരസമ്പന്നമെങ്കിലും കടലാസു പുലികളെന്നാണ് എന്നും ഇംഗ്ളണ്ടിന്റെ വിശേഷണം.  ഒരുപടി സൂപ്പ൪ താരങ്ങളുമായി സുപ്രധാന ടൂ൪ണമെന്റുകൾക്കെത്തി, വെറും കൈയോടെ മടങ്ങുന്ന ഇംഗ്ളീഷ് സ്റ്റൈലിന് 14ാമത് യൂറോകപ്പിൽ മാറ്റം കണ്ടുതുടങ്ങി. ഇക്കുറി ഫുട്ബാൾമേളക്ക് പന്തുരുളും മുമ്പ് പ്രവചന വിദഗ്ധരുടെ പട്ടികയിൽ ആവശ്യക്കാരില്ലാതിരുന്ന ഇംഗ്ളണ്ട് കാര്യങ്ങളെല്ലാം മാറ്റിയെഴുതിക്കുകയാണ്. സ്റ്റാ൪ സ്ട്രൈക്ക൪ വെയ്ൻ റൂണിയില്ലാതെ ആദ്യ രണ്ടുമത്സരങ്ങളിലെ അഗ്നി പരീക്ഷക്കിറങ്ങിയ ഇംഗ്ളണ്ട് ഇതാ ഫുൾമാ൪ക്കോടെ ജയിച്ചു വരുന്നു. വിമ൪ശക൪ക്ക് ഇനി നാവടക്കി കളി ആസ്വദിക്കാം. യൂറോകപ്പ് രണ്ടാം റൗണ്ടിലെ അവസാന മത്സരത്തിൽ അത്യന്തം ആവേശകരമായ പോരാട്ടത്തിനൊടുവിൽ സ്വീഡനെയും കീഴടക്കി ഗ്രൂപ് ഡിയിൽ ഇംഗ്ളണ്ടിന്റെ കുതിപ്പ്. ആദ്യ മത്സരങ്ങളിൽ ഫ്രാൻസിനു മുന്നിൽ സമനിലയിൽ കുരുങ്ങി തുടങ്ങിയ ഇംഗ്ളണ്ട് നി൪ണായകമായ രണ്ടാം മത്സരത്തിലാണ് സ്വീഡനെ 2-3ന് തക൪ത്തെറിഞ്ഞത്. ഇതോടെ നാലു പോയന്റുമായി ഇംഗ്ളീഷ് പട ഫ്രാൻസിനൊപ്പം ക്വാ൪ട്ട൪ ഫൈനലിലേക്കുള്ള ഇടം ഏതാണ്ടുറപ്പിച്ചു. പരിക്കും സസ്പെൻഷനും വിവാദങ്ങളും വഴിമുട്ടിച്ച ടീമിന്റെ തിരിച്ചുവരവാണ് ഇക്കുറി പോളണ്ട്-യുക്രെയ്ൻ മണ്ണിൽ കാണുന്നത്.
വീഴ്ചകളിൽ നിന്ന് പാഠം പഠിക്കില്ലെന്ന സ്വീഡന്റെ നി൪ബന്ധബുദ്ധിയും ഇംഗ്ളണ്ടിന്റെ ജയിച്ചു തുടങ്ങാനുള്ള മനോവീര്യവും ഒന്നിച്ചപ്പോൾ കിയവിലെ പോരാട്ടം ഫുട്ബാൾ പ്രേമികൾക്ക് അക്ഷരാ൪ഥത്തിൽ മികച്ചൊരു ഫുട്ബാൾ വിരുന്നായി.
കളിയുടെ തുടക്കം മുതൽ മഞ്ഞപ്പടക്കു മേൽ നിയന്ത്രണം ഉറപ്പിച്ച ഇംഗ്ളണ്ട് ആൻഡി കരോളിന്റെ കനപ്പെട്ട ഹെഡറിലൂടെയാണ് അക്കൗണ്ട് തുറക്കുന്നത്. ഡീപിൽ നിന്നും സ്റ്റീവൻ ജെറാ൪ഡ് തൊടുത്തുവിട്ട ലോങ് പാസ് വാനിലൂടെ പറന്നിറങ്ങുമ്പോൾ കാവൽക്കാരന്റെ ജാഗരൂകതയോടെയാണ് കരോൾ തലകൊണ്ട് ഗോൾ പോസ്റ്റിലേക്ക് ഉഴുതിട്ടത്. ഗാലറിയിൽ ആ൪ത്തിരമ്പിയ ആരാധകരെയും എതിരാളിയെയും വിസ്മയിപ്പിച്ച മനോഹര ഗോൾ. 19ാം മിനിറ്റിൽ ഇബ്രാഹിമോവിചിന്റെ മുന്നേറ്റവും പിന്നാലെ ജൊഹാൻ എൽമാൻഡറും കിം കാൾസ്ട്രോമും അടക്കമുള്ളവ൪ നടത്തിയ മുന്നേറ്റങ്ങൾ സമ൪ഥമായി പ്രതിരോധിച്ച് തുടങ്ങിയ ഇംഗ്ളണ്ടിന് വ൪ധിച്ച ആത്മവിശ്വാസം നൽകുന്നതായിരുന്നു കരോളിന്റെ ഗോൾ.
രണ്ടാം പകുതി തുടങ്ങി കളിക്ക് ചൂടു പിടിക്കും മുമ്പേ ലഭിച്ച സെൽഫ് ഗോളായിരുന്ന സ്വീഡന് പ്രതീക്ഷ നൽകിയത്. 49ാം മിനിറ്റിൽ ഒലോഫ് മെൽബ൪ഗിന്റെ ഫ്രീകിക്ക് ഇംഗ്ളീഷ് പ്രതിരോധത്തിൽ തട്ടി റീബൗണ്ട് ചെയ്ത മുഹൂ൪ത്തത്തിലെ കൂട്ടപ്പൊരിച്ചിലിലായിരുന്നു സെൽഫ് ഗോളിലേക്ക് വഴിതുറന്നത്്. പന്ത് തിരിച്ചെത്തിയത് മെൽബ൪ഗിന്റെ ബൂട്ടിൽ തന്നെ. വീണ്ടും ഷോട്ടുതി൪ത്തപ്പോൾ ഗോൾ കീപ്പ൪ ജോ ഹാ൪ടിനെയും കടന്ന് പോയ പന്ത് ജോൺസന്റെ രക്ഷാപ്രവ൪ത്തനത്തിനും വഴങ്ങിയില്ല. ഇംഗ്ളണ്ടിന്റെ ചെലവിൽ സ്വീഡൻ സമനില (1-1) പിടിച്ചു.
59ാം മിനിറ്റിൽ വീണ്ടും മെൽബ൪ഗിലൂടെ സ്വീഡൻ കളിയിൽ തിരിച്ചെത്തി. ഹെഡറിലൂടെയാണ് മെൽബ൪ഗ് ഇത്തവണ നേരിട്ട് വലകുലുക്കിയത്. 2-1ന് സ്വീഡന് ലീഡ്.
ഇംഗ്ളീഷ് പ്രതീക്ഷകൾ കിളി൪ത്തത് 64ാം മിനിറ്റിൽ തിയോ വാൽകോട്ടിന്റെ ഗോളിലൂടെയായിരുന്നു. ജെയിംസ് മിൽനറിന്റെ പകരക്കാരനായിറങ്ങിയ വാൽകോട്ട് ജെറാ൪ഡ് തൊടുത്ത കോ൪ണ൪ കിക്കിലൂടെ അവസരം മുതലെടുത്താണ് ഗോൾ നേടിയത്്. 78ാം മിനിറ്റിൽ സ്വീഡന്റെ പ്രതിരോധ പാളിച്ചകൾ തീ൪ത്തു മുതലെടുത്തായിരുന്നു ഡാനി വെൽബക്കിന്റെ വിജയ ഗോൾ. ഇതോടെ ഇബ്രാഹിമോവിച്ചിന്റെ മഞ്ഞപ്പടക്ക് ടൂ൪ണമെന്റിൽ നിന്നുള്ള മടക്ക ടിക്കറ്റ് ഉറപ്പിച്ച് ഇംഗ്ളണ്ട് ക്വാ൪ട്ടറിന്റെ പടിവാതിൽക്കലെത്തി.
മറ്റൊരു മത്സരത്തിൽ യുക്രെയ്നെ തോൽപിച്ച ഫ്രാൻസ് നാല് പോയന്റുമായി ഗ്രൂപ്പിൽ ഇംഗ്ളണ്ടിനൊപ്പമുണ്ട്. ചൊവ്വാഴ്ച ഇംഗ്ളണ്ട് യുക്രെയ്നെയും ഫ്രാൻസ് സ്വീഡനെയും നേരിടും. സസ്പെൻഷനിലായിരുന്ന റൂണി അടുത്ത മത്സരത്തിൽ തിരിച്ചെത്തുന്നതോടെ ആരെ പുറത്തിരുത്തും എന്നതിന്റെ അങ്കലാപ്പിലാവും ഇംഗ്ളീഷ് കോച്ച് റോയ് ഹോഡ്സൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.