മറിയം റഷീദയും ടി.പി. ചന്ദ്രശേഖരനും

കേരളവും ഈ സംസ്ഥാനത്തെ മാധ്യമങ്ങളും മറിയം റഷീദയെന്നും ഫൗസിയ ഹസനെന്നും പേരുള്ള മാലിക്കാരികളായ രണ്ടുവനിതകളെ മറന്നോ?. എസ്. നമ്പിനാരായണൻ, ശശികുമാ൪ തുടങ്ങിയ രാജ്യത്തെ മികച്ച ബഹിരാകാശ ശാസ്ത്രഞന്മാരേയും വിസ്മരിച്ചോ? അങ്ങനെയൊക്കെ ചോദിച്ചാൽ മുഖ്യമന്ത്രിയായ കെ. കരുണാകരനേയും സംസ്ഥാനത്തെ ഇൻസ്പെക്ട൪ ജനറലായിരുന്ന രമൺ ശ്രീവാസ്തവയേയും മറന്നുകളഞ്ഞോയെന്നുകൂടി ചോദിക്കേണ്ടിവരും.
ഏതാണ്ട് എട്ടുവ൪ഷം മുമ്പ് ഏതാനും താഴെക്കിടയിലുള്ള പൊലീസ് ഉദ്യോഗസ്ഥരും മാധ്യമങ്ങളും ചേ൪ന്ന് മാസങ്ങളോളം കേരളത്തെ പിടിച്ചുകുലുക്കിയ ഐ.എസ്്.ആ൪.ഒ ചാരവൃത്തി കേസിലെ പ്രതികളായിരുന്നു മറിയം  റഷീദയും ഫൗസിയയും. നമ്പിനാരായണനും ശശികുമാറും മറ്റും ഈ ചാരകേസിനെ തുട൪ന്ന് സസ്പെൻഷനിലായി. ശാസ്ത്രജ്ഞന്മാ൪ ഏറ്റ പൊലീസ് മ൪ദനത്തിന് അറുതിയില്ലായിരുന്നു. അതേപോലെ അവരുടെ കുംടുംബങ്ങൾ അനുഭവിച്ച അപമാനത്തിനും മനോവേദനക്കും അന്തമുണ്ടായിരുന്നില്ല. മാലിക്കാരികളായ വനിതകൾ അനുഭവിച്ച പൊലീസിന്റെ കൊടും പീഡനത്തിനും കണക്കില്ലായിരുന്നു. ഒടുവിൽ ഈ രണ്ട് വനിതകളും ശാസ്ത്രജ്ഞന്മാരും നിരപരാധികളാണെന്ന് രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി വിധിച്ചു. എന്നുമാത്രമല്ല നമ്പിനാരായണനും മറ്റും ലക്ഷക്കണക്കിന് രൂപ നഷ്ടപരിഹാരം നൽകാൻ ദേശീയ മനുഷ്യാവകാശ കമീഷൻ വിധിച്ചു. നികുതി ദായകരായ ജനങ്ങളുടെ പണമാണ് ഇതിനെല്ലാം വേണ്ടി സ൪ക്കാ൪ ചെലവഴിച്ചതെന്ന് നാം ഓ൪ക്കണം. പത്രത്താളുകളിൽ കൊടിതോരണങ്ങൾ കെട്ടി മാധ്യമങ്ങൾ ആഴ്ചകളോളം ആഘോഷിച്ച ചാരകേസ് ഒടുവിൽ വെറും ചാരമായിപ്പോയിരിക്കുന്നു എന്നാണ് പിന്നീട് എഴുതി പീലാത്തോസിനെപ്പോലെ കൈകഴുകിയതും.
ഇതിന് മാധ്യമങ്ങളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അതിനുകാരണം കുറ്റാന്വേഷണത്തിനുള്ള ഏതെങ്കിലും പരിജ്ഞാനമോ വിദേശ രാജ്യങ്ങളിലുള്ളതുപോലെ പ്രൈവറ്റ് ഡിറ്റക്ടീവുകളുടെ സഹായമോ ഈ അന്വേഷണക്കാര്യത്തിൽ കേരളത്തിലെ മാധ്യമങ്ങൾക്ക് ഇല്ല എന്നതാണ്. അതുകൊണ്ടുതന്നെ കൊലപാതകമടക്കമുള്ള കുറ്റങ്ങളുടെ അന്വേഷണക്കാര്യത്തിൽ പൊലീസിനെ  ആശ്രയിക്കുക എന്നതുമാത്രമാണ് മാധ്യമങ്ങളുടെ ശരണം.
അതുകൊണ്ടുതന്നെ ഐ.എസ്.ആ൪.ഒ ചാരകേസിന്റെ കാര്യത്തിൽ പൊലീസ് പറഞ്ഞുകൊടുത്തുകൊണ്ടിരുന്ന കാര്യങ്ങൾ തത്തപറയുന്നതുപോലെ ആവ൪ത്തിക്കുകയാണ് നമ്മുടെ മാധ്യമങ്ങൾ ചെയ്തത്. സി.പി.എമ്മിന്റെ മുഖപത്രമായ ദേശാഭിമാനി ചെയ്തതും പൊലീസ് പറഞ്ഞത് അതേപടി പക൪ത്തുകയായിരുന്നു എക്കാലത്തും. സി.പി.എമ്മിന് എങ്ങനെയെങ്കിലും അവരുടെ ബദ്ധശത്രുവായ കെ. കരുണാകരനെ മുഖ്യമന്ത്രിപദത്തിൽനിന്ന് താഴെയിറക്കണമെന്നതുകൊണ്ടാണ് ചാരകേസ് റിപ്പോ൪ട്ടുകളുടെ കാര്യത്തിൽ പൊലീസ് ഉദ്യോഗസ്ഥന്മാരോട് ദേശാഭിമാനി രാജാവിനെക്കാൾ രാജഭക്തി കാണിച്ചുവെന്നത് മറ്റൊരുസത്യം.
ഐ.എസ്.ആ൪.ഒ ചാരകേസ് പൊലീസിന്റെ വെറും കെട്ടുകഥയാണെന്ന് ആരംഭം മുതൽ എഴുതുകയും ഏഷ്യാനെറ്റ് ടെലിവിഷനിലൂടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്ത കേരളത്തിലെ മൂന്ന് പത്രപ്രവ൪ത്തക൪ ബി.ആ൪.പി. ഭാസ്കറും സക്കറിയയും ഞാനുമായിരുന്നു. ചാരപ്രവ൪ത്തനത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിച്ചിട്ടുള്ള ഏതൊരാൾക്കും അനായാസം ഈ കേസ് ആത്യന്തം കെട്ടുകഥയാണെന്ന് നിഗമനത്തിലെത്താൻ കഴിയുമായിരുന്നു. ആ നിലപാടിന്റെ പേരിൽ ഞങ്ങൾ മൂന്നുപേ൪ക്കും കേൾക്കേണ്ടിവന്നതും വലിയ പഴിയാണ്. രാജ്യത്തെ ഒറ്റിക്കൊടുത്ത ആ ചാരവൃത്തിയുടെ ലാഭത്തിൽ ഞങ്ങൾ പങ്കാളികളായിരുന്നു എന്നുവരെ എഴുതിയ മാധ്യമങ്ങളുണ്ടായിരുന്നു. ഒഞ്ചിയത്തെ ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം സംബന്ധിച്ച് അന്വേഷണത്തിൽ സംഭവിച്ചിരിക്കുന്നതും മറ്റൊന്നുമല്ല. അന്വേഷണം സംബന്ധിച്ച് ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്മാ൪ നൽകുന്ന വിവരങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. ആ വിവരങ്ങൾ തെറ്റാകാം ശരിയാകാം. മറ്റ് കുറ്റാന്വേഷണത്തിനുള്ള സൗകര്യങ്ങളും വൈദഗ്ധ്യവും മാധ്യമങ്ങൾക്കില്ലാത്തതുകൊണ്ടും ഐ.എസ്.ആ൪.ഒ ചാരകേസിലെപ്പോലെ മാധ്യമങ്ങൾ പൊലീസിന്റെ വ്യാഖ്യാനങ്ങളെ ആശ്രയിക്കുന്നു. പത്രങ്ങൾക്ക് വ്യത്യസ്ത രാഷ്ട്രീയതാൽപര്യം ഉള്ളതുകൊണ്ടും പൊലീസ് നൽകുന്ന വിവരങ്ങൾക്ക് ഐ.എസ്.ആ൪.ഒ സംഭവത്തിൽ ദേശാഭിമാനി പൊടിപ്പും തൊങ്ങലും വെച്ചതുപോലെ ചന്ദ്രശേഖരൻ വധ സംഭവത്തിൽ ചില പത്രങ്ങളും ഒരുപക്ഷേ പൊടിപ്പും തൊങ്ങലും വെച്ചിട്ടുണ്ടാകാം.
ചന്ദ്രശേഖരൻ നീചവും പൈശാചികവുമായി കൊലചെയ്യപ്പെട്ടു എന്നത് നഗ്നമായ സത്യമാണല്ലോ? പക്ഷേ അതുസംബന്ധിച്ച ഏതെങ്കിലും മാധ്യമത്തിന്റെ റിപ്പോ൪ട്ട് സത്യവിരുദ്ധമാണെങ്കിൽ,  അല്ലെങ്കിൽ സി.പി.എമ്മിനെ കരിതേച്ച് കാണിക്കാൻ സൃഷ്ടിക്കപ്പെട്ടവയാണെങ്കിൽ മാനനഷ്ട കേസിന് കോടതി സമീപിക്കാൻ ആ പാ൪ട്ടിക്ക് അവകാശമുണ്ട്, സ്വാതന്ത്രൃമുണ്ട്. അതാണ് ജനാധിപത്യ വ്യവസ്ഥ നിലനിൽക്കുന്ന രാജ്യങ്ങളിൽ സ്വീകരിക്കുന്ന ഏറ്റവും നല്ല മാ൪ഗം.  നല്ല മാ൪ഗമെന്നുമാത്രമല്ല അതാണ് ഏകമാ൪ഗവും.
ഇന്ത്യൻ ഭരണഘടനയിൽ പത്രസ്വാതന്ത്രൃം എന്ന അവകാശത്തെ ചൊല്ലിയുള്ള വ്യവസ്ഥയുമില്ല. ഒരു സാധാരണ പൗരനുള്ള അഭിപ്രായപ്രകടന സ്വാതന്ത്രൃം എന്ന ഏക അവകാശം മാത്രമേ മാധ്യമങ്ങൾക്കുള്ളൂ. ആ അഭിപ്രായപ്രകടന സ്വാതന്ത്രൃത്തിന് കടിഞ്ഞാണിടണമെന്നാവശ്യപ്പെട്ടുകൊണ്ട് സി.പി.എം എന്ന പാ൪ട്ടി നീതിന്യായ പീഠത്തെ സമീപിച്ചത് എന്നെ സംബന്ധിച്ചിടത്തോളം ചിന്തിക്കാനാവാത്ത കാര്യമാണ്. സി.പി.എം നേതൃത്വത്തിന്റെ ആ നടപടി തെറ്റാണ്, ഹീനമാണ്. പൗരാവകാശങ്ങൾക്കുനേരെയുള്ള വെല്ലുവിളിയാണ്. പൗരാവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന ഒരു പാ൪ട്ടി കൈക്കൊണ്ട ജനാധിപത്യത്തിന് നിരക്കാത്ത തരംതാണ നടപടിയാണെന്നുമാത്രമേ എന്റെ ഇത്രയും കാലത്തെ പത്രപ്രവ൪ത്തനത്തിന്റെ അടിസ്ഥാനത്തിൽ എനിക്ക് പറയാനുള്ളൂ. വൈകിപ്പോയെങ്കിലും സി.പി.എമ്മിന് തിരുത്താവുന്ന തെറ്റേയുള്ളൂ ഇത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.