പരിശീലനത്തിനെത്തിയ കേരള താരങ്ങൾ ഫോട്ടോക്ക് പോസ് ചെയ്തപ്പോൾ
ഗുവാഹതി: സന്തോഷ് ട്രോഫി ഫുട്ബാളിൽ ഗ്രൂപ്പ് ജേതാക്കളായി ക്വാർട്ടർ ഫൈനലിലെത്തിയ കേരളം സെമി ഫൈനൽതേടി ചൊവ്വാഴ്ച ആതിഥേയരായ അസമിനെ നേരിടും. അപരാജിതരായി ക്വാർട്ടറിൽ ഇടംനേടിയ ശേഷം സർവിസസിനോട് അവസാന ഗ്രൂപ്പ് മത്സരത്തിൽ തോറ്റതിന്റെ നേരിയ ക്ഷീണം മലയാളിപ്പടക്കുണ്ട്. അസമാവട്ടെ ഗ്രൂപ്പ് എ-യിൽ നാലാം സ്ഥാനക്കാരായി കടന്നുകൂടുകയായിരുന്നു. സിലാപത്തിർ ഫുട്ബാൾ സ്റ്റേഡിയത്തിൽ ഉച്ചക്ക് രണ്ട് മുതലാണ് കളി. ഇന്ന് മറ്റു ക്വാർട്ടർ മത്സരങ്ങളിൽ നിലവിലെ ചാമ്പ്യന്മാരായ ബംഗാളിനെ മുൻ ജേതാക്കളായ സർവിസസും പഞ്ചാബിനെ തമിഴ്നാടും രാജസ്ഥാനെ റെയിൽവേസും നേരിടും.
ഗ്രൂപ്പ് ബി-യിൽ പഞ്ചാബിനെ 3-1ന് തോൽപിച്ചായിരുന്നു കേരളത്തിന്റെ തുടക്കം. പിന്നെ റെയിൽവേസിനോട് 1-1 സമനില. തുടർന്ന് ഒഡിഷയോട് ഏകപക്ഷീയമായ ഒരു ഗോളിനും മേഘാലയക്കെതിരെ 3-0ത്തിനും ജയിച്ച് ക്വാർട്ടർ ഉറപ്പിച്ച ശേഷമാണ് സർവിസസിനോട് 0-1ന് പരാജയം രുചിച്ചത്. ബെഞ്ച് ബലം പരീക്ഷിച്ച മത്സരത്തിലായിരുന്നു തോൽവി. എങ്കിലും 10 പോയന്റുമായി ഒന്നാംസ്ഥാനത്ത് തന്നെ ഫിനിഷ് ചെയ്യാനായി. കഴിഞ്ഞ കളിയിൽ ചുവപ്പ് കാർഡ് കണ്ട മിഡ്ഫീൽഡർ മുഹമ്മദ് അഷറിന് ഇന്നത്തെ മത്സരം നഷ്ടമാവും. സൂപ്പർ ലീഗ് കേരളയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് അജ്സൽ കേരളത്തിനായി ഇതുവരെ മൂന്ന് ഗോൾ സ്കോർ ചെയ്തിട്ടുണ്ട്.
മുഹമ്മദ് റിയാസ്, വി. അർജുൻ, ടി. ഷിജിൻ തുടങ്ങിയവരുടെയെല്ലാം മികവിലായിരുന്നു മുന്നേറ്റം. കഴിഞ്ഞ തവണ ഫൈനലിലെത്തിയ ടീം ബംഗാളിനോട് തോറ്റ് റണ്ണറപ്പായി മടങ്ങുകയായിരുന്നു. 11 പോയന്റോടെ ഗ്രൂപ്പ് എ-ചാമ്പ്യന്മാരായാണ് ബംഗാൾ ക്വാർട്ടറിലെത്തിയിരിക്കുന്നത്. എതിരാളികളായ സർവിസസാവട്ടെ കേരളത്തെ തോൽപിച്ച് ബി-ഗ്രൂപ്പിൽ നാലാസ്ഥാനക്കാരായി അവസാനനിമിഷം കടന്നു. തമിഴ്നാട് (10), രാജസ്ഥാൻ (7) ടീമുകൾ എ-യിലെയും റെയിൽവേസും (7) പഞ്ചാബും (7) ബി-യിലെയും പ്രതിനിധികളാണ്. ഫെബ്രുവരി അഞ്ചിനാണ് സെമി ഫൈനൽ. എട്ടിന് ഫൈനൽ മത്സരവും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.