മുംബൈ: ഡോളറിനെതിരെ റെക്കോ൪ഡ് വിലത്തക൪ച്ചയിലേക്ക് നീങ്ങുന്ന രൂപയുടെ മൂല്യം പിടിച്ചു നി൪ത്താൻ വിദേശ ഇന്ത്യാക്കാരുടെ നിക്ഷേപങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് വ്യവസായികളുടെ സംഘടനയായ അസേസിയേറ്റഡ് ചേംബ൪ ഓഫ് കൊമേഴ്സ് ആന്റ് ഇന്റസ്ട്രി ഓഫ് ഇന്ത്യ (അസോചെം). വിദേശത്തുള്ള ഇന്ത്യാക്കാരെ ബോധവൽക്കരിക്കുക വഴി നിലവിൽ രൂപ നേരിടുന്ന പ്രതിസന്ധി പൂ൪ണമായി പരിഹരിക്കാൻ കഴിയുമെന്നും സംഘടന അഭിപ്രായപ്പെട്ടു.
നിലവിൽ വിദേശ ഇന്ത്യാക്കാരുടെ നിക്ഷേപങ്ങൾ 5200 കോടി ഡോളറിനും 5500 കോടി ഡോളറിനും ഇടയിലാണ്. ഇത് 7500-8000 കോടി ഡോളറായി ഉയ൪ത്തുകയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പരിഹാരം. ഇതിനായി റിസ൪വ് ബാങ്കിന്റെയും വാണിജ്യ ബാങ്കുകളുടെയും ധനമന്ത്രാലയത്തിലെയും ഉന്നതരെ ഉൾപ്പെടുത്തി സമിതിക്ക് രൂപം നൽകണമെന്നും സംഘടന ശിപാ൪ശ ചെയ്തു. ഈ ഉന്നതതല സമിതിയുടെ നേതൃത്വത്തിൽ ഇന്ത്യാക്കാ൪ ഏറെയുള്ള ഗൾഫ് നാടുകളിലും ദക്ഷിണ പൂ൪വ്വേഷ്യൻ രാജ്യങ്ങളിലും യൂറോപ്യൻ രാജ്യങ്ങളിലും ഇന്ത്യയിലെ നിക്ഷേപങ്ങളുടെ സാധ്യതകൾ വ്യക്തമാക്കും വിധം റോഡ്ഷോകൾ സംഘടിപ്പിക്കണമെന്നും അസോചെം ആവശ്യപ്പെട്ടു.
ധനമന്ത്രാലയത്തിന്റെ ഇടപെടലിനെ തുട൪ന്ന് ചില വാണിജ്യ ബാങ്കുകൾ വിദേശ നാണയത്തിലുള്ള എൻ.ആ൪.ഇ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയ൪ത്തിയെങ്കിലും ഭൂരിഭാഗം ബാങ്കുകളും ഇതിന് തയാറായിട്ടില്ല. ഈ രീതിയിലുള്ള ശ്രമങ്ങളും ശക്തിപ്പെടുത്തണമെന്ന് അസോചെം നി൪ദേശിച്ചു. അഗോളതലത്തിൽ ഇപ്പോൾ നിലനിൽക്കുന്ന പ്രതിസന്ധികളും പ്രശ്നങ്ങളും കണക്കിലെടുക്കുമ്പോൾ ഇന്ത്യയിലെ നിക്ഷേപങ്ങൾ എന്തുകൊണ്ടും ആക൪ഷകമാണെന്ന വസ്തുത വിദേശ ഇന്ത്യാക്കാരെ ബോധ്യപ്പെടുത്തണം. ഇത്തരം നിക്ഷേപങ്ങളുടെ സുരക്ഷ സംബന്ധിച്ച ഉറപ്പും അവ൪ക്ക് നൽകണമെന്ന് സംഘടന റിപ്പോ൪ട്ടിൽ നി൪ദേശിച്ചു. ഇത്തരം ആത്മവിശ്വസം വ൪ധിപ്പിക്കൽ നടപടി വഴി ചുരുങ്ങിയ സമയത്തിനകം 1000-1500 കോടി ഡോള൪ സമാഹരിക്കാൻ കഴിയും.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യയിലെ ഓഹരി വിപണിയിൽ നിന്ന് വിട്ടു നിൽക്കുന്ന പ്രവണത കാണിക്കുന്നത് സാമ്പത്തിക ഉദാരവത്കരണ നയങ്ങൾ മുന്നോട്ടു നിങ്ങാത്തത് കൊണ്ട് മാത്രമല്ലെന്ന് അസോചെം റിപ്പോ൪ട്ട് നിരീക്ഷിക്കുന്നു. നിക്ഷേപം പിൻവലിക്കൽ രാജ്യാന്തര ഓഹരി വിപണികളിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ കൊണ്ട് കൂടിയാണ്. ഇന്ത്യയിലെ ആഭ്യന്തര വിപണികളിൽ ഡിമാന്റ് ഉയ൪ത്തുകയാണ് പ്രശ്നങ്ങൾക്കുള്ള പരിഹാര മാ൪ഗം. ഡിമാന്റ് ഉയരുന്നതോടെ സാധ്യതകൾ മനസിലാക്കി വിദേശ നിക്ഷേപ സ്ഥാപനങ്ങൾ തനിയെ മടങ്ങിയെത്തും. ഡിമാന്റ് വ൪ധിപ്പിക്കാൻ വായ്പകളുടെ പലിശ നിരക്ക് കുറയ്ക്കാൻ നടപടി ഉണ്ടാകണമെന്നും വ്യവസായികളുടെ സംഘടന സ൪വേ നടത്തി തയാറാക്കിയ റിപ്പോ൪ട്ടിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.