അങ്കമാലി: കവർച്ചയും അക്രമവും നടത്താൻ ഒത്തുകൂടിയ അഞ്ച് അംഗ ഹൈവേ റോബറി സംഘത്തെ അങ്കമാലി പൊലീസ് പിടികൂടി. വൈപ്പിൻ ഞാറക്കൽ ബ്ലാവേലി വീട്ടിൽ ശ്യാംകുമാർ (42), തൃശൂർ തൃപ്രയാർ തിരിയേടത്ത് വീട്ടിൽ അരുൺ ദേവ് (23), പാറക്കടവ് കുറുമശ്ശേരി വേങ്ങൂപറമ്പിൽ വീട്ടിൽ നിധിൻ (32), പൂതംകുറ്റി മാളിയേക്കൽ വീട്ടിൽ ജോയി (53), ആലപ്പുഴ മുളക്കഴ പുത്തൻപുരയ്ക്കൽ വീട്ടിൽ ഷെമാൻ മാത്യു (33) എന്നിവരെയാണ് വാഹന പരിശോധനക്കിടെ ചൊവ്വാഴ്ച പുലർച്ചെ പൂതംകുറ്റി ഭാഗത്ത് നിന്ന് പൊലീസ് പിടികൂടിയത്.
രാത്രി, പുലർച്ച സമയങ്ങളിൽ അങ്കമാലി പൊലീസ് വാഹന പരിശോധന ഊർജിതമാക്കിയിരുന്നു. അതിനിടെ സംശയം തോന്നിയ ശ്യാംകുമാർ, അരുൺ ദേവ്, നിധിൻ എന്നിവർ സഞ്ചരിച്ചിരുന്ന സ്കോർപ്പിയോ തടഞ്ഞ് നിർത്തി പരിശോധിച്ചപ്പോൾ വാഹനത്തിൽ നിന്ന് കത്തി കണ്ടെത്തി. അതോടെ മൂവരേയും പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെ സംഘത്തിലെ കണ്ണികളായ രണ്ട് പേർ പൂതംകുറ്റിയിലെ വീട്ടിൽ ഒത്തുകൂടിയിട്ടുള്ളതായി അവർ വെളിപ്പെടുത്തി.
തുടർന്ന് പൂതംകുറ്റിയിലെ വീട്ടിൽ പൊലീസ് നാടകീയമായെത്തി രണ്ട് പേരെയും പിടികൂടുകയായിരുന്നു. ദേശീയപാതയിലൂടെ പണവുമായി വരുന്ന വാഹനം തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തിയോ, ആക്രമിച്ചോ പണം തട്ടിയെടുക്കാനായിരുന്നു സംഘം പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവർ നേരത്തെ ഇത്തരം കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.
ആലുവ ഡിവൈ.എസ്.പി എൻ. ബാബു കുട്ടന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ നെടുമ്പാശ്ശേരി സ്റ്റേഷൻ ഇൻസ്‌പെക്‌ടർ ബി.കെ. അരുൺ, എസ്.ഐമാരായ നെൽസൺ, അഖിൽ സെബാസ്റ്റ്യൻ, എ.എസ്.ഐ ഇഗ്‌നീഷ്യസ്, എസ്.സി.പി.ഒമാരായ ലിൽസൺ, എബി സുരേന്ദ്രൻ, സി.പി.ഒ അജിത തിലകൻ എന്നിവരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.