സ്വന്തം സ്ഥാനാര്‍ഥിയെ രംഗത്തിറക്കുമെന്ന് ബ്രദര്‍ഹുഡ്

കൈറോ: ഈജിപ്തിൽ അധികാരത്തിൽ സ്വാധീനമുറപ്പിക്കാൻ സൈന്യം പിന്നാമ്പുറ രാഷ്ട്രീയം പയറ്റുന്ന സാഹചര്യത്തിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാ൪ഥിയെ രംഗത്തിറക്കാൻ മുസ്ലിം ബ്രദ൪ഹുഡ് തീരുമാനിച്ചു. പൊതുസ്ഥാനാ൪ഥിയെ കണ്ടെത്തി പിന്തുണ പ്രഖ്യാപിക്കാനായിരുന്നു ബ്രദ൪ഹുഡിൻെറ ആദ്യ തീരുമാനം. എന്നാൽ, ബ്രദ൪ഹുഡ് പൊതുസ്ഥാനാ൪ഥിയാക്കാൻ കണ്ടെത്തിയ പ്രമുഖരെ ഓരോരുത്തരെയായി സമ്മ൪ദതന്ത്രം വഴി സൈനിക കൗൺസിൽ പിന്തിരിപ്പിച്ച പശ്ചാത്തലത്തിൽ സ്വന്തം സ്ഥാനാ൪ഥിയെ രംഗത്തിറക്കി പ്രസിഡൻറ് തെരഞ്ഞെടുപ്പിനെ നേരിടാൻ പാ൪ട്ടി തയാറാവുകയായിരുന്നു. ബ്രദ൪ഹുഡ് ജനറൽ സെക്രട്ടറി മഹ്മൂദ് ഹുസൈനാണ് എ.എഫ്.പിക്ക് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വിശദീകരിച്ചത്.
പ്രസിഡൻറ് ഹുസ്നി മുബാറക് നിഷ്കാസിതനായ ശേഷം നടന്ന സ്വതന്ത്ര തെരഞ്ഞെടുപ്പിൽ പാ൪ലമെൻറിലെ ഏറ്റവും വലിയ കക്ഷിയായി ഉയ൪ന്ന മുസ്ലിം ബ്രദ൪ഹുഡിന് വിപുലമായ ജനകീയാടിത്തറയുണ്ട്. എന്നാൽ, സൈനിക കൗൺസിൽ നിയമിച്ച മന്ത്രിസഭയിൽ അഴിച്ചുപണി നടത്താനുള്ള ബ്രദ൪ഹുഡിൻെറ നീക്കം പരാജയപ്പെടുകയാണുണ്ടായത്. ബ്രദ൪ഹുഡിൻെറ സ്വാധീനവലയം വിപുലമാകാതിരിക്കുന്നതിനുള്ള കരുനീക്കങ്ങൾ സൈനിക കൗൺസിൽ കൗശലപൂ൪വം പ്രയോഗിക്കുന്നതായാണ് റിപ്പോ൪ട്ടുകൾ നൽകുന്ന സൂചന.
പാ൪ട്ടി നേതൃത്വവുമായി ആലോചിക്കാതെ സ്വന്തം നിലയിൽ പ്രസിഡൻറ് സ്ഥാനാ൪ഥിത്വം പ്രഖ്യാപിച്ച രണ്ട് സീനിയ൪ നേതാക്കളെ ബ്രദ൪ഹുഡ് ഈയിടെ പുറത്താക്കിയിരുന്നു. പാ൪ട്ടിയുടെ ഡെപ്യൂട്ടി ചെയ൪മാൻ ഖൈറത്ത് അൽശാത്വി൪ ആയിരിക്കും ബ്രദ൪ഹുഡിൻെറ പ്രസിഡൻറ് സ്ഥാനാ൪ഥിയെന്നാണ് ഈജിപ്ഷ്യൻ മാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭ്യൂഹം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.