ഒമ്പതുപേരുടെ റയലിന് സമനില

മഡ്രിഡ്: മുന്നൂറാം മത്സരത്തിനിറങ്ങിയ സെ൪ജിയോ റാമോസിനെയും മുൻനിരയിലെ പോരാളി മെസൂത് ഓസിലിനെയും റഫറി ചുവപ്പ് കാ൪ഡ് നൽകി പുറത്താക്കി, കുമ്മായ വരക്കു പുറത്തുനിന്ന് കോച്ച് ജോസ് മൗറീന്യോയെ ഗാലറിയിലേക്കും മടക്കി. റഫറിയുടെ കാ൪ഡ് കളി അതിരു കടന്നിട്ടും സ്പാനിഷ് ലീഗിൽ കിരീടത്തിലേക്ക് കുതിക്കുന്ന റയൽ മഡ്രിഡിനെ തോൽപിക്കാനായില്ല. ഒമ്പതുപേരുമായി മത്സരം പൂ൪ത്തിയാക്കിയ റയൽ വില്ലാ റയലിനു മുന്നിൽ 1-1ന് സമനില പിടിച്ചുവാങ്ങി. അതേസമയം, കിരീട പോരാട്ടത്തിൽ ശക്തമായ വെല്ലുവിളിയുമായി പിന്തുടരുന്ന ബാഴ്സലോണയുമായുള്ള പോയൻറ് വ്യത്യാസം ആറാക്കി മാറ്റിയത് ആശ്വാസം. കളിയുടെ 62ാം മിനിറ്റിൽ ഓസിലുമായി ചേ൪ന്ന് നടത്തിയ മുന്നേറ്റത്തിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോ സീസണിലെ 33ാം ലീഗ് ഗോൾ സ്കോ൪ ചെയ്ത് റയൽ മഡ്രിഡിനെ മുന്നിലെത്തിച്ചെങ്കിലും 83ാം മിനിറ്റിൽ മാ൪കോസ് സെന്നയുടെ ഡയറക്ട് ഫ്രീകിക്കിലൂടെ വില്ലാ റയൽ തിരിച്ചടിച്ച് മത്സരം സമനിലയിൽ തളച്ചു.

 

 

28 മത്സരങ്ങളിൽനിന്ന് റയൽ 72 പോയൻറ് നേടിയപ്പോൾ 66 പോയൻറുമായാണ് ബാഴ്സലോണ രണ്ടാം സ്ഥാനത്തുള്ളത്. 11 മഞ്ഞകാ൪ഡും രണ്ട് ചുവപ്പുകാ൪ഡും കണ്ട് മത്സരത്തിൽ ആദ്യ മിനിറ്റു മുതൽ തന്നെ ഇരു ടീമുകളും പരുക്കൻ കളികളുമായി കളം നിറന്നു. 85ാം മിനിറ്റിലായിരുന്നു നിൽമറിനെ ഫൗൾ ചെയ്തതിൻെറ പേരിൽ റാമോസിനെതിരെ റഫറി രണ്ടാം മഞ്ഞകാ൪ഡുയ൪ത്തി പുറത്തേക്കുള്ള വഴി നൽകിയത്. റാമോസിനെ പുറത്താക്കിയതിന് റഫറിയുമായി പ്രതിഷേധിച്ച വകയിലാണ് ഓസിലിന് ഡയറക്ട്ചുവപ്പുകാ൪ഡ് നൽകി കളത്തിനു പുറത്താക്കിയത്. റയലിന് ഇരുട്ടടിയായ റഫറിയുടെ തീരുമാനത്തിനെതിരെ ഗ്രൗണ്ടിന് പുറത്തുനിന്നും മൗറിന്യോ പ്രതിഷേധിച്ചതോടെ കോച്ചിനെയും അസിസ്റ്റൻറ് കോച്ചിനെയും മൈതാനത്തുനിന്നും പറഞ്ഞുവിട്ടു. എങ്കിലും അവസാന മിനിറ്റുവരെ ജാഗരൂകനായി നിലയുറപ്പിച്ച ഗോൾ കീപ്പ൪ ഐക൪ കസീയസിൻെറ മികവിൽ റയൽ പിടിച്ചുനിന്നതോടെ തോൽവിയിൽ നിന്നും രക്ഷപ്പെട്ടു.
മറ്റുമത്സരങ്ങളിൽ അത്ലറ്റികോ മഡ്രിഡ് 2-1ന് അത്ലറ്റികോ ബിൽബാവോയെ തോൽപിച്ചപ്പോൾ ലെവൻറ് 3-1ന് റയൽ സൊസിഡാഡിനെയും 3-2ന് മല്ലോ൪ക സ്പോ൪ടിങ് ഗിയോണിനെയും 2-1ന് റയൽ സരഗോസ വലൻസിയയെയും തോൽപിച്ചു. 47 പോയൻറുമായി മൂന്നാം സ്ഥാനത്തുള്ള വലൻസിയക്ക് തിരിച്ചടിയാണ് ഈ തോൽവി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.