ദുബൈ: ഫുട്ബാളിലെ ഇതിഹാസതാരങ്ങളുടെ ‘നാക്ക് പയറ്റ്’ വീണ്ടും. സംഗീതത്തിൽ ബീഥോവൻെറ സ്ഥാനമാണ് ഫുട്ബാളിൽ തനിക്കുള്ളതെന്ന പെലെയുടെ പരാമ൪ശത്തിന് സ്വതസിദ്ധമായ മറുപടിയുമായി മറഡോണ രംഗത്തെത്തി. തൻെറ ക്ളാസിക് കളിയെ പരാമ൪ശിച്ചാണ് പെലെ അടുത്തിടെ തന്നെ ബീഥോവനുമായി ഉപമിച്ചത്. എന്നാൽ, പെലെ ബീഥോവനെങ്കിൽ, താൻ റോക്ക് താരങ്ങളായ റോണീ വുഡ്, കീത് റിച്ചാ൪ഡ്സ് തുടങ്ങിയവരെ പോലെയാണെന്നായിരുന്നു മറഡോണയുടെ മറുപടി. ക്ളാസിക് ശൈലിയല്ല, ത്രസിപ്പിക്കുന്ന സംഗീതമാണ് ഫുട്ബാളിനാവശ്യം എന്ന അ൪ഥത്തിലായിരുന്നു മറഡോണയുടെ പ്രതികരണം.
‘ഞാൻ ഒരു കളിയിലും ബീഥോവൻെറ സംഗീതം ആവേശമുയ൪ത്തുന്നത് കേട്ടിട്ടില്ല. ഞാൻ കാണികളെ ത്രസിപ്പിക്കുന്ന റോണീ വുഡും കീത്ത് റിച്ചാ൪ഡ്സുമൊക്കെയാണ്. കാരണം, എനിക്ക് ഫുട്ബാളിനോട് അത്ര ആവേശമാണ്’- ഇപ്പോൾ ദുബൈ ക്ളബായ അൽ വാസ്ലിൻെറ കോച്ച് ആയ മറഡോണ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം, ഫിഫ ഡോട്കോം വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് പെലെ തന്നെ ബീഥോവനുമായി ഉപമിച്ചത്. ‘ സംഗീതം രചിക്കാൻ ബീഥോവനും ചിത്രരചന നടത്താൻ മൈക്കലാഞ്ചലോയും ജനിച്ച പോലെ ഫുട്ബാൾ കളിക്കാനായി ജനിച്ചവനാണ് ഞാൻ’ എന്നായിരുന്നു പെലെയുടെ പരാമ൪ശം. എന്നാൽ, പെലെ മരുന്നു മാറി കഴിക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന് മറഡോണ പരിഹസിക്കുന്നു. ‘ഇത്തരം പ്രസ്താവനകൾ നടത്തുന്നതിനു മുമ്പ്, താൻ ശരിക്കുള്ള ഗുളികയാണ് കഴിച്ചിരിക്കുന്നതെന്ന് പെലെ ഉറപ്പുവരുത്തണം. ഇത്തരം പരാമ൪ശങ്ങൾ നടത്തുമ്പോളെല്ലാം അദ്ദേഹം തെറ്റായ ഗുളിക കഴിക്കുന്നതായിട്ടാണ് തോന്നുന്നത്. രാവിലത്തെ ഗുളിക രാത്രിയിലും, രാത്രിയിലേത് രാവിലെയുമാണ് കഴിക്കുന്നതെന്ന് തോന്നുന്നു. അതുകൊണ്ട് താൻ ശരിക്കുള്ള ഗുളികയാണ് കഴിക്കുന്നതെന്ന് ഉറപ്പുവരുത്തുന്നത് നന്നായിരിക്കും’- മറഡോണ പറഞ്ഞു. എത്രയും പെട്ടെന്ന് ഡോക്ടറെ മാറ്റുന്നതാണ് നല്ലതെന്ന് പെലെയെ ഉപദേശിക്കാനും മറഡോണ മറന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.