ന്യൂഡല്‍ഹി: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് രോഗിയായ ഉമ്മയെ കാണാന്‍ കേരളത്തിലേക്ക് വരാന്‍ സുപ്രീംകോടതി അനുമതി. ബംഗളൂരു സ്ഫോടനക്കേസിന്‍െറ വിചാരണ ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. വിചാരണ കരുതിക്കൂട്ടി നീട്ടിക്കൊണ്ടുപോവുകയാണെന്നും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും കാണിച്ച് മഅ്ദനി നല്‍കിയ അപേക്ഷ ശരിവെച്ച ജസ്റ്റിസ് ബോബ്ഡേ, അശോക് ഭൂഷന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച്, വിചാരണകോടതിയില്‍ ദിവസേന ഹാജരാവുന്നതില്‍നിന്നും ഇളവുനല്‍കി. മഅ്ദനിയുടെ സാന്നിധ്യം ആവശ്യമുള്ള ദിവസങ്ങളില്‍മാത്രം ഹാജരായാല്‍ മതിയെന്നും എന്നുവേണമെന്ന് വിചാരണകോടതിക്കു തീരുമാനിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. മഅ്ദനിയില്ലാത്ത ദിവസങ്ങളില്‍ അദ്ദേഹത്തിന്‍െറ അഭിഭാഷകന്‍ ഹാജറായാല്‍ മതിയാവും.
കടുത്ത പ്രമേഹരോഗബാധിതനായ മഅ്ദനി ബംഗളൂരു വിട്ടുപോവില്ളെന്ന വ്യവസ്ഥയോടെ ജാമ്യത്തിലാണിപ്പോള്‍. അസുഖബാധിതനാകയാല്‍ കേസ് വിചാരണ നടക്കുന്ന ദിവസങ്ങളിലെല്ലാം കോടതിയില്‍ എത്തേണ്ടിവരുന്നത് കടുത്ത പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്ന് മഅ്ദനിക്കുവേണ്ടി ഹാജരായ അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, ഹാരിസ് ബീരാന്‍ എന്നിവരുടെ വാദം കണക്കിലെടുത്താണ് ഇളവ്.
ഉമ്മയെ കാണാന്‍ നാട്ടില്‍വരാന്‍ അനുമതിനല്‍കിയ കോടതി അനുമതി എത്ര ദിവസത്തേക്കെന്ന കാര്യത്തിലെ തീരുമാനവും വിചാരണകോടതിക്ക് വിട്ടു. കര്‍ണാടക പൊലീസിന്‍െറ കാവലോടെ കേരളത്തിലേക്ക് വരാം. ഉമ്മയുടെ രോഗവിവരം കോടതിയില്‍ അറിയിക്കണം.
സ്വാധീനമുള്ള രാഷ്ട്രീയ നേതാവായ മഅ്ദനി കേരളത്തില്‍ പോയാല്‍ സാക്ഷികളെ സ്വാധീനിച്ചേക്കുമെന്ന് കര്‍ണാടകത്തിനുവേണ്ടി ഹാജരായ അഡ്വ. രാജുരാമചന്ദ്രന്‍െറ വാദം കോടതി തള്ളി.ബംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ട ഒമ്പതു കേസുകളും ഒന്നിച്ചു വിചാരണ നടത്തണമെന്ന മഅ്ദനിയുടെ ആവശ്യത്തില്‍ സുപ്രീംകോടതി തീരുമാനമെടുത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.