മേഘാലയ സര്‍ക്കാറിനെ ബി.ജെ.പി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി കോണ്‍ഗ്രസ് ആരോപണം

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിന് പിന്നാലെ മേഘാലയിലെ സര്‍ക്കാറിനേയും ബി.ജെ.പി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി കോണ്‍ഗ്രസിന്‍െറ ആരോപണം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച അടിയന്തര സന്ദേശത്തിലാണ് മേഘാലയ കോണ്‍ഗ്രസ് ഇക്കാര്യം സൂചിപ്പിച്ചത്.  പ്രധാനമന്ത്രി നരേന്ദ്ര മോഡി ഞായറാഴ്ച്ച മേഘാലയ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കമാന്‍റിന് കോണ്‍ഗ്രസ് നേതൃത്ത്വം കത്ത് നല്‍കിയത്.

 ഉത്തരാഖണ്ഡിലും അരുണാചല്‍പ്രദേശിലും വിമത നേതാക്കളെ സ്വാധീനിച്ചും കേന്ദ്ര ഭരണം ഉപയോഗിച്ചും ബി.ജെ.പി കോണ്‍ഗ്രസ് സര്‍ക്കാറുകളെ അട്ടിമറിച്ചിരുന്നു. എന്നാല്‍ സുപ്രീം കോടതിയുടെ ഇടപെടലിലൂടെ ഉത്തരാഖണ്ഡിലെ ഭരണം തിരിച്ച് പിടിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. മുഖ്യമന്ത്രി മുകുള്‍ സാംഗ്മയുടെ മുഖ്യ ശത്രു പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഡിഡി ലപാംഗുമായി രാം മാധവ് ചര്‍ച്ച നടത്തിയിട്ടുണ്ട്.

അതിനാല്‍ കേന്ദ്ര നേതൃത്ത്വം  ഉടന്‍ ഇടപെടണമെന്നും കത്തില്‍ പറയുന്നു. കത്ത് ലഭിച്ച കാര്യം കോണ്‍ഗ്രസ് ദേശീയ നേതൃത്ത്വം  സ്ഥിരീകരിച്ചിട്ടുണ്ട്. അസമില്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ആധിപത്യം ഉറപ്പിക്കാനാണ് മേഘാലയിലൂടെ ബി.ജെ.പി ശ്രമിക്കുന്നത്.

മുഖ്യമന്ത്രി മുകുള്‍ സാംഗ്മക്കെതിരായ വിമത പ്രവര്‍ത്തനങ്ങള്‍ നേരത്തെ തന്നെ സംസ്ഥാനത്ത് ശക്തമാണ്. ഈ സാഹചര്യം മുതലെടുക്കാനാണ് ബി.ജെ.പിയുടെ ശ്രമം.എന്നാല്‍ വിമത നേതാക്കളമായി ചര്‍ച്ച നടത്തിയെന്ന കാര്യം ബി.ജെ.പിയുടെ ദേശീയ സെക്രട്ടറി രാം മാധവ് നിഷേധിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.