പാട്ന: ബി.എസ്.പി അധ്യക്ഷ മായാവതിക്കെതിരെ മോശം പരാമര്‍ശം നടത്തിയ എം.പി ദയാശങ്കര്‍ സിങ്ങിനെ പൊലീസ് അറസ്റ്റു ചെയ്തു. ഒളിവില്‍ പോയ ദയാശങ്കറിനെ ബിഹാറിലെ ബക്സറില്‍ നിന്നുമാണ് പിടികൂടിയത്.
മായവതിയെ ലൈംഗികതൊഴിലാളിയോട് താരതമ്യപ്പെടുത്തിയ ദയാശങ്കര്‍ സിങ്ങിനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ലഖ്നോവിലും ഡല്‍ഹിയിലും വന്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. ഇതെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.
ദലിത് അവഹേളനം, സ്ത്രീകളെ അപമാനിക്കല്‍, സാമുദായിക ധ്രുവീകരണം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് ദയാശങ്കറിനെതിരെ നല്‍കിയ പരാതിയില്‍ ഹസ്രത്ഗഞ്ച് പൊലീസ് കേസെടുത്തിരുന്നു. സിങ്ങിന്‍റെ ബാലിലയിലുള്ള വസതിയിലും ഖോരക്പൂര്‍, ലക്നോ, അസംഗഡ് തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തത്തൊനായിരുന്നില്ല.
ഒളിവില്‍ പോയ സിങ് ഝാര്‍ഖണ്ഡിലെ പ്രാദേശിക നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ശനിയാഴ്ച പുറത്തുവന്നിരുന്നു. ദിയോഗറിലെ പ്രസിദ്ധ ശിവ ക്ഷേത്രത്തില്‍ ബി.ജെ.പിയുടെ പ്രാദേശിക നേതാക്കള്‍ക്കൊപ്പം സന്ദര്‍ശനം നടത്തുന്ന ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി പുറത്തുവന്നത്.
അപകീര്‍ത്തി കേസില്‍ പൊലീസ് തെരയുന്ന എം.പി, ബി.ജെ.പി ഭരിക്കുന്ന ഝാര്‍ഖണ്ഡിലൂടെ സ്വതന്ത്രനായി നടക്കുകയാണെന്ന് ആര്‍.ജെ.ഡി നേതാവ് റാബ്രി ദേവി പ്രതികരിച്ചിരുന്നു.
ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ പുതിയ വൈസ് പ്രസിഡന്‍റ് ആയി നിയമിതനായ ശങ്കര്‍ സിങ് തനിക്ക് ലഭിച്ച സ്വീകരണ പരിപാടിക്കിടെയാണ് വിവാദ പ്രസ്താവന നടത്തിയത്. 'മായാവതി ടിക്കറ്റ് വില്‍ക്കുകയാണ്. കോടികളുമായി ചെന്നാല്‍ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കുകയാണ് അവര്‍ ചെയ്യന്നത്. മായാവതിയുടെ സ്വഭാവം വേശ്യയുടെ നിലവാരത്തേക്കാള്‍ അധ:പതിച്ചിരിക്കുന്നുവെന്നായിരുന്നു ബി.ജെ.പി നേതാവിന്‍റെ പ്രസ്താവന.
വിവാദപ്രസ്താവനയെ തുടര്‍ന്ന് ബി.ജെ.പി ദയാശങ്കറിനെ പാര്‍ട്ടി പദവികളില്‍ നിന്നും ആറ് വര്‍ഷത്തേക്ക് പുറത്താക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.