ന്യൂഡൽഹി: തലസ്ഥാന നഗരത്തിൽ കാണാതാകുന്ന പെൺകുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാട്ടി സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ താക്കീതുമായി പൊലീസ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് കാണാതാകുന്നവരുടെ എണ്ണം കുറയുകയാണ് ചെയ്തതെന്ന് ഡൽഹി പൊലീസ് ‘എക്‌സി’ൽ അവകാശപ്പെട്ടു.
പെയ്‌ഡ് പ്രമോഷനെതിരെ കർശന നടപടി ഉണ്ടാകുമെന്നും പരിഭ്രാന്തി സൃഷ്‍ടിച്ച് സാമ്പത്തിക നേട്ടം ഉണ്ടാക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ഡൽഹിയിൽ നിന്ന് പെൺകുട്ടികളെയും സ്ത്രീകളെയും കാണാതാകുന്നുവെന്ന സമൂഹ മാധ്യമ പ്രചാരണങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് നിഷേധവുമായി രംഗത്തുവന്നത്.
പൊലീസിന്‍റെ കണക്കനുസരിച്ച് ഈ വർഷം ജനുവരി ആദ്യത്തെ രണ്ടാഴ്ചക്കകം ആകെ 807 പേരെയാണ് കാണാതായത്. പ്രതിദിനം ശരാശരി 54 പേർ. ഇവരിൽ 509 പേർ സ്ത്രീകളും പെൺകുട്ടികളും 298 പേർ പുരുഷന്മാരാണ്. 191 പേർ പ്രായപൂർത്തി ആകാത്തവരും 616 പേർ മുതിർന്നവരുമാണ്. കഴിഞ്ഞ വർഷങ്ങളിൽ ഇതേ കാലയളവിലെ എണ്ണത്തെ അപേക്ഷിച്ച് ഇത് കുറവാണ്.
കാണാതാകുന്നവരുടെ റിപ്പോർട്ടുകളിൽ ഹ്രസ്വ കാലയളവിലേക്ക് മാറിനിൽക്കുന്നവരും സമ്പർക്കം നഷ്‍ടപ്പെട്ടവരും ഉൾപ്പെടുന്നുണ്ടെന്നും, അതൊന്നും ദീർഘകാല തിരോധാനമല്ലെന്നും പൊലീസ് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.