ന്യൂഡൽഹി: ഡൽഹി കലാപത്തിനിടെ 23കാരനായ ഫൈസാന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ രണ്ട് പൊലീസുകാർക്ക് കോടതി സമൻസ്. ഹെഡ് കോൺസ്റ്റബ്ൾ രവീന്ദർ കുമാർ, കോൺസ്റ്റബ്ൾ പവൻ യാദവ് എന്നിവർക്കാണ് കുറ്റം ചെയ്തതിന് മതിയായ തെളിവുകളുണ്ടെന്ന് വ്യക്തമാക്കി ഡൽഹി കോടതി അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മയങ്ക് ഗോയൽ ഫെബ്രുവരി 24ന് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയിച്ചത്.
കേസിൽ ഇരുവർക്കുമെതിരെ സി.ബി.ഐ അടുത്തിടെ കുറ്റപത്രം സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കലാപത്തിൽ പരിക്കേറ്റ് റോഡില്‍ കിടന്ന ഫൈസാൻ ഉൾപ്പെടെ അഞ്ചുപേരെ പൊലീസ് ലാത്തികൊണ്ട് അടിക്കുന്നതിന്റെയും നിര്‍ബന്ധിച്ച് ദേശീയഗാനം ചൊല്ലിക്കുന്നതിന്റേയും വിഡിയോ നേരത്തേ പുറത്തുവന്നിരുന്നു.
പൊലീസുകാർ ഫൈസാനെ ക്രൂരമായി മർദിക്കുകയും തുടർന്ന് ജ്യോതി നഗർ സ്റ്റേഷനിൽ അനധികൃതമായി തടങ്കലിൽ വെക്കുകയും വൈദ്യസഹായം നിഷേധിച്ചെന്നും ഇത് മരണത്തിന് കാരണമായെന്നും ചൂണ്ടിക്കാട്ടി മാതാവ് നൽകിയ ഹരജിയിൽ കോടതി നിർദേശപ്രകാരമാണ് കേസ് സി.ബി.ഐ അന്വേഷിച്ചത്.
ഡൽഹി പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി 2024ൽ ഡൽഹി ഹൈകോടതി കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു. സംഭവം വിദ്വേഷ കുറ്റകൃത്യത്തിന്റെ വിഭാഗത്തിൽപ്പെടുന്നുവെന്നും ഫൈസാനെ ആക്രമിച്ചതായി സംശയിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ ഒഴിവാക്കിയെന്നും നിരീക്ഷിച്ച ഹൈകോടതി, നിയമത്തിന്റെ സംരക്ഷകരായി പ്രവർത്തിക്കാൻ ചുമതലപ്പെടുത്തിയവർ മതവിദ്വേഷ മനോഭാവത്താൽ നയിക്കപ്പെട്ടതായി തോന്നുന്നുവെന്നും കേസ് സി.ബി.ഐക്ക് വിട്ട് അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.