ദലിത് പ്രക്ഷോഭം: രണ്ടാംദിനവും ഗുജറാത്ത് സ്തംഭിച്ചു

അഹ്മദാബാദ്: ചത്ത പശുവിന്‍െറ തോലെടുക്കുന്നതിനിടെ യുവാക്കള്‍ ക്രൂരമര്‍ദനത്തിനിരയായ സംഭവത്തില്‍ പ്രതിഷേധിച്ച് ദലിത് സംഘടനകള്‍ ആഹ്വാനംചെയ്ത ബന്ദ് രണ്ടാംദിവസവും ഗുജറാത്തിനെ നിശ്ചലമാക്കി. ആക്രമണം നടത്തിയ ഗോ രക്ഷാസമിതിയെ നിരോധിക്കണമെന്ന് ദലിത്, മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പലയിടത്തും വിദ്യാഭ്യാസ് സ്ഥാപനങ്ങളും കടകളും അടഞ്ഞുകിടക്കുകയാണ്. സൗരാഷ്ട്ര മേഖലയിലടക്കം പലയിടത്തും ഗതാഗതം സ്തംഭിച്ചു.

സൂറത്ത്-മുംബൈ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. പ്രധാന ഹൈവേകളില്‍ ഉപരോധം തുടരുകയാണ്. ധോല്‍കയില്‍ പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സബ് ഡിവിഷനല്‍ മജിസ്ട്രേറ്റിന്‍െറ ഓഫിസിലേക്കുനടന്ന മാര്‍ച്ചിനിടെയായിരുന്നു സംഘര്‍ഷം. പലയിടത്തും ദലിത് റാലികള്‍ക്കുനേരെ ലാത്തിച്ചാര്‍ജുണ്ടായി. ലിംബ്ദി ടൗണിലെ വി.എച്ച്.പി ഓഫിസ് പ്രതിഷേധക്കാര്‍ ആക്രമിച്ചു.

സംഭവത്തെക്കുറിച്ച് സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്ന് ദലിത് എന്‍.ജി.ഒ നവ്സര്‍ജന്‍ ആവശ്യപ്പെട്ടു. ആക്രമണത്തിനെതിരെ നടപടിയെടുക്കാത്തതിന് ഉന പൊലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണം. സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ പൊലീസുകാരും ഗ്രാമമുഖ്യനും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണം പരിശോധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

ആക്രമണത്തിന് ഇരയായവര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ജമാഅത്തെ ഇസ്ലാമി, അഹ്മദാബാദ് മുസ്ലിം യൂത്ത് ഫോറം തുടങ്ങിയ മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടു. ഗോ രക്ഷാസമിതിയെ നിരോധിക്കണമെന്നും ഇവരുടെ സ്വത്ത് കണ്ടുകെട്ടണമെന്നും ആവശ്യപ്പെട്ട് അഹ്മദാബാദ് മുസ്ലിം യൂത്ത് ഫോറം കലക്ടര്‍ക്ക് നിവേദനം നല്‍കി.
പശുക്കളുടെ സംരക്ഷണം ഇത്തരം സ്വകാര്യ സംഘങ്ങളെ ഏല്‍പിക്കരുതെന്ന് ഫോറം പ്രസിഡന്‍റ് ഷംസാദ് പത്താന്‍ ആവശ്യപ്പെട്ടു. ജൂലൈ 11ന് ഗിര്‍ സോംനാഥ് ജില്ലയിലെ ഉന ഗ്രാമത്തിലാണ് ചത്ത പശുവിന്‍െറ തോലെടുക്കുന്നതിനിടെ യുവാക്കള്‍ക്കുനേരെ ആക്രമണമുണ്ടായത്. സംഭവത്തത്തെുടര്‍ന്ന്  ദലിത് പ്രക്ഷോഭം സംസ്ഥാനമൊട്ടാകെ പടരുകയായിരുന്നു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.