ന്യൂഡല്‍ഹി: കാര്യക്ഷമത വര്‍ധിപ്പിക്കാനെന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്താന്‍പോകുന്ന മന്ത്രിസഭാ പുന$സംഘടന നനഞ്ഞ പടക്കമായേക്കും. കാര്യക്ഷമത കുറഞ്ഞവരെയും 75 കടന്നവരെയും പുറന്തള്ളുക, പ്രവര്‍ത്തന മികവ് കാട്ടിയവര്‍ക്ക് പ്രമോഷന്‍, മെച്ചപ്പെട്ട മേഖലാ പ്രാതിനിധ്യം എന്നിവയെല്ലാം ഉന്നംവെച്ചാണ് മുന്നൊരുക്കം. എന്നാല്‍, പല കാരണങ്ങളാല്‍ വിപുല അഴിച്ചുപണി നടക്കാനിടയില്ല.
മന്ത്രിമാരുടെ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനം പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ച് വിലയിരുത്തിയെന്ന വാര്‍ത്ത പ്രചരിക്കുന്നുണ്ട്. മോശക്കാരെ മന്ത്രിസഭയില്‍ വെച്ചുകൊണ്ടിരിക്കാന്‍ പ്രധാനമന്ത്രി താല്‍പര്യപ്പെടുന്നില്ലത്രെ. മന്ത്രിസഭയുടെ ഊര്‍ജസ്വലത പെരുപ്പിച്ചുകാട്ടാനും മോശക്കാരെ ഒഴിവാക്കുന്നുവെന്ന സന്ദേശം പരത്താനുമുള്ള അവസരവും ബോധപൂര്‍വം സൃഷ്ടിക്കപ്പെടുന്നു. മന്ത്രിസഭാ പുന$സംഘടന നടത്തുന്നത് പ്രധാനമന്ത്രിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള അവസരമാക്കാന്‍ ബോധപൂര്‍വ ശ്രമമാണ് നടക്കുന്നത്.
മന്ത്രിസഭാംഗങ്ങളില്‍ ബഹുഭൂരിപക്ഷത്തിന്‍െറയും പ്രവര്‍ത്തനം തൃപ്തികരമല്ല. അതേസമയം, പാര്‍ട്ടിയില്‍നിന്ന് ഭരണത്തിലേക്കു കൊണ്ടുവരാന്‍ യോഗ്യരായവരെ കണ്ടത്തൊന്‍ കഴിയുന്നില്ല. അതുകൊണ്ട് ഒഴിവു നികത്താനും മികവിന്‍െറ അടിസ്ഥാനത്തില്‍ വകുപ്പുകള്‍ ഏല്‍പിച്ചുകൊടുക്കാനും കഴിയുന്നില്ല.
ആഭ്യന്തരം, പ്രതിരോധം, ധനകാര്യം, വിദേശകാര്യ വകുപ്പുകളില്‍ മാറ്റമുണ്ടാവില്ല. ഗതാഗതം, ഊര്‍ജം വകുപ്പുകള്‍ കൈകാര്യംചെയ്യുന്ന മന്ത്രിമാരാണ് പൊതുവെ സര്‍ക്കാര്‍ അജണ്ട മെച്ചപ്പെട്ട നിലയില്‍ മുന്നോട്ടുനീക്കുന്നത്. ഇതില്‍ ഊര്‍ജമന്ത്രി പിയൂഷ് ഗോയലിന് ധനകാര്യം കൊടുക്കാനും മനോഹര്‍ പരീകറെ ഗോവയിലേക്ക് നിയോഗിച്ച് പ്രതിരോധം അരുണ്‍ ജെയ്റ്റ്ലിക്ക് കൊടുക്കാനും ചര്‍ച്ചയുണ്ടെങ്കിലും അതും നടക്കാനിടയില്ല.
പാര്‍ലമെന്‍റ് സമ്മേളനം ഈ മാസം 18ന് തുടങ്ങുകയാണ്. പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങുന്നതിനു തൊട്ടുമുമ്പ് പ്രധാന വകുപ്പുകളില്‍ മാറ്റംവരുത്തിയാല്‍, സഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ മന്ത്രിമാര്‍ വിഷമിക്കും. വകുപ്പില്‍ പരിചയമില്ലാതെ പാര്‍ലമെന്‍റിനെ സമീപിക്കാന്‍ വയ്യ. ഇതിന് സാവകാശം ആവശ്യമായതിനാല്‍ പ്രധാന വകുപ്പില്‍ മാറ്റം പ്രയാസമാണ്. യു.പിയിലും പഞ്ചാബിലും അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കേ, പ്രാദേശിക സന്തുലനം മാറ്റിമറിക്കാനും പ്രയാസമുണ്ട്. 75 വയസ്സു കഴിഞ്ഞതിന്‍െറ പേരില്‍ നജ്മ ഹിബത്തുല്ലയെ ഒഴിവാക്കി ന്യൂനപക്ഷം മുഖ്താര്‍ അബ്ബാസ് നഖ്വിക്ക് നല്‍കിയേക്കാമെങ്കിലും അതില്‍ കൂടുതല്‍ പ്രായമുള്ള കല്‍രാജ് മിശ്രയെ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കാനാവില്ല. യു.പിയില്‍ നിര്‍ണായക വോട്ടുള്ള ബ്രാഹ്മണര്‍ക്കിടയില്‍നിന്നുള്ള പ്രതിനിധിയാണ് കല്‍രാജ്.
പ്രവര്‍ത്തന മികവില്ലാത്ത നിയമമന്ത്രി സദാനന്ദ ഗൗഡയെ ഒഴിവാക്കാന്‍ ഉദ്ദേശിച്ചെങ്കിലും കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പു വരാനിരിക്കേ, അങ്ങോട്ട് നിയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. യെദിയൂരപ്പയും സദാനന്ദ ഗൗഡയും തമ്മില്‍ ചേരില്ല. തെരഞ്ഞെടുപ്പു വേളയില്‍ പാരപ്രയോഗങ്ങള്‍ക്കാണ് സ്ഥാനമാറ്റം വഴിവെക്കുക. യു.പിയില്‍നിന്ന് ചിലരെക്കൂടി ഉള്‍പ്പെടുത്തി, അസം മുഖ്യമന്ത്രിയായി സര്‍ബാനന്ദ സൊനേവാള്‍ പോയതടക്കമുള്ള ഒഴിവുകള്‍ നികത്തുന്നതില്‍ പുന$സംഘടന ഒതുങ്ങാന്‍ സാധ്യതയേറെ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.