അഭിഭാഷകരില്‍നിന്ന് ജഡ്ജി നിയമനം: കൊളീജിയം നിലപാടിന് കേന്ദ്രം വഴങ്ങി

ന്യൂഡല്‍ഹി: നിയമവിദഗ്ധരില്‍നിന്നും അഭിഭാഷകരില്‍നിന്നും സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാവുന്നവരുടെ എണ്ണം പരമാവധി മൂന്നുവരെയാകാമെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ അയവ്. ഈ രീതിയില്‍ നിയമിക്കപ്പെടാവുന്നവരുടെ എണ്ണം പരിമിതപ്പെടുത്താന്‍ പാടില്ളെന്ന സുപ്രീംകോടതി  കൊളീജിയത്തിന്‍െറ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. സുപ്രീംകോടതിയിലെയും 24 ഹൈകോടതികളിലെയും  ഉന്നത നിയമനങ്ങള്‍ സംബന്ധിച്ച നടപടിക്രമങ്ങളുടെ പുതുക്കിയ ധാരണപത്രത്തിലാണ് (എം.ഒ.പി) സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ മാര്‍ച്ചില്‍, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുറിന് അയച്ചുകൊടുത്ത കരടിലാണ് അഭിഭാഷകരില്‍നിന്നും നിയമജ്ഞരില്‍നിന്നും മൂന്നുപേരെവരെ ജഡ്ജിമാരായി നിയമിക്കാമെന്ന് സര്‍ക്കാര്‍ ആദ്യം അറിയിച്ചത്. ഇതാണ് ഇപ്പോള്‍ തിരുത്തിയത്.

സ്ഥാനക്കയറ്റത്തിന് സീനിയോറിറ്റി മുഖ്യമാനദണ്ഡമാക്കാമെന്നും സര്‍ക്കാര്‍ അംഗീകരിച്ചു. നേരത്തേ സീനിയോറിറ്റിക്കൊപ്പം യോഗ്യതയും മാനദണ്ഡമാക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഈ മാസം മൂന്നിന് കേന്ദ്ര സര്‍ക്കാര്‍ ചീഫ് ജസ്റ്റിസിന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം, കൊളീജിയം ശിപാര്‍ശചെയ്യുന്ന ആരെയും  ദേശീയ സുരക്ഷയും പൊതുതാല്‍പര്യവും കണക്കിലെടുത്ത് നിരസിക്കാന്‍ സര്‍ക്കാറിന് അവകാശമുണ്ടായിരിക്കുമെന്ന് എം.ഒ.പിയില്‍ വ്യക്തമാക്കി.

എന്നാല്‍, ജുഡീഷ്യറിയുടെ പ്രവര്‍ത്തനത്തിലുള്ള കൈകടത്തലാണ് ഇതെന്ന് ചൂണ്ടിക്കാട്ടി  കൊളീജിയം  നേരത്തേ തള്ളിക്കളഞ്ഞ നിലപാടാണ് പുതുക്കിയ കരടില്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നിരസിച്ച വ്യക്തിയുടെ പേര് കൊളീജിയം വീണ്ടും ശിപാര്‍ശ ചെയ്യാന്‍ പാടില്ളെന്ന് മാര്‍ച്ചിലെ കരട് റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, പുതുക്കിയ കരടില്‍, ഒരു വ്യക്തിയെ നിയമനത്തില്‍നിന്നൊഴിവാക്കുന്നതിന്‍െറ കാരണം വിശദീകരിക്കുമെന്നും വ്യക്തമാക്കുന്നു. രാജ്യത്ത് നീതിവിതരണ സംവിധാനം താളംതെറ്റിയിരിക്കുകയാണെന്ന് കഴിഞ്ഞ വെള്ളിയാഴ്ച സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. ഹൈകോടതിയില്‍ ചീഫ് ജസ്റ്റിസുമാരെ നിയമിക്കുന്നതിലും ജഡ്ജിമാരുടെ സ്ഥലംമാറ്റത്തിലും സര്‍ക്കാര്‍ തുടരുന്ന അലംഭാവത്തിനെതിരെയും സുപ്രീംകോടതി അതിശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.