പോണ്ടിച്ചേരി: കേന്ദ്ര സർക്കാറിനെ വിമർശിക്കുന്നെന്ന കാരണത്താൽ വിദ്യാർഥി മാഗസിൻ നിരോധിക്കുകയും കത്തിക്കുകയും ചെയ്ത സംഭവത്തിൽ പോണ്ടിച്ചേരി സർവകലാശാലയിൽ പ്രതിഷേധം പുകയുന്നു. രോഹിത് വെമുല ഉൾപ്പെടെ കാമ്പസുകളിൽ ആത്മഹത്യചെയ്ത വിദ്യാർഥികളുടെ ചിത്രങ്ങൾ, കവർ ചിത്രമായി ടിയർഗ്യാസ് ഷെല്ലുകളിൽ പൂക്കൾ വിരിയിച്ച ഫലസ്തീനിലെ ബബീഹ എന്ന പെൺകുട്ടി, കാവിവൽകരിക്കപ്പെട്ട കാമ്പസുകൾ എന്ന പേരിലുള്ള ലേഖനം തുടങ്ങിയ ഭാഗങ്ങൾ ഒഴിവാക്കിയാൽ മാഗസിന് അനുമതി നൽകാമെന്നാണ് സർവകലാശാലാ അധികൃതരുടെ വാദം.
വൈഡർസ്റ്റാൻറ് എന്ന പേരിലുള്ള മാഗിസിനിൽ കേന്ദ്രസർക്കാറിനും രാജ്യത്തിനും വിരുദ്ധമായി എന്തൊക്കെ പരാമർശങ്ങളുണ്ടെന്ന് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം വൈസ് ചാർസലർ അനീസാ ബഷീർഖാനോട് വിശദീകരണം തേടിയിരുന്നു. അതേസമയം രാജ്യത്തിനും ഭരണഘടനക്കുമെതിരായി യാതൊന്നും മാഗസിനില്ലെന്നും ഇത്രയും നാൾ സമൂഹത്തിൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള അഭിപ്രായങ്ങൾ തന്നെയാണ് വിദ്യാർഥികൾ മാഗസിനിൽ അവതരിപ്പിച്ചിട്ടുള്ളതെന്നുമാണ് മാഗസിൻ കമ്മിറ്റിയിലെ വിദ്യാർഥികൾ പറയുന്നത്.
അതിനിടെ സർവകലാശാല നടപടിക്കെതിരെ സ്റ്റുഡൻസ് കൗൺസിൽ നടത്തിയ പ്രതിഷേധ റാലിയിലേക്ക് ഒരു വിഭാഗം വിദ്യാർഥികൾ ബൈക്കോടിച്ച് കയറ്റിയതിനെ തുടർന്ന് ഏതാനും പേർക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നിൽ എ.ബി.വി.പി ആണെന്ന് സ്റ്റുഡൻസ് കൗൺസിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.