ദാദ്രി സംഭവം നിസ്സാരമെന്ന്; ബി.ജെ.പി എം.പിക്കെതിരെ പ്രതിഷേധം

ന്യൂഡല്‍ഹി: ദാദ്രി സംഭവം നിസ്സാരമെന്ന് പറഞ്ഞ ബി.ജെ.പി എം.പിക്കെതിരെ വ്യാപക പ്രതിഷേധം. യു.പിയിലെ ബഗ്പത് ലോക്സഭാ മണ്ഡലത്തില്‍നിന്നുള്ള അംഗം സത്യപാല്‍ സിങ്ങാണ് വിവാദ പ്രസ്താവന നടത്തിയത്.
ദാദ്രി കൊലപാതകം ചെറിയ സംഭവം മാത്രമാണെന്നും നമ്മുടെ  ജനാധിപത്യ സംവിധാനത്തിന് ഇത്തരം സംഭവങ്ങളെ കൈകാര്യം ചെയ്യാന്‍ കഴിവുണ്ടെന്നും മുസ്ലിംകള്‍ അടക്കമുള്ള മറ്റു മതവിശ്വാസികളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കേണ്ടതുണ്ടെന്നുമാണ് എം.പി പറഞ്ഞത്.
സിങ്ങിന്‍െറ പ്രസ്താവനയെ പ്രതിപക്ഷം വിമര്‍ശിച്ചു. മതവിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമമാണ് എം.പിയുടെ പ്രസ്താവനയെന്ന് കോണ്‍ഗ്രസ് വക്താവ് അജോയ് കുമാര്‍ പറഞ്ഞു.
മുംബൈയിലെ മുന്‍ പൊലീസ് കമീഷണര്‍ കൂടിയായ സിങ്ങിന്‍െറ പ്രസ്താവന തന്നെ ഞെട്ടിച്ചുവെന്നും അക്രമത്തിലൂടെ കാര്യങ്ങള്‍ നടത്താനുള്ള ബി.ജെ.പിയുടെ പദ്ധതിയാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും അജോയ് കുമാര്‍ പറഞ്ഞു.
പ്രസ്താവന പിന്‍വലിച്ച് സിങ് മാപ്പു പറയണമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് രാജീവ് റായ് ആവശ്യപ്പെട്ടു. ഗോമാംസം കഴിച്ചുവെന്നാരോപിച്ച് മുസ്ലിം വയോധികനെ അടിച്ചുകൊന്ന സംഭവത്തെ നിസ്സാരവത്കരിച്ച ലോക്സഭാംഗം മാപ്പുപറയണമെന്നും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.