കൊൽക്കത്ത: പശ്ചിമബംഗാളിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ അതിർത്തികൾ വേലിക്കെട്ടി തിരിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രിയും ബി.ജെ.പി നേതാവുമായ രാജ്നാഥ് സിങ്. ബംഗാളിലെ സോനാർപുർ ഉത്തറിൽ ബി.ജെ.പിയുടെ റാലിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി സംസ്ഥാനത്ത് വിജയിക്കും, സംസ്ഥാനത്തെ സംരക്ഷിക്കാൻ വേലികൾ സ്ഥാപിക്കാൻ ഭൂമി ഏറ്റെടുക്കുമെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഞാൻ ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ അതിർത്തിയിലെ വേലികൾ പൂർത്തിയാക്കാൻ വ്യക്തിപരമായി സ്ഥലം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആ സമയത്ത് അവർ (മുഖ്യമന്ത്രി മമത ബാനർജി) ഭൂമി നൽകാൻ തയാറായിരുന്നില്ല. ദേശീയ സുരക്ഷയുടെ ഭാഗമായി ഭൂമി നൽകണം’ -രാജ്നാഥ് സിങ് പറഞ്ഞു.
ബംഗാളിലെ ആദ്യ ഘട്ട പോളിങ് ഏപ്രിൽ 23ന് നടന്നിരുന്നു. ഏപ്രിൽ 29നാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ്. ഉയർന്ന പോളിങ് ശതമാനത്തിന്റെ ആത്മവിശ്വാസത്തിലാണ് എല്ലാ മുന്നണികളും.
സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസ് അധികാരത്തിൽ നിന്ന് പുറത്തുപോകുമെന്ന ബി.ജെ.പിയുടെ അവകാശവാദങ്ങൾ രാജ്നാഥ് സിങ് ആവർത്തിച്ചു. ഏപ്രിൽ 23ന് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിൽ 152 സീറ്റുകളിൽ 110 സീറ്റും ബി.ജെ.പി നേടുമെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം വേഗത്തിൽ നടപ്പാക്കുമെന്നും പ്രതിരോധ മന്ത്രി വാഗ്ദാനം ചെയ്തു. മതുവ സമുദായത്തിന് മുഖ്യമന്ത്രി മമത ബാനർജി പൗരത്വം നിഷേധിക്കുകയാണെന്നും അതിന്റെ ഫലമായി അവർ ഭയത്തിലാണ് ജീവിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. താമരയുടെ സർക്കാർ രൂപീകരിക്കുന്നതോടെ മതുവ സമുദായത്തിലെ എല്ലാ സഹോദരീസഹോദരന്മാർക്കും പൗരത്വം ലഭിക്കുന്നുണ്ടെന്ന് ബി.ജെ.പി സർക്കാർ ഉറപ്പാക്കുമെന്നും രാജ്നാഥ് സിങ് പറഞ്ഞു.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിൽ മമത ബാനർജി പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. ആർജി കർ കേസ് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ബി.ജെ.പി ഭരണത്തിൻ കീഴിൽ സ്ത്രീകൾക്ക് രാത്രിയിൽ പോലും സ്വതന്ത്രമായി നടക്കാൻ കഴിയുമെന്നും രാജ്നാഥ് സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.