ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി മതുവാ, നാമസുദ്ര വിഭാഗങ്ങൾക്ക് ഇന്ത്യൻ പൗരത്വം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച ബോംഗാവോണിൽ നടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയിലാണ് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിലൂടെ ഈ വിഭാഗങ്ങൾക്ക് പൗരത്വം നൽകുന്നത് അദ്ദേഹം പ്രഖ്യാപിച്ചത്.
'മതുവാ, നാമസുദ്ര കുടുംബങ്ങൾക്ക് ഞാൻ വാഗ്ദാനം ചെയ്യുന്നു, നിങ്ങൾക്ക് സി.എ.എ വഴി പൗരത്വം ലഭിക്കും. ഇത് രാജ്യത്തിന്റെ ഭരണഘടന നൽകുന്ന സംരക്ഷണമാണ്'- പ്രധാനമന്ത്രി പറഞ്ഞു. ബംഗാളിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നാൽ പൗരത്വ നടപടികൾ അതിവേഗം പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ടർ പട്ടികയിലെ എസ്.ഐ.ആർ നടപടികൾ മൂലം ഉത്തര 24 പർഗാനാസ് ജില്ലയിൽ മാത്രം ഏകദേശം 3.25 ലക്ഷം പേരുകൾ നീക്കം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് മോദിയുടെ ഈ പ്രഖ്യാപനം. മതുവാ വിഭാഗത്തിന് ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിൽ വോട്ടർമാരുടെ പേര് ഒഴിവാക്കപ്പെട്ടത് വലിയ ആശങ്കക്ക് കാരണമായിരുന്നു.
അഭയാർത്ഥികൾക്ക് പൗരത്വം ഉറപ്പാക്കുന്നതിനൊപ്പം തന്നെ വ്യാജ രേഖകളുമായി എത്തിയ നുഴഞ്ഞുകയറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്നും മോദി മുന്നറിയിപ്പ് നൽകി. ബംഗാളിലെ ഏതാണ്ട് 74 മണ്ഡലങ്ങളിൽ നിർണ്ണായക സ്വാധീനമുള്ള വിഭാഗമാണ് മതുവാ സമൂഹം. തൃണമൂൽ കോൺഗ്രസിനെതിരെ ശക്തമായ പ്രചരണം നടത്തുന്ന ബി.ജെ.പി, അഭയാർത്ഥി വോട്ടുകൾ സമാഹരിക്കുന്നതിന്റെ ഭാഗമായാണ് സി.എ.എ ഉയർത്തിക്കാട്ടുന്നത്. ഏപ്രിൽ 29-നാണ് ബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. മെയ് 4-ന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.