സ്വച്ഛ് ഭാരതിന് ഒരു വര്‍ഷം; മാലിന്യത്തില്‍നിന്ന് വളവും വൈദ്യുതിയും ലഭ്യമാക്കാന്‍ പദ്ധതി


ന്യൂഡല്‍ഹി: മോദി സര്‍ക്കാറിന്‍െറ അഭിമാനപദ്ധതിയായ സ്വച്ഛ് ഭാരത് മിഷന്‍െറ ഭാഗമായി നഗരമാലിന്യത്തില്‍നിന്ന് വളവും വൈദ്യുതിയും ഉല്‍പാദിപ്പിച്ച് വിതരണംചെയ്യുന്ന പദ്ധതികളുമായി മുന്നോട്ടുപോകാന്‍ കേന്ദ്രം ആലോചിക്കുന്നു. മാലിന്യം വളമാക്കി കര്‍ഷകര്‍ക്ക് വിതരണംചെയ്യുന്നതു സംബന്ധിച്ച് രാസ-വളം മന്ത്രാലയം തിരക്കിട്ട ചര്‍ച്ചകള്‍ നടത്തിവരുകയാണ്. ഖരമാലിന്യത്തില്‍നിന്ന് ഉല്‍പാദിപ്പിച്ച വൈദ്യുതി വാങ്ങല്‍ നിര്‍ബന്ധമാക്കുംവിധത്തില്‍ 2003ലെ വൈദ്യുതി നിയമം ഭേദഗതിചെയ്യാനുള്ള ഒരുക്കത്തിലാണ് ഊര്‍ജമന്ത്രാലയം. പദ്ധതിക്ക് അന്തിമരൂപം കൈവന്നിട്ടില്ളെന്നും ഏറെ വൈകാതെ മന്ത്രിസഭ ഇക്കാര്യം ചര്‍ച്ചചെയ്യുമെന്നും കേന്ദ്ര നഗരവികസന മന്ത്രി എം. വെങ്കയ്യ നായിഡു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജൈവകൃഷിക്ക് പ്രിയം ഏറിവരുന്ന സാഹചര്യത്തില്‍ ഈ വളത്തിന് സ്വീകാര്യത ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച സ്വച്ഛ് ഭാരത് പദ്ധതി ഒരു വര്‍ഷം പിന്നിടുമ്പോള്‍ വന്‍ നേട്ടം കൈവരിച്ചെന്നാണ് സര്‍ക്കാറിന്‍െറ വിലയിരുത്തല്‍. ജനങ്ങളുടെ മന$സ്ഥിതി മാറ്റാന്‍ കഴിഞ്ഞെന്നും മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ രാജ്യമൊട്ടുക്കും നടപ്പാക്കിയെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, 2016 മാര്‍ച്ചിനു മുമ്പ് 25 ലക്ഷം വീടുകളില്‍ കക്കൂസ് നിര്‍മിക്കുക എന്ന പ്രഥമ ലക്ഷ്യം അകലെയാണെന്നാണ് മന്ത്രി നിരത്തിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതിനകം 4.64 ലക്ഷം കക്കൂസുകള്‍ മാത്രമാണ് നിര്‍മിച്ചത്. പണി പുരോഗമിക്കുന്നവകൂടി ചേര്‍ത്താല്‍ 16.45 ലക്ഷം കക്കൂസുകളാകുമെന്നും സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴേക്കും ലക്ഷ്യം സാക്ഷാത്കരിക്കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ തുടക്കത്തില്‍ വന്‍ വാഗ്ദാനങ്ങളുമായത്തെിയ വ്യവസായികള്‍ അവ വാക്കിലൊതുക്കിയെന്നും മന്ത്രിയുടെ പ്രതികരണത്തില്‍നിന്ന് വ്യക്തമായി. സമ്മേളനങ്ങളില്‍ സ്വച്ഛ് ഭാരതിന് പിന്തുണ വാഗ്ദാനം ചെയ്യുന്ന ഫിക്കി പോലുള്ള വ്യവസായി സംഘടനകള്‍ അവര്‍ എന്തു ചെയ്തു എന്നും എത്ര കക്കൂസുകള്‍ നിര്‍മിക്കാന്‍ സഹായിച്ചുവെന്നും പരസ്യപ്പെടുത്തണമെന്ന് വെങ്കയ്യ പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.