ന്യൂഡൽഹി: ഇന്ത്യയെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ ഇരകൾക്ക് ആദരമർപ്പിച്ച് യുനൈറ്റഡ് കിങ്ഡം. എല്ലാത്തരം ഭീകരവാദ പ്രവർത്തനങ്ങളെയും ശക്തമായി അപലപിക്കുന്നതായും സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ ഇന്ത്യയുമായുള്ള പങ്കാളിത്തം തുടരുമെന്നും ബ്രിട്ടീഷ് ഹൈകമീഷൻ വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഏപ്രിൽ 22ന് ജമ്മു കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിലുണ്ടായ ക്രൂരമായ ആക്രമണത്തിന്റെ ഓർമ പുതുക്കിക്കൊണ്ടാണ് ബ്രിട്ടൻ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. "ഭീകരതയുടെ എല്ലാ രൂപങ്ങളെയും യു.കെ അപലപിക്കുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു," എന്ന് ഹൈകമീഷൻ എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. പ്രാദേശിക സ്ഥിരത ഉറപ്പാക്കാനും തീവ്രവാദത്തെ ചെറുക്കാനുമുള്ള ആഗോളതലത്തിലുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ ഐക്യദാർഢ്യം.
2025 ഏപ്രിൽ 22നായിരുന്നു പഹൽഗാമിലെ ഒരു ഗ്രാമത്തിൽ പാകിസ്താൻ പിന്തുണയുള്ള ഭീകരർ കടന്നുകയറി 26 സാധാരണക്കാരായ വിനോദസഞ്ചാരികളെ വെടിവെച്ചുകൊന്നത്. ഇരകളുടെ മതം ചോദിച്ചറിഞ്ഞ ശേഷമായിരുന്നു കൊലപാതകമെന്നതായിരുന്നു സംഭവത്തിന്റെ ഏറ്റവും ക്രൂരത നിറഞ്ഞ വശം.
ആക്രമണത്തിന് മറുപടിയായി ഇന്ത്യൻ സായുധ സേന മിന്നൽ പ്രഹരമാണ് നടത്തിയത്. 2025 മേയ് 7ന് ആരംഭിച്ച 'ഓപറേഷൻ സിന്ദൂർ' വഴി പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ തകർക്കുകയും നൂറിലധികം ഭീകരരെ വധിക്കുകയും ചെയ്തിരുന്നു. ലഷ്കർ-ഇ-തൊയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുൽ മുജാഹിദീൻ എന്നീ സംഘടനകളുടെ 9 പ്രധാന ലോഞ്ച് പാഡുകൾ ഇന്ത്യ അന്ന് തകർത്തിരുന്നു.
ആക്രമണത്തിനുപിന്നിൽ സൂത്രധാരരായി പ്രവർത്തിച്ച മൂന്ന് ഭീകരരെ 'ഓപറേഷൻ മഹാദേവ്' എന്ന സംയുക്ത നീക്കത്തിലൂടെ പിന്നീട് സൈന്യം വധിച്ചു. മേയ് ഏഴിന് തുടങ്ങിയ സംഘർഷം ലാഹോറിലെയും ഗുജ്രൻവാലയിലെയും പാക് റഡാർ സംവിധാനങ്ങൾ ഇന്ത്യ തകർത്തതോടെ രൂക്ഷമായിരുന്നു. ഒടുവിൽ മേയ് 10ന് പാകിസ്താൻ സൈനിക മേധാവി ഇന്ത്യൻ ഡി.ജി.എം.ഒയെ ബന്ധപ്പെട്ടതിനെ തുടർന്നാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. സംഭവത്തിന് ഒരു വർഷം തികയുമ്പോഴും അതിർത്തിയിൽ ജാഗ്രത തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.