108 ആംബുലന്‍സ് അഴിമതി: അന്വേഷണം സി.ബി.ഐക്ക്

ജയ്പൂര്‍:  പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും മുന്‍മന്ത്രിമാരും ഉള്‍പ്പെട്ട 108 ആംബുലന്‍സ് അഴിമതികേസ് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു.  കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മത്തേറും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രാജസ്ഥാന്‍  മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, മുന്‍ ആരോഗ്യമന്ത്രി എ.എ ഖാന്‍, മുന്‍ കേന്ദ്രമന്ത്രി സചിന്‍ പൈലറ്റ്, പി. ചിദംബരത്തിന്‍െറ മകന്‍ കാര്‍ത്തി ചിദംബരം, 108 ആംബുലന്‍സ് സര്‍വിസ് നടത്തിയ സികിത്സ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് മുന്‍ സി.ഇ.ഒ ശ്വേത മംഗള്‍, ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതി ഡയറക്ടര്‍ എന്നിവര്‍ക്കെതിരെയും  എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിക്കു കീഴില്‍ രാജസ്ഥാനില്‍ 108 ആംബുലന്‍സ് സര്‍വീസ് നടത്തിയതുമായി ബന്ധപ്പെട്ട അഴിമതിയാണ് സി.ബി.ഐ അന്വേഷിക്കുന്നത്. സികിത്സ കമ്പനിക്ക് കരാര്‍ ക്രമവിരുദ്ധമായി നല്‍കിയെന്നും  ആംബുലന്‍സുകള്‍ ഓടിയതിനേക്കാള്‍ കൂടുതല്‍ പണം നല്‍കിയെന്നുമാണ് ആരോപണം. രാജസ്ഥാന്‍ സര്‍ക്കാറിന്‍െറ നിര്‍ദേശത്തെ തുടര്‍ന്നാണ് സി.ബി.ഐ കേസ് ഏറ്റെടുത്തത്. സികിത്സ ഹെല്‍ത്ത് കെയര്‍ കമ്പനിയുടെ മുംബൈയിലെയും ജയ്പൂരിലെയും ഓഫിസുകളില്‍ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. 108 ആംബുലന്‍സ് സര്‍വിസുമായ ബന്ധപ്പെട്ട് 2.56 കോടി രൂപയുടെ അഴിമതി നടന്നെന്നാണ് കേസ്.  രവി കൃഷ്ണ, കാര്‍ത്തി ചിദംബരം, സചിന്‍ പൈലറ്റ്, ഷാഫി മത്തേര്‍ എന്നിവര്‍ സികിത്സ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡിലെ ഡയറക്ടര്‍മാരായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.