'ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയെ കുറിച്ച് എങ്ങനെയാണ് ഇങ്ങനെയൊക്കെ എഴുതാൻ കഴിയുക'; ദീപ ജോസഫിനെതിരെ രൂക്ഷവിമർശവുമായി സുപ്രീംകോടതി

ന്യൂഡൽഹി: വനിത അഭിഭാഷക ദീപ ജോസഫിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ പരാതി നൽകിയ അതിജീവിതയെ വിമർശിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് കോടതി വിമർശനം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജ്യേമാലയ ബാഗി എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് വിമർശനം. ദീപ ജോസഫ് സമർപ്പിച്ച റിട്ട് ഹരജി പരിഗണിക്കുന്നതിനിടെയാണ് വിമർശനം ഉയർത്തിയത്. ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് കേരള പൊലീസ് എടുത്ത കേസിൽ അറസ്റ്റ് നടപടി തടയണമെന്നാവശ്യപ്പെട്ടാണ് അവർ സുപ്രീംകോടതിയെ സമീപിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ ഭാഷയിൽ സുപ്രീംകോടതി അതൃപ്തി അറിയിച്ചു. ഒരു അഭിഭാഷകയായ താങ്കൾക്ക് എങ്ങനെ ഇത്തരം ഭാഷയിൽ എഴുതാൻ കഴിയുന്നുവെന്ന് ചീഫ് ജസ്റ്റിസ് ദീപ ജോസഫിനോട് ചോദിച്ചു. അതിജീവിതയുടെ ഭർത്താവ് നൽകിയ വിവരങ്ങൾ അനുസരിച്ചാണ് താൻ ഫേസ്ബുക്ക് പോസ്റ്റിട്ടതെന്നായിരുന്നു ഇതിോടുള്ള ദീപ ജോസഫിന്റെ മറുപടി.

എന്നാൽ, ഈ മറുപടിയിൽ തൃപ്തനാകാതിരുന്ന ചീഫ് ജസ്റ്റിസ് പ്രാക്ടീസ് ചെയ്യുന്ന ഒരു വനിത അഭിഭാഷകയാണോ ഇതെല്ലാം എഴുതിയതെന്ന് ചോദിച്ചു. ഇതിന് മറുപടിയായി അതിജീവിതയുടെ പേര് വെളിപ്പെടുത്തിയിട്ടില്ലെന്ന് ദീപ ജോസഫ് വിശദീകരിച്ചു. എന്നാൽ, ഇതിന് മറുപടിയായി നിങ്ങളുടെ നിഘണ്ടുവിൽ ഒരു വാക്കുപോലും നിങ്ങൾ ഒഴിവാക്കിയിട്ടില്ല. എന്നിട്ടും നിങ്ങൾ ഖേദിക്കുന്നില്ല! നിങ്ങൾ എഴുതിയത് ഞങ്ങൾ പരസ്യമായി വായിക്കണോയെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചോദിച്ചു. എന്നാൽ, സ്ത്രീയെന്ന പരിഗണന തനിക്ക് നൽകണമെന്ന് ദീപ​ ജോസഫ് വാദിച്ചപ്പോൾ ഒരു സ്ത്രീയെന്ന നിലയിൽ മറ്റൊരു സ്ത്രീയെ കുറിച്ച് നിങ്ങൾ ഏത് രീതിയിലുള്ള അഭിപ്രായ പ്രകടനമാണ് നടത്തിയതെന്നായിരുന്നു സുപ്രീംകോടതിയുടെ മറുചോദ്യം 

അതിജീവിതയുടെ ഭർത്താവ് നൽകിയ വിവരങ്ങൾ മാത്രമാണ് പോസ്റ്റ് ചെയ്തതെന്ന ഹരജിക്കാരിയുടെ അഭിഭാഷകയുടെ വാദവും സുപ്രീംകോടതി അംഗീകരിച്ചില്ല . അതിജീവിതയുടെ ഭർത്താവ് രഹസ്യമായി പറഞ്ഞ കാര്യങ്ങൾ നിങ്ങൾ ഫേസ്ബുക്കിലൂടെ പരസ്യമാക്കുമോയെന്നായിരുന്നു ഇതിനോടുള്ള ചീഫ് ജസ്റ്റിസിന്റെ മറുചോദ്യം.

തുടർന്ന് അറസ്റ്റിൽ നിന്നും സംരക്ഷണം നൽകണമെന്ന് മാത്രമാ​ണ് ഹരജിക്കാരി ആവശ്യപ്പെടുന്നതെന്ന് ഇവർക്കായി ഹാജരായ അഭിഭാഷക വാദിച്ചു. എന്നാൽ, അറസ്റ്റിൽ നിന്നും സംരക്ഷണം നൽകാതിരുന്ന സുപ്രീംകോടതി ഈ ആവശ്യം ഉന്നയിച്ച് ഹൈകോടതിയെ സമീപിക്കാവുന്നതാണെന്നും വ്യക്തമാക്കി. വെർച്വലായി പ്രതിയെ ചോദ്യം ചെയ്യാൻ പൊലീസിന് നിർദേശം നൽകണമെന്ന ആവശ്യവും സുപ്രീംകോടതി നിരാകരിച്ചു. ഇതിന് വേണ്ടിയും ഹൈകോടതിയെ സമീപിക്കണമെന്ന് കോടതി നിർദേശിച്ചു.

Tags:    
News Summary - 'How Can A Woman Write Like This About Another Woman?' : Supreme Court Rebukes Lady Lawyer For Post Against Rape Victim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.