അഞ്ചു വര്‍ഷംകൊണ്ട് ഫോക്സ്കോണ്‍ 500 കോടി ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപിക്കും

മുംബൈ: ആപ്പ്ള്‍ ഐഫോണിന്‍െറ നിര്‍മാതാക്കളായ തായ് വാനിലെ  ഫോക്സ്കോണ്‍ ഇന്ത്യയില്‍ ഉല്‍പാദന കേന്ദ്രം തുടങ്ങാനായി മഹാരാഷ്ട്ര സര്‍ക്കാറുമായി കരാര്‍ ഒപ്പിട്ടു.
അടുത്ത അഞ്ച് വര്‍ഷംകൊണ്ട് 500 കോടി ഡോളറിന്‍െറ (31,500 കോടി രൂപ) നിക്ഷേപമാവും നടത്തുക. ഐഫോണ്‍, ഐപാഡ്, ലാപ്ടോപ്, സിലിക്കണ്‍ ചിപ്പുകള്‍ എന്നിവയുടെ നിര്‍മാണമാവും ഇവിടെ നടക്കുക.  ശനിയാഴ്ച വേള്‍ഡ്ട്രേഡ് സെന്‍ററില്‍ നടന്ന ചടങ്ങില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും ഫോക്സ്കോണ്‍ സ്ഥാപകനും ചെയര്‍മാനുമായ ടെറി ഗോയുമാണ് കരാര്‍ ഒപ്പിട്ടത്. 50,000ത്തോളം തൊഴിലവസരങ്ങള്‍ ഇതുവഴി സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്. ഇതിനു പുറമേ ഐഫോണുകളുടെയും ഐപാഡുകളുടെയും മറ്റും രാജ്യത്തെ വില കുറയാനും ഇതിടയാക്കും. മുംബൈക്കടുത്തും പുണെയിലുമായി 1500 ഏക്കര്‍ സ്ഥലമാണ് സംസ്ഥാന സര്‍ക്കാര്‍ കണ്ടത്തെിയിരിക്കുന്നത്. 2016 ഫെബ്രുവരിക്കു മുമ്പ് മഹാരാഷ്ട്ര വ്യവസായ വികസന കോര്‍പറേഷന്‍ ഭൂമി കൈമാറണമെന്നാണ് വ്യവസ്ഥ. ഇവിടേക്കാവശ്യമായ എന്‍ജിനീയര്‍മാര്‍ക്കായി മുംബൈ ഐ.ഐ.ടിയെയും ഫോക്സ്കോണ്‍ സഹകരിപ്പിക്കും. 2018ഓടെ ഉല്‍പാദനം തുടങ്ങാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. മറ്റു കമ്പനികള്‍ക്കുവേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ലോകത്തെ ഏറ്റവും വലിയ കമ്പനിയാണ് ഫോക്സ്കോണ്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.