മുംബൈ: അജിത് പവാറിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി പവാർ കുടുംബത്തിലെ ഇളമുറക്കാരനും എൻ.സി.പി നേതാവുമായ രോഹിത് പവാർ രംഗത്ത്. അജിത് പവാറിന്‍റെ യാത്ര വൈകിപ്പിക്കാൻ മനഃപൂർവം ഇടപെടൽ നടന്നെന്നും ഗൂഢാലോചന സംശയിക്കുന്നുവെന്നും രോഹിത് പറയുന്നു. ഇതൊരു അപകടമായിരുന്നോ അതോ മറ്റെന്തെങ്കിലുമാണോ എന്ന ചോദ്യം എല്ലാവരുടെയും ഉള്ളിലുണ്ടെന്നും രോഹിത് പവാർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
വിമാനത്തിൽ കൂടുതൽ ഇന്ധന ടാങ്കുകൾ ഉണ്ടായിരുന്നോ? ഇതിനായി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്. അങ്ങനെയെന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ അത് നിയമവിരുദ്ധമാണെന്ന് മാത്രമല്ല ഒരു ബോംബായി പ്രവർത്തിക്കുകയും ചെയ്യും. ഇന്ധനം ലാഭിക്കാൻ പൈലറ്റിനോട് നിർദ്ദേശിച്ചിരുന്നോ, അവർ എന്തുകൊണ്ട് മറ്റൊരു പാത തിരഞ്ഞെടുത്തില്ല, ലാൻഡിംഗിന് മറ്റൊരു ബദൽ മാർഗം ഉണ്ടായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.
“എന്തുകൊണ്ടാണ് യാത്രയുടെ ഷെഡ്യൂൾ മാറ്റിയത്? ജനുവരി 27ന് വൈകുന്നേരം മുംബൈയിൽനിന്ന് പുണെയിലെത്താൻ അദ്ദേഹം പുറപ്പെടേണ്ടതായിരുന്നു. അദ്ദേഹത്തിന്‍റെ വാഹനവ്യൂഹവും തയാറായിരുന്നു. ഒരു ഉന്നത നേതാവ് അദ്ദേഹത്തെ കണ്ടു. അദ്ദേഹം വൈകി. അതിനാൽ പദ്ധതി മാറ്റി. 28 ന് രാവിലെ യാത്ര ചെയ്യാൻ തീരുമാനിച്ചു” -രോഹിത് പവാർ കൂട്ടിച്ചേർത്തു.
അദ്ദേഹം വിമാന യാത്രകളിൽ വളരെ ശ്രദ്ധാലുവായിരുന്നു. ഇക്കാര്യത്തിൽ ഒരിക്കലും റിസ്ക് എടുത്തിരുന്നില്ല. കൃത്യസമയത്ത് വിമാനത്താവളത്തിലെത്തി. പക്ഷേ വൈകിയാണ് പോയത് എന്നും രോഹിത് പവാർ പറഞ്ഞു. വിമാനാപകടത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ ഏജൻസികൾക്ക് പുറമേ മറ്റ് ഏജൻസികളും തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.