തിരുവനന്തപുരം: ലോക സിനിമയുടെ നേർക്കാഴ്ചകളുമായി 20ാമത് കേരള അന്തർദേശീയ ചലച്ചിത്രോത്സവത്തിന് തലസ്ഥാന നഗരിയിൽ തിരി തെളിഞ്ഞു. വൈകീട്ട് നിശാഗന്ധിയിൽ വെച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മേള ഉദ്ഘാടനം ചെയ്തു. തബല മാന്ത്രികൻ ഉസ്താദ് സക്കീർ ഹുസൈനാണ് ചടങ്ങിലെ മുഖ്യാതിഥി. മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ഇറാനിയൻ സംവിധായകൻ ദാർയൂഷ് മഹ്റൂജിക്ക് സമ്മാനിച്ചു. ഗോത്രവർഗങ്ങൾക്കുമേൽ ഭരണകൂടങ്ങൾ നടത്തുന്ന കൈകടത്തലുകൾ എങ്ങനെ ബാധിക്കുന്നെന്ന് പറയുന്ന ചൈനീസ് ത്രീ–ഡി ചിത്രമായ ‘വുൾഫ് ടോട്ട’മാണ് ഉദ്ഘാടന ചിത്രം. നിശാഗന്ധിയിൽ തയാറാക്കിയ താൽക്കാലിക തിയറ്ററിലെ ഇരിപ്പിട പരിമിതി മൂലം ഉദ്ഘാടന ചിത്രമായ ‘വുൾഫ് ടോട്ടം’ ടാഗോറിലും കൈരളിയിലുമായി പ്രദർശിപ്പിക്കും.
അതേസമയം, ചലച്ചിത്രമേള ഉദ്ഘാടനച്ചടങ്ങ് കാണാൻ നിശാഗന്ധിയിലെത്തിയവരിൽ നിരവധി പേർക്ക് പുറത്ത് നിൽക്കേണ്ടി വന്നു. സ്ഥിരം പ്രദർശന വേദിയാക്കുന്നതിന്‍റെ ഭാഗമായി ഓപൺ ഓഡിറ്റോറിയം എയർ കണ്ടിഷൻ തിയറ്ററായി സജീകരിച്ചതിനാൽ 1500 പേർക്കമാത്രമേ അകത്തേക്ക് പ്രവേശിക്കാനാവൂ. സാധരണ ഇതിന്റെ നാലിരട്ടി പേർക്ക് പ്രവേശിക്കാൻ സാധിക്കാറുണ്ട്.
സീറ്റ് പരിമിതപ്പെടുത്തിയതോടെ പകുതിയിലേറെ പേർക്ക് അകത്തു കയറാൻ സാധിക്കാതെ പുറത്തു നിൽക്കേണ്ടി വന്നു. ഇതേ തുടർന്ന് പുറത്ത് പ്രതിഷേധ പ്രകടനവും നടന്നു.
ഓസ്കാർ നോമിനേഷൻ ലഭിച്ച 19 ചിത്രങ്ങളടക്കം 178 ചിത്രങ്ങളാണ് ആസ്വാദകർക്ക് മുന്നിലെത്തുന്നത്. അഞ്ച് ചിത്രങ്ങളുടെ ലോക പ്രീമിയറിനും രണ്ട് ചിത്രങ്ങളുടെ ഏഷ്യൻ പ്രീമിയറിനും 53 ചിത്രങ്ങളുടെ ഇന്ത്യൻ പ്രീമിയർ പ്രദർശനങ്ങളും പ്രദർശനത്തിനെത്തും. 12 വിഭാഗങ്ങളിലാണിത്. നേപ്പാളിൽ നിന്നുള്ള ‘ദ ബ്ലാക് ഹെൻ’, കസാഖ്സ്താനിൽനിന്നുള്ള ‘ബോപ്പം’, ഇറാനിയൻ ചിത്രമായ ‘ഇമ്മോർട്ടൽ’, ബംഗാളി ചിത്രമായ ‘നോ വിമൻസ് ലാൻഡ്’, ഫിലിപ്പീൻസ് ചിത്രമായ ‘ഷാഡോ ബിഹൈൻഡ് ദ മൂൺ’ മലയാള ചിത്രങ്ങളായ ‘ഒറ്റാൽ’, ‘ചായം പൂശിയ വീട്’ അടക്കം 14 ചിത്രങ്ങളാണ് അന്തർദേശീയ വിഭാഗത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.