വെട്ടിയിട്ടും വീഴാതെ 'ധുരന്ധർ'; ബോളിവുഡിലെ ദൈർഘ്യം കൂടിയ സിനിമയും രൺവീർ സിങ്ങിന്റെ ആദ്യത്തെ 'എ' സർട്ടിഫിക്കറ്റും

ബോളിവുഡിലെ ഇപ്പോഴത്തെ ചർച്ചാവിഷയം ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' ആണ്. രൺവീർ സിങ്ങിന്റെ കരിയറിലെ ആദ്യ 'എ' സർട്ടിഫിക്കറ്റ് ചിത്രമാണിത്. സിനിമയുടെ ദൈർഘ്യവും സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

ബോളിവുഡ് ഹംഗാമയുടെ റിപ്പോർട്ട് അനുസരിച്ച് ചിത്രത്തിന്റെ ആകെ ദൈർഘ്യം 214 മിനിറ്റാണ്. അതായത് മൂന്ന് മണിക്കൂർ 34 മിനിറ്റ്. കഴിഞ്ഞ 17 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ ബോളിവുഡ് ചിത്രമാണിത്. ഇതിനുമുമ്പ് ഇത്രയും ദൈർഘ്യമുള്ള ചിത്രം ഹൃത്വിക് റോഷനും ഐശ്വര്യ റായിയും പ്രധാന വേഷങ്ങളിലെത്തിയ അശുതോഷ് ഗോവാരിക്കറുടെ ചരിത്ര സിനിമയായ 'ജോധ അക്ബർ' ആയിരുന്നു.

ധുരന്ധറിലെ ചില രംഗങ്ങളും പേരുകളും മാറ്റാനും ചില മുന്നറിയിപ്പുകൾ ചേർക്കാനും സെൻസർ ബോർഡ് നിർദേശിച്ചിരുന്നു. അക്രമം നിറഞ്ഞ രംഗങ്ങൾ കാരണം സിനിമയുടെ തുടക്കത്തിലെ ചില ദൃശ്യങ്ങൾ നീക്കം ചെയ്യുകയും പകരം കൂടുതൽ അനുയോജ്യമായ ഷോട്ടുകൾ ഉൾപ്പെടുത്തുകയും ചെയ്തു. സമാനമായ കാരണങ്ങളാൽ രണ്ടാം പകുതിയിലെ ചില ഷോട്ടുകളും നീക്കം ചെയ്തു. കൂടാതെ ഒരു മന്ത്രി കഥാപാത്രത്തിന്റെ പേര് മാറ്റി. അസഭ്യവാക്ക് മ്യൂട്ട് ചെയ്യുകയും, ലഹരിവസ്തുക്കളുടെ ഉപയോഗം കാണിക്കുന്ന രംഗങ്ങളിൽ ലഹരിവിരുദ്ധ മുന്നറിയിപ്പുകൾ നൽകുകയും ചെയ്തിട്ടുണ്ട്. 40കാരനായ രൺവീർ സിങ്ങും നായികയായ സാറ അർജുനും തമ്മിലുള്ള പ്രായവ്യത്യാസവും നേരത്തെ ചർച്ചയായിരുന്നു. 20 വയസ്സ് വ്യത്യാസമാണ് അവർക്കിടയിലുള്ളത്. അതിനെ ഒരുകൂട്ടം ആളുകൾ ചോദ്യം ചെയ്തിരുന്നു.

ഒരു ഘട്ടത്തിൽ 'ധുരന്ധറി'ന്റെ റിലീസ് അനിശ്ചിതത്വത്തിലായിരുന്നു. മേജർ മോഹിത് ശർമയുടെ മാതാപിതാക്കൾ ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈകോടതിയെ സമീപിച്ചിരുന്നു. കശ്മീരിലെ ഭീകരവിരുദ്ധ ദൗത്യത്തിനിടെ വീരമൃത്യു വരിച്ച തങ്ങളുടെ മകന്റെ യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രത്തിന്റെ കഥയെന്ന് അവർ വാദിച്ചു. സിനിമയുടെ അണിയറപ്രവർത്തകർ ഇന്ത്യൻ ആർമിയിൽ നിന്നോ തങ്ങളുടെ കുടുംബത്തിൽ നിന്നോ അനുമതി വാങ്ങിയിട്ടില്ലെന്നും അവർ ആരോപിച്ചു.

എന്നാൽ, ചിത്രം മേജർ മോഹിത് ശർമയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതല്ലെന്ന് സംവിധായകൻ ആദിത്യ ധർ വ്യക്തമാക്കി. അങ്ങനെയായിരുന്നെങ്കിൽ തങ്ങൾ അനുമതി ചോദിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മേജർ ശർമയുടെ സഹോദരന്റെ കമന്റിന് മറുപടിയായി ധർ ഇങ്ങനെ കുറിച്ചു. ‘സർ, ഞങ്ങളുടെ ചിത്രമായ 'ധുരന്ധർ' ധീരനായ മേജർ മോഹിത് ശർമയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതല്ല. ഇതൊരു ഔദ്യോഗിക വിശദീകരണമാണ്. ഭാവിയിൽ മോഹിത് സാറിനെക്കുറിച്ച് ഒരു ബയോപിക് നിർമിക്കുകയാണെങ്കിൽ, അത് കുടുംബത്തിന്റെ പൂർണ്ണ സമ്മതത്തോടെയും കൂടിയാലോചനയോടെയും, രാജ്യത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ ത്യാഗത്തെയും അദ്ദേഹം നമുക്കായി നൽകിയ പൈതൃകത്തെയും ആദരിക്കുന്ന രീതിയിലുമായിരിക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു’ ആദിത്യ ധർ വ്യക്തമാക്കി.

Tags:    
News Summary - Ranveer Singh’s Dhurandhar is the longest Bollywood film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.