മരിച്ച സഹോദരങ്ങൾ
ബംഗളൂരു: കൊത്തനൂർ പ്രദേശത്തെ നാരായണപുരക്ക് സമീപം താൽക്കാലിക ഷെഡിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പിഞ്ചു സഹോദരങ്ങൾ വെന്തുമരിച്ചു. റായ്ച്ചൂർ ജില്ലയിൽ നിന്നുള്ള കൂലിത്തൊഴിലാളികളായ ദുർഗപ്പ-സാവിത്രി ദമ്പതികളുടെ മക്കളായ അർജുൻ (അഞ്ച്), ആശ (മൂന്ന്) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെ കുട്ടികളെ അകത്ത് തനിച്ചാക്കി മുത്തശ്ശി അത്യാവശ്യം കാര്യത്തിന് പുറത്തുപോയപ്പോഴാണ് ദുരന്തം. ഷെഡിൽ തീ പടർന്നപ്പോൾ കുട്ടികൾ അതിൽ കുടുങ്ങുകയായിരുന്നു. ഒരു കുട്ടി സംഭവസ്ഥലത്തുവെച്ചും ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ബംഗളൂരുവിലേക്ക് കുടിയേറിയ കുടുംബം ആറു മാസമായി നാരായണപുരക്ക് സമീപം താൽകാലിക ഷെഡുകളിൽ താമസിച്ചുവരികയായിരുന്നു.
സ്വന്തം ഗ്രാമത്തിൽ ഒരാഴ്ച ചെലവഴിച്ച ശേഷമാണ് കുടുംബം ബംഗളൂരുവിലേക്ക് മടങ്ങിയെത്തിയത്. ദമ്പതികൾ ജെ.ഡി.എസ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്.കുട്ടികളെ ജോലിസ്ഥലത്തേക്ക് കൊണ്ടുവരരുതെന്ന് കരാറുകാരൻ ദമ്പതികൾക്ക് നിർദേശം നൽകിയിരുന്നതായി പൊലീസ് പറഞ്ഞു. ഇതേത്തുടർന്ന് ജോലിക്ക് പോകുന്നതിനുമുമ്പ് സാവിത്രി കുട്ടികളെ മുത്തശ്ശിയുടെ അടുത്ത് വിടുകയായിരുന്നു. കോത്തനൂർ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി, കേസ് രജിസ്റ്റർ ചെയ്തു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.