ബംഗളൂരു: കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടി തുടരുന്നതിനിടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ പരാതിയുമായി രംഗത്ത്. തങ്ങൾക്ക് പോകാൻ മറ്റൊരിടമില്ലെന്നും വേണ്ടത്ര സമയം നൽകാതെയാണ് പൊളിക്കൽ നടക്കുന്നതെന്നും പാവപ്പെട്ട വീട്ടുകാർ ആരോപിക്കുന്നു.
താമസിക്കാൻ മറ്റൊരു സ്ഥലം കണ്ടെത്തുന്നതിന് മുമ്പേ വീട് ഒഴിയേണ്ട അവസ്ഥയിലാണിവർ. വീടൊഴിയാൻ ചുരുങ്ങിയ സമയം മാത്രമാണ് അധികൃതർ നൽകുന്നതെന്നും ബി.ബി.എം.പിക്കെതിരെ പരാതിയുണ്ട്. കർണാടക ലാൻഡ് റവന്യൂ ആക്ട് പ്രകാരമുള്ള സമയപരിധി നൽകാതെ മൂന്ന് ദിവസങ്ങൾ മാത്രമാണ് ഇത്തരക്കാർക്ക് താമസസ്ഥലം ഒഴിയാൻ നൽകുന്നത്. ഈ സമയത്തിനുള്ളിൽ വാടക വീട് കണ്ടെത്താനാകാതെ ഇത്തരക്കാർ കഷ്ടപ്പെടുകയാണ്. അനധികൃതമായി നിര്‍മിച്ച 700-ഓളം കെട്ടിടങ്ങള്‍ നഗരത്തിലുണ്ടെന്നാണ് ബി.ബി.എം.പിയുടെ കണ്ടെത്തല്‍. ഇവയിൽ ഭൂരിഭാഗവും വൻകിട ബിൽഡർമാരും ഐ.ടി കമ്പനികളും ഓവുചാലുകൾ കൈയേറി നിർമിച്ച വൻകെട്ടിടങ്ങളാണ്. വെള്ളം ഒഴുകിപ്പോകാനുള്ള വൻ ഓവുചാലുകൾ കൈയേറിയാണ് ഇത്തരം കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നത്. ഇതിനാൽ മഴ പെയ്യുമ്പോൾ വെള്ളം ഓവുചാലിലൂടെ ഒഴുകിപ്പോകുന്നില്ല. നഗരത്തിൽ അടുത്തിടെ പെയ്ത എല്ലാ മഴയിലും വെള്ളപ്പൊക്കം രൂക്ഷമായിരുന്നു. ഇതേ തുടർന്നാണ് സർക്കാർ സ്ഥലം കൈയേറി നിർമിച്ച കെട്ടിടങ്ങളുടെ വിവരങ്ങൾ ബി.ബി.എം.പി തയാറാക്കിയത്. മഹാദേവപുര സോണിൽ വൻകിടക്കാരുടെ 15 കെട്ടിടങ്ങളാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് കണ്ടെത്തിയിരുന്നു.
ബാഗമനെ ടെക് പാർക്, പൂർവ പാരഡൈസ് ആൻഡ് അദേഴ്സ്, ആർ.ബി.ഡി, വിപ്രോ, ഇക്കോ സ്പേസ്, ഗോപാലൻ ബെള്ളന്തൂർ, ഗോപാലൻ ഹൂഡി, ദിവ്യ സ്കൂൾ ആൻഡ് അദേഴ്സ്, ഗോപാലൻ ആൻഡ് അദേഴ്സ് ഹൂഡി, ആദർശ, കൊളമ്പിയ ഏഷ്യ ഹോസ്പിറ്റൽ, ന്യൂ ഹൊറിസോൺ കോളജ്, ആദർശ റിട്രീറ്റ്, എപിസ്ലോൺ ആൻഡ് ദിവ്യ ശ്രീ, പ്രസ്റ്റീജ്, സലാപൂരിയ ആൻഡ് ആദർശ, നാലപാട് എന്നീ 15 കമ്പനികളുടെ കെട്ടിടങ്ങളാണ് ഇവ. എന്നാൽ ഇത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകുന്നില്ലെന്ന് ആരോപണമുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും പോകാൻ മറ്റിടങ്ങൾ ഇല്ലാത്തവരുമാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്. ഇവരുടെ കാര്യത്തിൽ മാനുഷിക പരിഗണന മുൻനിർത്തിയുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.