ഡോ. ജി. പരമേശ്വര
ബംഗളൂരു: സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ഡി.ജി.പി കെ. രാമചന്ദ്ര റാവുവിന്റെ വിഡിയോ വൈറലായതിനെത്തുടർന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര ചൊവ്വാഴ്ച അദ്ദേഹത്തെ സസ്പെൻഡ് ചെയ്തതിന് പിന്നാലെ, പിരിച്ചുവിടുമെന്ന സൂചന നൽകി. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി അന്വേഷണത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പിച്ചുപറഞ്ഞു. വിഡിയോകൾ കെട്ടിച്ചമച്ചതും വ്യാജവുമാണെന്ന് വിശേഷിപ്പിച്ചുകൊണ്ട് റാവു അവയെ പൂർണമായി നിരസിക്കാൻ ശ്രമിച്ചു.
സർക്കാർ ജീവനക്കാരന് അനുയോജ്യമല്ലാത്ത പെരുമാറ്റം, സർവിസ് നിയമങ്ങൾ ലംഘിക്കൽ എന്നിവ ചൂണ്ടിക്കാട്ടി വിശദമായ അന്വേഷണം നടത്തുന്നതിനായാണ് റാവുവിനെ സർക്കാർ ഉടനടി സസ്പെൻഡ് ചെയ്തത്.കാര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തര നടപടിയായി സസ്പെൻഷൻ ആവശ്യമായെന്ന് ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച പരമേശ്വര പറഞ്ഞു. ഞങ്ങൾ അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു. അന്വേഷണം തുടരും. അന്വേഷണത്തിനുശേഷം മറ്റ് മാനങ്ങളും ഞങ്ങൾ മനസ്സിലാക്കും. അതനുസരിച്ച് ഞങ്ങൾ അടുത്ത നടപടി സ്വീകരിക്കും -അദ്ദേഹം പറഞ്ഞു.
സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥൻ തന്നെ കാണാൻ ശ്രമിച്ചുവെന്ന റിപ്പോർട്ടുകൾ പരാമർശിച്ച മന്ത്രി, താൻ ബോധപൂർവം ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകൾ ഒഴിവാക്കിയതായി പറഞ്ഞു.അത്തരമൊരു സാഹചര്യത്തിൽ ഒരാൾ ജാഗ്രത പാലിക്കണം. അതുകൊണ്ടാണ് താൻ അദ്ദേഹത്തെ കാണാൻ കൂട്ടാക്കാത്തത് -പരമേശ്വര പറഞ്ഞു.ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യണമെന്ന ബി.ജെ.പിയുടെ ആവശ്യത്തെക്കുറിച്ച് പരാമർശിക്കവേ, ഭാവിയിലെ നടപടികൾ വ്യത്യസ്തമായിരിക്കും.
അദ്ദേഹത്തെ പിരിച്ചുവിടാനും കഴിയുമെന്ന് പറഞ്ഞു. ഉദ്യോഗസ്ഥന് വലിയ സീനിയോറിറ്റി ഉണ്ടായിരുന്നിട്ടും നടപടിയെടുക്കാൻ സർക്കാർ മടിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.‘ഞങ്ങൾക്ക് ഉടനടി നടപടിയെടുക്കേണ്ടി വന്നതിനാൽ, അദ്ദേഹം ഒരു മുതിർന്ന ഉദ്യോഗസ്ഥനാണെന്ന വസ്തുത പരിഗണിക്കാതെ അദ്ദേഹത്തെ സസ്പെൻഷനിലാക്കി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ഞങ്ങൾ അടുത്ത നടപടി സ്വീകരിക്കും -അദ്ദേഹം പറഞ്ഞു.
പരാതിക്കാരനെക്കുറിച്ച് എനിക്ക് ഒരു വിവരവുമില്ല. പ്രഥമദൃഷ്ട്യാ ലഭ്യമായതല്ലാതെ ഈ കേസിൽ എനിക്ക് മറ്റൊന്നും അറിയില്ല-പരമേശ്വര പറഞ്ഞു. സംഭവം വകുപ്പിന് നാണക്കേടുണ്ടാക്കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ പൊലീസ് വകുപ്പിന് മാത്രമല്ല, മറ്റ് വകുപ്പുകൾക്കും നാണക്കേടാണ് -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.