ബംഗളൂരു: ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ അഭിമാന പദ്ധതിയായി ബംഗളൂരുവിൽ നടപ്പാക്കുന്ന തുരങ്കപാതയുടെ വിശദ പദ്ധതി റിപ്പോർട്ടിൽ (ഡി.പി.ആർ) ഗുരുതര പിഴവുകൾ.
സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടേതാണ് കണ്ടെത്തൽ. മതിയായ ഡേറ്റയും സാങ്കേതിക വിലയിരുത്തലും ഇല്ലാതെ ഡി.പി.ആർ തിടുക്കത്തിൽ തയാറാക്കിയതാണെന്ന് കർണാടക നഗരവികസന വകുപ്പ് രൂപവത്കരിച്ച പാനൽ പറഞ്ഞു. ഇത്രയും വലിയ പദ്ധതിക്ക് ആവശ്യമായ മണ്ണ് പരിശോധനകൾ നടത്തിയിട്ടില്ലെന്ന് ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിന്റെ (ബി.എം.ആർ.സി.എൽ) എക്സിക്യൂട്ടിവ് ഡയറക്ടർ (സിവിൽ) സിദ്ധനഗൗഡ ഹെഗാരഡ്ഡിയുടെ നേതൃത്വത്തിലുള്ള സമിതി റിപ്പോർട്ട് പറയുന്നു. ഗതാഗത പഠനത്തിലെ പ്രധാന പോരായ്മകളും റിപ്പോർട്ട് ചൂണ്ടിക്കാണിച്ചു. ബംഗളൂരുവിന്റെ വടക്കുതെക്ക് ഇടനാഴിയിലൂടെയുള്ള നിർദിഷ്ട തുരങ്കം നമ്മ മെട്രോ ലൈനിന് സമാന്തരമായി കടന്നുപോകും.
സ്വകാര്യ വാഹനങ്ങളിൽനിന്ന് എത്രപേർ പൊതുഗതാഗതത്തിലേക്ക് മാറുമെന്നതിനെക്കുറിച്ച് വിശ്വസനീയ ഡേറ്റയില്ല. ഗതാഗത പഠനങ്ങൾ ദുർബലമാണ്. പ്രാഥമിക ഡേറ്റ ശേഖരിക്കുന്നതിന് ഫീൽഡ് സർവേ നടത്തിയിട്ടില്ല.
ഭൂമി ഏറ്റെടുക്കൽ പദ്ധതികൾ, പാരിസ്ഥിതികവും സാമൂഹികവുമായ ആഘാത വിലയിരുത്തലുകൾ, ദുരന്തനിവാരണ, സുരക്ഷാ പദ്ധതികൾ, നടപ്പാത, ഡ്രെയിനേജ് ഡിസൈനുകൾ എന്നിവയെക്കുറിച്ചുള്ള നിർണായക രേഖകളും പഠനങ്ങളും ഡി.പി.ആറിൽ ഇല്ല. പ്രവേശനത്തിനും പുറത്തുകടക്കാനും റാമ്പുകൾ സ്ഥാപിക്കുന്നത് ഉപരിതല ഗതാഗതക്കുരുക്ക് കൂടുതൽ വഷളാക്കും, പ്രത്യേകിച്ച് തുരങ്ക ഗതാഗതം നിലവിലുള്ള ജങ്ഷനുകളുമായി ലയിക്കുന്നിടത്ത്. ബംഗളൂരു മെട്രോപൊളിറ്റൻ ലാൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ബി.എം.എൽ.ടി.എ) അവലോകനം പൂർത്തിയാക്കുന്നതിന് മുമ്പ് ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) ഡി.പി.ആർ കമീഷൻ ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും മുന്നറിയിപ്പുകൾ അവഗണിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രാഥമിക ട്രാഫിക് ഡേറ്റയോ തത്സമയ സർവേകളോ നടത്തിയിട്ടില്ലെന്നും വിദഗ്ധ സമിതി കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.