കൊല്ലപ്പെട്ട അമൃത
ബംഗളൂരു: നിയമ വിദ്യാർത്ഥിനി അമൃതയുടെ (22) കൊലപാതകത്തിന് പിന്നിലെ കാരണം സാമ്പത്തിക തർക്കവും പ്രണയ ബന്ധത്തിലുണ്ടായ തകർച്ചയുമാണെന്ന് കണ്ടെത്തൽ. ബംഗളൂരുവിലെ ജീവൻ ഭീമനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊഡിഹള്ളി പ്രദേശത്ത് സൂര്യ എന്നയാളുടെ കുത്തേറ്റതിനെത്തുടർന്നാണ് നിയമ വിദ്യാർഥിനിയും ഡയഗ്നോസ്റ്റിക് സെന്ററിലെ ജീവനക്കാരിയുമായ യുവതി ബുധനാഴ്ച മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് നാലിനും നാലരക്കുമിടയിൽ എച്ച്.എ.എൽ റോഡിലെ അമൃതയുടെ വസതിക്ക് സമീപമാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. അമൃതയുടെ സുഹൃത്ത് ധനുഷിന്റെ ഇളയ സഹോദരൻ സൂര്യ വഴക്കിനിടെ കത്തികൊണ്ട് യുവതിയുടെ നെഞ്ചിലും പിറകിലും കുത്തിയതായാണ് കേസ്. ചികിത്സയിലായിരുന്ന യുവതി മൂന്നാം ദിവസമാണ് മരിച്ചത്.
അമൃത ധനുഷുമായുള്ള വിവാഹത്തിന് വിസമ്മതിച്ചിരുന്നു. ഈ വിരോധവും ചിട്ടി ഫണ്ട് ഉൾപ്പെട്ട സാമ്പത്തിക തർക്കവും കുറ്റകൃത്യത്തിൽ പ്രധാന പങ്കു വഹിച്ചുവെന്നാണ് പൊലീസ് കണ്ടെത്തൽ. പൊലീസ് പറയുന്നത് ഇങ്ങനെയാണ്: അമൃതയുടെ മാതാവ് ചിറ്റ് ഫണ്ട് ബിസിനസ്സ് നടത്തിയിരുന്നു. അതിൽ ധനുഷിന്റെ കുടുംബാംഗങ്ങൾ പണം നിക്ഷേപിച്ചു. സൂര്യ ചിട്ടി പദ്ധതിയിലേക്ക് നല്ല തുക നൽകിയിരുന്നു. എന്നാൽ ചിട്ടി കാലാവധി കഴിഞ്ഞിട്ടും ഏകദേശം അഞ്ച് ലക്ഷം രൂപ അടക്കാതെ കിടന്നു. അമൃതയിൽ നിന്നും മാതാവിൽ നിന്നും സൂര്യ പലതവണ പണം തിരികെ ആവശ്യപ്പെട്ടിരുന്നു. പണം തിരികെ നൽകാത്തതിൽ പ്രകോപിതനുമായിരുന്നു.
ഒരേ പ്രദേശത്ത് താമസിച്ചിരുന്ന അമൃതയും ധനുഷും ഏകദേശം നാല് വർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ ധനുഷ് മുമ്പ് വിവാഹിതനായിരുന്നുവെന്നും വിവാഹമോചനം നേടിയിരുന്നുവെന്നും ഒരു കുട്ടിയുണ്ടെന്നുമുള്ള കാര്യം മറച്ചുവെച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് അമൃത ബന്ധം അവസാനിപ്പിച്ചു. ധനുഷിന്റെ വൈവാഹിക നിലയെക്കുറിച്ചുള്ള അവകാശവാദങ്ങൾ പരിശോധിച്ചുവരികയാണ്.
ബന്ധം വേർപിരിഞ്ഞെങ്കിലും ധനുഷ് അമൃതയെ പിന്തുടരുന്നത് തുടരുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവ ദിവസം ധനുഷും സൂര്യയും അമൃതയുടെ വീട് സന്ദർശിച്ചതായി വിവരം ലഭിച്ചു.ജീവൻ ഭീമനഗർ പൊലീസ് സൂര്യക്കും ധനുഷിനുമെതിരെ കൊലപാതക കേസ് രജിസ്റ്റർ ചെയ്യുകയും രണ്ട് പ്രതികളെയും അറസ്റ്റ് നടത്തുകയും ചെയ്തിരുന്നു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.